Saturday, February 7, 2015

തയ്യല്‍കാരി...


ഒതുക്കമുള്ള ചുരുദാറിനുള്ളില്‍ അതിനെക്കാള്‍ ഒതുക്കി അവള്‍ ഒളിപ്പിച്ചിരുന്ന മനസ്സും ശരീരവും  ആദ്യ ദൃഷ്ടിയില്‍ തന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാവാം , ആദ്യരാത്രിയില്‍  മാറത്തെ സാരിത്തുമ്പ് മെല്ലെ അടര്‍ത്തി മാറ്റുമ്പോള്‍ ആദ്യമായി കണ്ട നഗ്നശരീരത്തിനു മുന്നില്‍ ഞാന്‍ എന്‍റെ മനസ്സും വിശ്വാസവും അവള്‍ക്ക് തീറെഴുതിയത്.
ആദ്യം നുണഞ്ഞ മുലപ്പാലിലെ തേന്‍ മധുരം മരണകിടക്കിയിലെ   അവസാന   ദാഹനീരുവരെ  മധുരിക്കുമെന്നപോലെ , ചേലക്കടിയില്‍ ഒളിപ്പിച്ച അവളുടെ ശരീരം ഈയൊരു ജന്മത്തിനായി എന്നെ ആകര്‍ഷിച്ചത് അച്ചടക്കത്തോടെ അത് ഒതുക്കി നിര്‍ത്തിയ  തയ്യല്‍ കാരിയുടെ കരവിരുത് ഒന്നുകൊണ്ട് തന്നെയായിരുന്നു..
അതിന്നടുത്ത ദിവസം ഭാര്യവീട്ടുകാരോടോത്ത്  ഉച്ചയൂണിനു ഇരിക്കുംനേരം ,മൂന്നാമത്തെ പിടി ചോറിനായി മീന്‍ കറികൂട്ടി ഇളക്കുമ്പോള്‍ ,പുതിയോരതിഥികൂടി ഞങ്ങള്‍ക്കൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു.രണ്ട് കാലുകളും തളര്‍ന്ന ആ സ്ത്രീയെ കസേരയിലേക്ക് എടുത്തിരുമ്പോള്‍ ,അവരുടെ മുഖത്ത് പടര്‍ന്ന തിളക്കം തെല്ലൊന്നുമല്ലയെന്നെ അത്ഭുതപ്പെടുത്തിയത്.
ഗീതമ്മയെന്നപേരുള്ള അവരെ എന്‍റെ ഭാര്യപിതാവ് പരിചയപ്പെടുത്തുമ്പോള്‍ ,തലേരാത്രി  ഞാന്‍ കണ്ട ശരീര ഭാഗങ്ങള്‍ അത്രമേല്‍ ഭംഗിയായി രൂപകല്പന ചെയ്തത് ഇരുകാലുകളും തളര്‍ന്ന ഈ സ്ത്രീയുടെ കൈകളാല്‍ മെനെഞ്ഞെടുത്ത വസ്ത്രങ്ങള്‍ കൊണ്ടാണല്ലോയെന്നു വിശ്വസിക്കാന്‍ എനിക്കല്പനേരം  വേണ്ടിവന്നിരുന്നു..
പെണ്ണുകാണല്‍ ചടങ്ങുകളും  ആദ്യരാത്രികളും  ഒരുപക്ഷെ മനോഹരനിമിഷ മാകുന്നതിനു പിന്നില്‍ വധുവരന്മാര്‍ അണിയുന്ന വസ്ത്രങ്ങള്‍ക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ടെന്ന് ഞാന്‍ തിരിച്ചറിഞത് ആ ദിനങ്ങളിലായിരുന്നു..
ഇരു കാലുകളുമുള്ള തന്‍റെ കുടുംബങ്ങളെ പുലര്‍ത്താന്‍ ആ സ്ത്രീ  നടത്തുന്ന ഗീതമ്മ ടൈലേഴ്സ് എന്ന സ്ഥാപനം ഇതിനോടകം ആ നാട്ടിലെ  എത്രയോ സ്ത്രീ പുരുഷന്മാരുടെ വിവാഹ വസ്ത്രങ്ങള്‍ തുന്നി അവരുടെ ജീവിതത്തിനു മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത് ,തളര്‍ന്ന കാലുകളുമായി അവിവാഹിതയായി ജീവിച്ചുകൊന്ടാണെന്നറിഞ്ഞപ്പോഴാണ് ഈ ഭൂമിയിലെ  വിരോധാഭാസങ്ങളെക്കുറിച്ച് ഞാന്‍  മനസ്സിലാക്കിയത്.

ഇന്നും ആ തയ്യല്‍ക്കടയുടെ മുന്നിലൂടെ പോകുമ്പോള്‍ ,അല്പം ആദരവോടെ ആ കടയിലേക്ക് നോക്കാറുണ്ട്. കാരണം നഗ്നരായി ജനിക്കുന്ന മനുഷ്യര്‍ക്ക്‌ മൂടുപടം തുന്നുന്ന തയ്യല്‍ക്കാര്‍ ദൈവത്തിന്‍റെ പണിപ്പുരയിലെ ആയുധങ്ങളെത്രെ..    

ഒരു സെന്റിലെ മരണം..


ഭര്‍ത്താവിന്റെ ചിതയൊരുക്കുമ്പോള്‍ അവള്‍ മുകളിലേക്ക് നോക്കിയത് ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴയായി പതിക്കും മുന്നേ മൂലയില്‍ വിശന്നു തളര്‍ന്നുകിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അത്താഴമൊരുക്കാന്‍ കഴിയുമോയെന്ന വേദനയിലായിരുന്നു...


അടുക്കളയിലെ  മണ്ണ്  തുരന്നു ചിതയോരുക്കിയത്  വീടിനു മുറ്റം ഇല്ലാതിരുന്നത് കൊണ്ട് മാത്രമായിരുന്നില്ല ,മരണത്തിലും അവന്‍ തന്‍റെ ഓരം ചേര്‍ന്ന് ഉറങ്ങേണം എന്നതുകൊണ്ടായിരുന്നു..

പെണ്‍കുട്ടി...


ഖത്തറിലെ റാസ് ലഫാനില്‍ നിന്നും അല്‍-ഖോറിലേക്കുള്ള നാല്‍പ്പത് മിനിട്ട് ദൂരത്തിനിടയിലുള്ള യാത്രയിലാണ് ഈ കഥയിലെ നായികയുടെ അച്ചനാകുവാനായി  നരച്ച ദീക്ഷ നീട്ടിവളര്‍ത്തിയ അയാളുടെ അരികിലേക്ക്  ഞാന്‍ കയറി ചെന്നത്.  .
ജോലി കഴിഞ്ഞ് സ്ഥിരമായി പോകാറുള്ള കമ്പനി ബസ് , വൈകി വന്നയെന്നെ ഉപേക്ഷിച്ചുപോയ ഒരു വൈകുന്നേരത്തിലാണ് റോഡിലൂടെ ശരവേഗത്തില്‍ വരുന്ന ഓരോ വാഹനത്തിനും കൈകാണിച്ചു എപ്പോഴെങ്കിലും ലഭിച്ചെക്കാവുന്ന ഒരു ലിഫ്റ്റ് പ്രതീക്ഷിച്ച്     റോഡിന്നരുകിലൂടെ ഞാന്‍ മുന്നോട്ട് നടന്നത്.
സ്വന്തം നാട്ടിലെ  മുഖച്ഛായയുള്ള അനേകം പേരുടെ വാഹനങ്ങള്‍ നിര്‍ത്താതെ പോയെങ്കിലും വേണമെന്ന് ദൃഡമായി മനസ്സില്‍ ഉറപ്പിച്ചാല്‍ പ്രകൃതി അത് നമുക്കായി നടത്തി തരുമെന്ന് ആരോ പറഞ്ഞതുപോലെ എനിക്കായി നിര്‍ത്തിയ ആ വണ്ടി , ഓയില്‍ കമ്പനിയിലേക്ക് ലോഡുമായി പോയ, നരച്ച താടിയുള്ള പാക്കിസ്ഥാനിയുടെ  ഒരു പഴയ ട്രക്ക് മാത്രമായിരുന്നു.
സാധാരണ വണ്ടിയുടെ മുന്‍വശത്തായി ദൈവങ്ങളെ പ്രതിഷ്ടിക്കുന്നയിടത്ത് പകരമായി ഞാന്‍ കണ്ടത് ദുപ്പട്ടയാല്‍ മുഖത്തിന്റെ ഏറിയ പങ്കും മറചു വച്ച് നിഷ്കളങ്കമായി നോക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ആയിരുന്നു.
കാതടിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കൊപ്പം   അടര്‍ന്നു വീണ പ്രൈമറി സ്കൂളിന്‍റെ മേല്‍ക്കൂരയുടെ ഇടയില്‍ നിന്നും അവളെ രക്ഷപ്പെടുത്തിയെങ്കിലും,  ഇന്നും ഭയത്തിന്‍റെ ഭ്രാന്തമായ അവസ്ഥയില്‍ ചലനമില്ലാതെ കിടക്കുന്ന തന്‍റെ  മകളുടെ കഥ  അയാള്‍ യാത്രയിലുട നീളം പറഞ്ഞുകൊണ്ടിരുന്നത് ,തുടര്‍ച്ചയായി പല തവണ ഞാന്‍ ഫോട്ടോയില്‍ ശ്രദ്ധിച്ചത് അയാള്‍ കണ്ടത് കൊണ്ട് മാത്രമായിരുന്നു.
. ശരവേഗത്തില്‍ പായുന്ന അനേകം വാഹങ്ങനങ്ങള്‍ക്കിയിലൂടെ തന്‍റെ കയ്യിലിരിക്കുന്ന ആ വളയം വളരെ സുരക്ഷിതമായി ഈ പ്രായത്തിലും  നിയന്ത്രിക്കുന്നത് ആ പെണ്‍കുട്ടിയെ  എഴുന്നേല്‍പ്പിച്ചു  നടത്തിച്ചു അവള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടി മാത്രമാണെന്ന് അയാള്‍ അത്രമേല്‍ നിശ്ചയദാര്‍ഢ്യത്തോട് എന്നോട് പറയുമ്പോള്‍ ആണ്‍ തുണയില്ലാത്ത വൃദ്ധരായ പിതാക്കന്‍മാരെക്കുറിച്ച് ഞാന്‍ ഒരുവേള ചിന്തിച്ചിരുന്നു.
ഗള്‍ഫിലെ ആശുപത്രികളിലും ബാങ്കുകളിലും ജോലിയെടുക്കുന്ന ഇന്ത്യാകാരായ അനേകം പെണ്‍കുട്ടികളെ അത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനേകം ഗ്രാമീണര്‍ അവരുടെ നാട്ടില്‍  ഉണ്ടെങ്കിലും ഭീകരവാദികളുടെ ആക്രമണങ്ങളെ ഭയന്ന് വിദ്യാഭ്യാസം  കൊടുക്കാനാവാതെ സ്വന്തം പെണ്മക്കളെ വീടിനുള്ളില്‍ അടച്ചിടെണ്ടിവരുന്നവരുടെ  അവസ്ഥ ആ വൃദ്ധനായ ഡ്രൈവറില്‍ നിന്നും തെല്ലൊരു വേദനയോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്...
എനിക്കിറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ടാക്സി ചാര്‍ജ്ജായി കുറച്ചു റിയാലുകള്‍  ഞാന്‍ അയാള്‍ക്ക് കൊടുത്തുവെങ്കിലും ,നാട്ടില്‍ ചെല്ലുമ്പോള്‍  നിന്‍റെ പെണ് മക്കള്‍ക്ക് എഴുതി പഠിക്കുവാനായി കുറച്ചു ബുക്കും പേനയും വാങ്ങി  ഈ വൃദ്ധന്‍റെ  സമ്മാനമായി കൊടുക്കണമെന്ന് പറഞ്ഞു അയാള്‍ എനിക്കത് തിരികെ നല്‍കി....

റോഡിലൂടെ ട്രക്കുമായി പോകുന്ന നരച്ച ദീക്ഷനീട്ടിയ വൃദ്ധരായ  പാക്കിസ്ഥാനി ഡ്രൈവര്‍മാരെ  കാണുമ്പോള്‍ ഇന്നും എന്റെ മനസ്സൊന്നു പിടയാറുണ്ട്, കാരണം എനിക്കുമുണ്ട് അയാളെപ്പോലെ ഞാന്‍ അത്രമേല്‍ സ്നേഹിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍.... 

ലക്ഷ്മിയേടത്തി..

മുല്ലശ്ശേരി തറവാടിന്റെ മുറ്റം കടന്നു ജാതിയും കമുകും ഇടത്തൂര്‍ന്നു നില്‍ക്കുന്ന പറമ്പിലെ നടപ്പാതയിലൂടെ, കരിഞ്ഞ ഊത്തപ്പം കണക്കേ  നിലത്തു  വീണുകിടന്ന ചാണകച്ചാര്‍ത്തിന്‍റെ  മുകളിലൂടെ ചാടിക്കടന്നു പോകുമ്പോഴായിരുന്നു താഴേതൊട്ടിയിലെ ,ചുറ്റുമതില്‍ കെട്ടാത്ത കിണറിന്റെ ഓരത്ത് മേല്‍മുണ്ട്‌ മാറോളം പൊക്കി കെട്ടി നീരാട്ട് നടത്തുന്ന ലക്ഷ്മി ചേച്ചീയെ കാണാറുള്ളത്‌.
ഉഴവൂര്‍ ശക്തി തിയേറ്ററിനു മുന്നിലുള്ള കടത്തനാട്ടുമാക്കം എന്ന സിനിമാ പോസ്റ്ററിലെ  ഉണ്ണിമേരിയെ അനുസ്മരിക്കുമാര് ലക്ഷ്മിയേടത്തി നീരാട്ടു നടത്തുമ്പോള്‍ അയല്‍ വീടുകളിലെ അപ്പച്ചന്‍മാര്‍ പഴുത്തു തുടുത്ത അടക്കാ പെറുക്കാനെന്ന വ്യാജേന അടക്കാമരത്തിനു ചുവട്ടില്‍ വട്ടം തിരിയുന്നതും ചെറുപ്പക്കാര്‍ മാങ്ങ കുലുക്കി താഴെ വീഴ്ത്താനുള്ള വ്യാജേന അല്പം അകലെയുള്ള   മാവിന്‍റെ മുകളിലേക്ക് ശരവേഗത്തില്‍ ഓടി കയറുന്നതെന്തിനെന്നും ചിന്തിച്ചു, കയ്യിലെ പ്ലാസ്റ്റിക് സഞ്ചിയുമായി  അവധി ദിവസങ്ങളില്‍ ഞാന്‍ നടന്നു നീങ്ങിയത് മുല്ലശ്ശേരി തറവാടിന്റെ അതിരില്‍ താമസിച്ചിരുന്ന എന്‍റെ അമ്മൂമ്മയുടെ വീട്ടിലേക്കായിരുന്നു.
വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് തേങ്ങയും പച്ചമുളകും ചേര്‍ത്തരചുണ്ടാക്കിയ പച്ച കപ്പയുടെ പുഴുക്കില്‍ നിന്നും  വെന്ത കറിവേപ്പില അടര്‍ത്തി മാറ്റി മെല്ലെ ഞാനത് കഴിക്കുമ്പോള്‍ ലക്ഷ്മിയമ്മയുടെ മുഖത്ത് വിരിയുന്ന ഭാവം, മുറ്റത്തെ നാട്ടുമുല്ല പടര്‍ന്നുകയറിയ ചാമ്പമരത്തിന്റെ അരുകില്‍ നിന്നിരുന്ന, ചുവന്ന റോസാപൂക്കളെക്കാളും(അവരെ കാണാതെ ഞാന്‍ പറിച്ചു കൊണ്ട് പോയിരുന്ന) മനോഹരമായിരുന്നു.
അമ്മൂമ്മയുടെ വീട്ടിലേക്കു നേരിട്ട് വഴിയുണ്ടായിരുന്നിട്ടുകൂടി മുല്ലശ്ശേരി തറവാടിന്റെ ഓരം ചേര്‍ന്ന് ഞാന്‍  നടന്നത് , കിഴക്കേകോണിലുള്ള പാണ്ടിപ്പേരയില്‍ നിന്നും അവര്‍ പറിച്ചു തരുന്ന തുടുത്ത പേരക്കാപ്പഴം തിന്നുന്നതിലുപരി പുറത്തെ ചുറ്റുവരാന്തയുടെ കോണില്‍ എന്നെ ആകര്‍ഷിക്കുവാനായി അവര്‍ കൂട്ടി വച്ചിരുന്ന ആ പഴയ ചിത്രക്കഥകളുടെ ശേഖരം തേടിയായിരുന്നു.
കൂട്ടിവായിക്കുന്ന അക്ഷരങ്ങളിലെ പിശക് തിരുത്തുവാനായി അവര്‍ എന്നോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഇടതൂര്‍ന്ന മുടിനാരില്‍ നിന്നുമുതിര്‍ന്ന മണമാണ് സ്ത്രീകളുടെ ഗന്ധമെന്നു ഞാനന്ന്‍ ഒരുവേള മനസ്സിലുറപ്പിച്ചിരുന്നു.
ആകെയുള്ള മക്കളൊന്നിനെ ദൂരെ പഠിക്കാനയച്ചു ഒറ്റപ്പെട്ടത്തിന്‍റെ വേദനയിലാവാം, നീ മുതിര്‍ന്നു കല്യാണമൊക്കെ കഴിക്കുമ്പോള്‍ മുറ്റത്ത് ഓടിക്കളിക്കുവാനും പ്രായമാകുമ്പോള്‍  ഒറ്റപ്പെടലിന്‍റെ വേദനയകറ്റാന്‍ ഒന്നിലേറെ കുട്ടികള്‍ വേണമെന്നു പഴയ പുസ്തക ചാക്ക് തുറന്നു എന്‍റെ മുന്നിലേക്ക്‌ നിരത്തിയിട്ട് പറയുമ്പോള്‍ ,ഏകാന്തതയുടെ വേദന തിരിച്ചറിയുവാനുള്ള പ്രായമാകാത്തതിനാലാവാം കയ്യിലിരുന്ന അമര്‍ ചിത്രകഥയിലെ വേതാള കഥകള്‍ വായിച്ചു ഞാന്‍ രസിക്കുകയായിരുന്നു.

മരിച്ചുപോയ മകനു വേണ്ടി മണ്ണ്കൊണ്ട് അവന് ഏറ്റവും ഇഷ്ടപ്പെട്ട പതിനായിരത്തിലധികം പ്രതിമകളുണ്ടാക്കി ജീവിതം അവസാനിപ്പിച്ച ഒരമ്മയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോഴായിരുന്നു, മുറ്റം നിറയെ ചുവന്ന റോസാചെടികള്‍ നട്ടു വളര്‍ത്തിയ ലക്ഷിമിയെടത്തിയെക്കുറിച്ച് എനിക്ക് ഓര്‍മ്മ വന്നത്.... 

Tuesday, August 19, 2014

ഷൈനറാക് ...


വിഷം കലര്‍ത്തിയ ചോറും കറിയും വിളമ്പി വച്ച് അപ്പനും അമ്മയും ഞങ്ങളെ അത്താഴം കഴിക്കാന്‍ വിളിക്കുമ്പോള്‍, സംശയം തോന്നിയ വല്യമ്മച്ചി അത് തട്ടി തെറിപ്പിച്ച് ഞങ്ങളുടെ അവസാനത്തെ അത്താഴം മുടക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. 

വീടും പറമ്പും ബാങ്കില്‍ പണയപ്പെടുത്തി രണ്ട് അര്‍ബുദ രോഗികളെ ചികല്സിച്ചു കുടുംബത്തെ സന്തോഷകരമായി നയിച്ചപ്പോള്‍, ജപ്തി നടപടിക്കായി ബാങ്കുകാര്‍ കൊട്ടും കുരവയുമായി എത്തുന്നതിന്‍റെ രണ്ട് നാള്‍ മുന്‍പാണ് ലാസ്റ്റു സപ്പറിന്റെ നടപടി ക്രമങ്ങള്‍ അപ്പനും അമ്മയും ചേര്‍ന്ന് രൂപകല്‍പന ചെയ്തത്.

തുച്ഛമായ വിലക്ക് അയല്‍വാസിക്ക് പുരയിടം തീറെഴുതി വാടക വീട്ടിലേക്ക് താമസം മാറുമ്പോള്‍ ജപ്തി നടപടിയില്‍ നിന്നും ഒഴിവാകുക മാത്രമല്ല ഭൂമിയുടെ അവകാശിയെന്ന മേല്‍വിലാസംകൂടിയാണ് അന്ന് നഷ്ടമായത്...

സുഹൃത്തായ സുനിലിന്റെ ചിലവില്‍ അവനോടൊപ്പം എഞ്ചിനീറിംഗ് എന്‍ട്രന്സ് പരീക്ഷ എഴുതി അഡ്മിഷന് ലഭിക്കുമ്പോള്‍ അവന്റെ അമ്മ എന്‍റെ കീശയില്‍ നിക്ഷേപിച്ച പോക്കറ്റ് മണിയുമായാണ് ഞാന്‍ ആദ്യദിനം കോളേജില്‍ എത്തിചേര്‍ന്നത്‌.പിന്നീട് സഹപാഠിയായ ഷീജിത്ത് ഒരു രക്ഷകര്‍ത്താവ് എന്ന പോലെ എന്റെ സാമ്പത്തിക ചിലവുകളില്‍ സഹായി ആയതുമെല്ലാം , ഞാന്‍ പണിത സ്വപ്ന ഗൃഹത്തിന്റെ അടിത്തറയുടെ മൂലകല്ലുകളാണ്.

പഠനം പൂര്‍ത്തിയാക്കി ഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ മനസ്സിലാകെയുണ്ടായിരുന്നത് ഭൂമിക്കു അവകാശിയെന്നു പറയുവാന്‍ ഒരഞ്ച് സെന്റു സ്ഥലം വാങ്ങുക എന്ന സ്വപനം മാത്രമായിരുന്നു.

ആഗ്രഹവും നിറവേറ്റി പിന്നീട് ഞാന്‍ ജോലി ചെയ്യുവാന്‍ പോയത് കസാക്കിസ്ഥാന്‍ എന്ന ഹിമപാളികളാല്‍ മൂടപ്പെട്ട തണുപ്പേറിയ രാജ്യത്തേക്കാണ്.ഏറെക്കാലത്തെ എന്റെ സ്വപ്നമായ സ്വന്തമായ ഒരു വീടും അതിനേക്കാള്‍ സ്വന്തമായി ഈ ഭൂമിയില്‍ ഒരു മേല്‍വിലാസം എന്ന ആഗ്രഹവും നിറവേറ്റിയത്, കമ്പനിയുടെ ജോലിക്കാര്‍ക്കുവേണ്ടി നല്‍കിയ ഷൈനറാക് വില്ലേജ് എന്ന വീട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു.

കസാക്കി ഭാഷയില്‍ ഷൈനറാക് എന്ന വാക്കിന്‍റെ അര്‍ത്ഥം തറവാട് എന്നതായിരിക്കെ, ആ വാക്ക് കടമെടുത്ത് ഞാനും സ്വന്തം നാട്ടില്‍ ഷൈനറാക് എന്ന തറവാട് പണിയുകയായിരുന്നു...

വിവിധ ഭൂഖണ്ടങ്ങളിലെ പത്തോളം രാജ്യങ്ങളില്‍ ജോലി ചെയ്തും അന്തിയുറങ്ങിയും അവരുടെ ജീവിത സംസ്ക്കാരങ്ങള്‍ ഉള്‍ക്കൊണ്ടും ഇന്നും ഞാന്‍ ജൈത്രയാത്ര തുടരുന്നത് , വിഷം കലര്‍ത്തിയ അത്താഴം തട്ടിത്തെറിപ്പിച്ച് മുന്നോട്ടു ജീവിക്കുവാന്‍ വല്യമ്മച്ചി കാണിച്ച ചങ്കൂറ്റം ഒന്നുകൊണ്ട്തന്നെയാണ്....

###വായിക്കുന്ന ഒരാള്‍ക്കെങ്കിലും തന്റെ ജീവിതം പൂജ്യത്തില്‍ നിന്നും മുന്നോട്ടു നയിക്കുവാനുള്ള ആത്മധൈര്യം ഉണ്ടാകട്ടെയെന്നുള്ള ആഗ്രഹത്താലാണ് ഈ തുറന്നെഴുത്ത്..

Tuesday, July 22, 2014

ശിഖണ്ടി പറഞ്ഞ കഥ....


മാട്ടുംഗയിലെ പബ്ലിക് പാര്‍ക്കിലിരുന്ന് ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ വായിക്കുമ്പോഴായിരുന്നു അവള്‍ അതുവഴി നടന്നു വന്നത് .തല്‍ക്കാലം അവള്‍ എന്ന് വിളിക്കാം. അലസമായുടുത്ത സാരിയുടെ കൂന്താണി മാറില്‍ നിന്നും ഉടനെ  തെന്നിവീഴും എന്ന പോലെ പടര്‍ത്തിയിട്ട്‌ ,  മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെ  അടുത്ത്‌ വരുമ്പോള്‍ ആളുകള്‍ അവരുടെ ശിരസ്സ്‌  അല്പം പിന്നിലേക്ക്‌ ചരിച്ചു, അറപ്പോടുകൂടി  എന്തെങ്കിലും ചില്ലറകൊടുത്തു ഒഴിവാക്കുന്നത് മുംബൈ നഗരിയിലെ സ്ഥിരം കാഴ്ചകളായിരുന്നു.

രണ്ടാഴച്ച മുന്നെയൊരിക്കല്‍ ഉച്ചയൂണ് കഴിഞ്ഞ ഒരു ഇടനേരത്താണ്  ഇതുപോലെ ഒരുവള്‍ ഓഫീസ് പടിക്കല്‍ വന്നു കൈകള്‍ കൂട്ടിയടിച്ച്‌ ഒരു പ്രത്യേക താളത്തിലുള്ള ശബ്ദമുണ്ടാക്കി എന്റെ നേരെ കൈ നീട്ടിയത്. . ഓരോ പത്തു രൂപയിലും അവളുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാം  എന്ന് പറയുമ്പോള്‍ വിവാഹം കഴിയാത്ത എന്നെ സംബന്ധിച്ച് ഒരു ശിഖണ്ടിയുടെ മര്‍മ്മ സ്ഥാനം  എങ്ങനെ ഉണ്ടാവുമെന്നറിയാന്‍ ഏറെ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും .കാലിയായ കീശയില്‍ നോക്കി തല്‍ക്കാലം നിവൃതിയടയാനെ  കഴിഞ്ഞിരുന്നുള്ളൂ..

ഉദ്യാനത്തിലേക്ക് നടന്നു വന്ന അവള്‍ ഞാനിരുന്ന നീളമുള്ള കസേരയുടെ അങ്ങേ തലക്കലിരുന്ന് തന്റെ സാരിതുമ്പിലുള്ള കിഴിക്കെട്ടു തുറന്നു അന്നത്തെ വരുമാനം എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ സുര്യന്‍ അസ്തമിക്കുകയും കടലക്കാരന്‍ ചെറുക്കന്‍ ചെറുതായോന്നു വിളിച്ചു കൂവി എന്‍റെ മുന്നിലൂടെ നടന്നുപോവുകയും ചെയ്തിരുന്നു...

കിട്ടിയ പിരിവുകളത്രയും അവള്‍ മൂന്നായി വീതിച്ചുവച്ചു ദൂരെക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുമ്പോള്‍ കൊളറാ കാലത്തെ പ്രണയത്തിലെ നായകനും നായികയും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന ഭാഗം വായിച്ചു പുസ്തകം ഞാന്‍  മടക്കുകയായിരുന്നു..മുംബെയിലെ ഓരോ ട്രെയിനുകളിലും ട്രാഫിക് ബ്ലോക്കുകളിലും  കൂട്ടമായി പ്രത്യക്ഷപ്പെടുമ്പോള്‍ വെറുപ്പോടെ ഇവര്‍ ആട്ടിയോടിക്കപ്പെടുന്നത് , നിര്‍ണ്ണയിക്കപ്പെടുവാന്‍  അര്‍ഹമായ ഒരു അവയവത്തിന്റെ  കുറവ് മാത്രമായിരുന്നോയെന്നു ഞാന്‍ പല തവണ ചിന്തിച്ചിട്ടുണ്ട്. സ്വശരീരം രാത്രികാലങ്ങളിലെ ഒഴിഞ്ഞ മുറികളില്‍ പ്രദര്‍ശനത്തിനു വയ്ക്കുവാന്‍ നിരത്തിന്‍റെ ഇരുവശങ്ങളിലുമായി ഇണയെ ആകര്‍ഷിക്കുന്ന ഇവരുടെ ആംഗ്യപ്രകടനം  ഞാന്‍ തിരിച്ചറിഞ്ഞത് ജോലി കഴിഞു തിരികെ വരുമ്പോള്‍ കാണുന്ന പതിവ് കാഴ്ചകളിലൂടെയായിരുന്നു.

മൂന്നായി വീതിച്ച  തന്റെ ദിവസ സമ്പാദ്യത്തിലൊന്ന് ,സ്വന്തം അനുജത്തിയുടെ വിവാഹത്തിനു സമ്മാനിക്കുവാനുള്ള സ്വര്‍ണ്ണമാലക്കു വേണ്ടിയായിരുന്നെന്ന് പറയുമ്പോള്‍ അവളുടെ  മിഴികളില്‍ നനവ്‌ പടര്‍ന്നത്  ,ശിഖണ്ടിയെന്ന ലേബലില്‍ ജനിക്കപ്പെട്ടതുകൊണ്ട് തമിഴ്നാട്ടിലെ ഏതോ തെരുവുകളില്‍ ഉപേക്ഷിച്ച തന്റെ വീട്ടുകാരുടെ ക്രൂരതയെ ഓര്‍മിച്ചതുകൊണ്ടായിരുന്നിരിക്കണം. തലമുറ കാക്കുവാന്‍ മക്കളെ നല്‍കാത്ത തങ്ങളുടെ കൂട്ടായ്മയിലെ വൃദ്ധര്‍ക്കുള്ള ചികിത്സ നിധിയിലെക്കായിരുന്നുവത്രേ അവള്‍ മാറ്റി വച്ചിരുന്ന അതിലെ മറ്റൊരു വീതം...

ശിഖണ്ടിയെ മുന്നില്‍നിര്‍ത്തി  യുദ്ധം ജയിച്ച പാണ്ടവരെപ്പോലെ, രാത്രിയില്‍ വഴിയോരങ്ങളില്‍ നിന്ന് ഇണയെ ആകര്‍ഷിക്കുന്ന എന്നെപ്പോലെയുള്ളവരുടെ  ശരീരത്തിന്‍റെ മറവിലാണ് , ഞങ്ങളെ ആട്ടിയോടിക്കുന്ന പലരുടെയും പെണ്മക്കളും ഭാര്യമാരും ഭയമില്ലാതെ രാത്രിയില്‍ ഈ നിരത്തിലൂടെ യാത്ര ചെയ്യുന്നതെന്ന് അവള്‍ പറഞ്ഞപ്പോള്‍ , അതിലെ ചെറിയൊരു നേരിനെ ഞാന്‍ തിരിച്ചറിഞ്ഞു,

ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന കുടുംബമെന്നത്  ഞങ്ങളെ സംബന്ധിച്ച് സ്വപ്‌നങ്ങള്‍ മാത്രമാണെന്ന് മുന്നിലൂടെ നടന്നുപോയ ചെറിയ കൂട്ടത്തെ  നോക്കി അവള്‍ പറയുമ്പോള്‍ ഗര്‍ഭമെന്ന വരദാനം  നല്‍കാത്ത ദൈവത്തെ അവള്‍ പഴിക്കുന്നുണ്ടായിരുന്നു..

കൈകള്‍ ചേര്‍ത്ത് പ്രത്യേക താളത്തില്‍ ശബ്ദമുണ്ടാക്കി അവള്‍ നടന്നകലുമ്പോള്‍ മതത്തിനോ നിറത്തിനോ രാഷ്ട്രീയ ചിന്താഗതിഗള്‍ക്കോ വേര്‍തിരിക്കാനാവാത്ത ശിഖണ്ടികള്‍ എന്ന മുന്നാം വര്‍ഗ്ഗത്തെ സ്നേഹിക്കുവാന്‍ ഞാന്‍ പഠിക്കുകയായിരുന്നു..


Friday, July 18, 2014

അച്ഛനാവുക.....


പ്രസവ ശുശ്രൂഷക്ക് സഹായിക്കാന്‍ വന്ന ചേടത്തി അടിയന്തരമായി തിരികെപ്പോയപ്പോള്‍ ,പിറന്നിട്ടു പത്തു നാള്‍ മാത്രമായ എന്റെ മാലാഖ കുഞ്ഞിനേയും സിസേറിയന്‍ കഴിഞ്ഞ ഭാര്യയെയും ഒറ്റക്ക് എങ്ങിനെ പരിചരിക്കുമെന്ന് ചിന്തിച്ച് ഒരുവേള ഞാന്‍ അമ്പരക്കാതിരുന്നില്ല.

ഒരു ഹോം നേഴ്സിനെ കൊണ്ടുവന്നു ആ പ്രശ്നം പരിഹരിക്കാമായീരുന്നിട്ടുകൂടി അത് വേണ്ടായെന്നു ചിന്തിച്ചത് പരിപൂര്‍ണ്ണമായ ഒരച്ഛനാവുകയെന്ന എന്‍റെ ആഗ്രഹം കൊണ്ടുമാത്രമാണ്..
പ്ലാസ്റ്റിക് ഷീറ്റില്‍ കിടത്തി എണ്ണ തേച്ച്‌ കുളിപ്പിക്കുമ്പോള്‍ അവള്‍ കുഞ്ഞ് മിഴികള്‍ കൊണ്ട് ഇമ ചിമ്മാതെ നോക്കിയും ഇടക്കിടക്ക് വെള്ളത്തിന്റെ തണുപ്പേറുമ്പോള്‍ ചെഞ്ചുണ്ട് കൂട്ടിച്ചേര്‍ത്ത് കരയാന്‍ ശ്രമിച്ചും അവളെന്നെ അനുസരണയുള്ള ഒരച്ഛനാക്കാന്‍ ശ്രമിക്കുകയായിരുന്നു.
മത്സ്യം കണക്കെ പിടക്കുന്ന കുഞ്ഞിനെ മുത്തശ്ശിമാര്‍ അനായാസം ചെയ്യുന്നതുപോലെ ഇടതു കയ്യില്‍ ബാലന്‍സ് ചെയ്തു കുളിപ്പിക്കുകയെന്നത് ചെറിയൊരു കാര്യമല്ലയെന്നു മനസ്സിലായത്‌ ആ ദിവസങ്ങളില്‍ മാത്രമായിരുന്നു..

കണ്ണെഴുതി പൊട്ട് തൊട്ട്, നെറുകയില്‍ മുത്തം നല്‍കിയും വെള്ളത്തുണി കോണോട് കോണ്‍ മടക്കി അവളുടെ കുഞ്ഞരയില്‍ കെട്ടി കൈത്തണ്ടയിലെടുത്ത് ഇല്ലാത്ത പാട്ടുകള്‍ പാടിയുറക്കിയും ഒരച്ഛനാവുകയെന്ന ബാലപാഠം ആ ദിവസങ്ങളില്‍ ഞാന്‍ മെല്ലെ പഠിക്കുകയായിരുന്നു.

മഞ്ഞപ്പാലൊഴുക്കിയ മൂത്ര തുണികള്‍ കഴുകിയുണക്കിയപ്പോള്‍ ഓര്‍മ്മ വന്നത് വിവാഹത്തിനു മുന്‍പ് വരെ അടുത്ത വീടുകളില്‍ കുട്ടികളുടെ അപ്പിതുണികള്‍ കഴുകി ഉണങ്ങാനിടുമ്പോള്‍ അത് കണ്ടു ഒരറപ്പോടുകൂടി അല്പം മാറി നടന്നുപോയ ദിവസങ്ങലെക്കുറിച്ചാണ്.

കരയുന്ന കുഞ്ഞിനെ കൈമാറ്റം ചെയ്തും, "എടിയേ കുഞ്ഞ് അപ്പിയിട്ടു" എന്നുറക്കെ വിളിച്ചുകൂവി അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് തടി തപ്പിയും, ഫ്ലാസ്കില്‍ ചായയുമേന്തി ആശുപത്രിയിലെ ബില്ലുകളടച്ചും നടക്കുന്ന ഒരു സാധാ അച്ഛനാവാതെ അവളുടെ ഓരോ ശ്വാസങ്ങളിലെ ഉള്‍തുടിപ്പുകളറിയുന്ന ഒരച്ഛനാവുകയെന്ന ആഗ്രഹങ്ങളായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍ നിറവേറ്റിയത്..

എഴുപതു ദിവസത്തെ പരിചരണങ്ങള്‍ പൂര്‍ത്തിയാക്കി ഈ മരുഭൂമിയിലേക്ക് ഞാന്‍തിരികെയെത്തിയപ്പോള്‍ മനസ്സില്‍ നിറഞ്ഞ് നിന്നത് അവളെന്നെ ഒരച്ഛനാക്കിയ മായാത്ത ഓര്‍മ്മകളായിരുന്നു. ആറുവയസ്സുകാരികളുടെ പീഡനകഥകള്‍ പത്ര താളുകളില്‍ വായിക്കുമ്പോള്‍ കണ്ണ് നിറയുന്നതും അതുകൊണ്ട് തന്നെയാവണം...