Friday, May 31, 2013

സായാഹ്നത്തിലെ പ്രണയം


കറുത്ത ലെതര്‍ ബാഗ്  തോളില്‍ തൂക്കി വീടിന്റെ പടിയിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മരുമകള്‍ ഒരു പൊതിയുമായി ഓടിവന്നു ...ഇത് അച്ചന്റെ മരുന്നുകളാണ്...സമയാസമയം കഴിക്കണം മറന്നു പോകരുത് ...പിന്നെ ഇത് കുറച്ചു രാസനാദി പൊടിയാണ്....അവിടെ ചെല്ലുമ്പോള്‍ തണുത്ത വെള്ളമായിരിക്കും കുളികഴിഞ്ഞു ജലദോഷം പിടിക്കേണ്ട.....
ഗേറ്റ് കടന്നു പൊളിഞ്ഞു വീഴാറായ കലുങ്കും അതിനപ്പുറമുള്ള വാക മരവും പിന്നിട്ടു വലത്തോട്ടുള്ള വളവില്‍ എത്തിയപ്പോള്‍  ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി ..അപ്പോഴും മോനും മോളും കൊച്ചുമക്കളും ഗേറ്റില്‍ നിന്ന് കൈ വീശി എന്നെ യാത്രയാക്കി കൊണ്ടേയിരിക്കുന്നു .....
റിട്ടയര്‍മ്നെറ്റ് കഴിഞ്ഞു വീട്ടിലെ കൃഷിയുമായി ഒതുങ്ങി കഴിഞ്ഞുകൂടുമ്പോള്‍ ഉണ്ടായ ഒരു തോന്നല്‍....മകന്റെ കല്യാണം കഴിഞ്ഞു.കുട്ടികളായി..ഇനി കുറച്ചു യാത്രയൊക്കെ ആവാം...ആയകാലത്ത് കഷ്ടപ്പാടും തിരക്കും കൊണ്ട് എങ്ങും പോകാന്‍ കഴിഞ്ഞിരുന്നില്ല...ഇപ്പോള്‍ മകനും മകളും കൂടി നിര്‍ബന്ധിക്കുമ്പോള്‍. ആ ആഗ്രഹം ഒന്നുകൂടി കൂടി...റിഷികേശും ഹരിദ്വാറും ഒന്ന് കാണണം....ഗംഗയില്‍ കുളിച്ചു മാനസ ദേവിയുടെ സന്നിധിയില്‍ പോയൊന്നു പ്രാര്‍ത്തിക്കണം...

ലെതര്‍ബാഗിന്റെ മുന്നിലുള്ള ചെറിയ പോക്കറ്റില്‍ നിന്നും ടിക്കറ്റ്‌ ഊരിയെടുത്ത് ടി,ടി,ആറിനു നല്‍കുമ്പോള്‍ അയാള്‍ തടിച്ചുകറുത്ത തന്റെ കണ്ണട ഫ്രെയിമിനിടയിലൂടെ എന്നെയൊന്നു പാളി നോക്കി....ഷോര്‍ണൂര്‍ എത്തിയപ്പോള്‍ കംപാര്‍ട്ട്‌മെന്റിലെ മറ്റു യാത്രക്കരെപോലെ ഞാനും  ബാഗ് തുറന്നു പോതിച്ചൊരു വെളിയിലെടുത്തു...തീകനലിനു മുകളിലിട്ടു വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ കുത്തരിചോരും അതിന്റെ ഓരത്തായി വറുത്ത ഉണക്കമീനും പച്ച മാങ്ങയും തേങ്ങയും കൂട്ടിയരചെടുത്ത്ത ചമ്മന്തിയും....അത് ആര്‍ത്തിയോടെ കഴിക്കുമ്പോള്‍ പണ്ട് സ്കൂളില്‍ പോകുന്ന  എനിക്ക് അമ്മ കെട്ടിതന്നിരുന്ന പോതിചോരാന് ഓര്മവന്നത്..രാവിലെ എണീട്ടു ചോറും ചമ്മന്തിയും ഉണ്ടാക്കി പൊതി കെട്ടി വെച്ചിട്ട് ,മഴവരുമ്പോള്‍ തലയും ദേഹവും മൂടുവാനുള്ള പ്ലാസ്റിക് കൂടുമായിട്ടു ഒരോട്ടമാണ്....അടുത്തുള്ള വയലില്‍ ഞാറു നടുവാനൊ അല്ലെങ്കില്‍ നെല്ലിനിടയിലെ കള പറിക്കുവാനൊ..
ഊണ് കഴിഞ്ഞു കാല്‍ നീട്ടി വച്ച് പുറത്തെ കാഴ്ചകള്‍ കണ്ടിരുന്നു...ഇടയ്ക്കു വായിക്കുവാനായി പൌലോ കൊയിലോയുടെ ദി ആല്‍ക്കെമിസ്റ്റ് എന്നാ നോവല്‍ എടുത്തിരുന്നു..പുസ്തകമെടുത്തു പിന്നിലുള്ള കവര്‍ പേജ് വായിച്ചു....ധനം തേടി അലയുന്ന ഒരാട്ടിടയയന്റെ കഥ....ആടിനെ മേയാന്‍ വിട്ടിട്ടു പൊളിഞ്ഞു വീണ പഴയ ഒരു പള്ളിയുടെ അള്‍ത്താരയില്‍ കിടന്നുറങ്ങുമ്പോള്‍ അവന്‍ കാണുന്ന ഒരു സ്വപ്നം...പിന്നെ സ്വപ്നത്തിനു പുറകെയുള്ള അവന്റെ യാത്രാ....പണ്ടും ഞാന്‍ അങ്ങിനെയായിരുന്നു..ഒരു നോവല്‍ കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുക പിന്നിലെ കവര്‍ പേജ് ആയിരുക്കും...അതില്‍ കഥയുടെ സാരാംശവും ആഖ്യാന രീതിയും തിച്ചരിഞ്ഞാല്‍ അത് വായിക്കണമോ വേണ്ടയോ എന്നാ തീരുമാനിക്കും.
ട്രെയിന്‍ മന്കലപുരത്ത്തുള്ള കൊങ്കണ്‍ ഗുഹക്കുള്ളില്‍ കയറുമ്പോള്‍ കൂരിരുട്ടും.അലോരസപ്പെടുത്തിയ ശബ്ദവും കാരണം വായന തടസപ്പെട്ടു ....

വെട്ടുകല്ലും കുറ്റിചെടികളും നിറഞ്ഞ ഇടവിട്ട കൊച്ചു കൊച്ചു കാടുകളും പിന്നിടുമ്പോള്‍ മനസ് പതുക്കെ വീട്ടിലക്ക് തിരിച്ചെത്തി..കൊച്ചുമക്കള്‍ ഇപ്പോള്‍ അത്താഴം കഴിച്ചു കട്ടിലില്‍ കയറിയിട്ടുണ്ടാവും....അടുക്കളയില്‍ പാത്രം കഴുകികൊണ്ടിരിക്കുംപോഴോ പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കൊമ്പോഴോ ഒക്കെ മരുമകളെ മകന്‍  പിന്നില്‍ നിന്ന് അരയിലൂടെ കെട്ടിപിടിച്ചു അവളുടെ തല ഒരു സൈടിലേക്കു അല്പം ചരിച്ചുപിടിച്ചു  ഉമ്മകൊടുക്കാറുണ്ട്...അച്ഛന്‍ കാണുമെന്നു പറഞ്ഞു അവള്‍ ലജ്ജയോടു കൂടി ആ സുഖം അനുഭവിക്കുമ്പോള്‍ അബദ്ധവശാല്‍ മുന്നില്‍ പെടുന്ന ഞാന്‍ ഒന്നും കണ്ടില്ല എന്നാ മട്ടില്‍ ഒഴിഞ്ഞു മാറും....ഇനി ഒരാഴ്ച അവര്‍ പ്രണയിക്കട്ടെ ആരും കാണില്ലയെന്ന ധൈര്യത്താല്‍.....ആപ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്....അങ്ങേത്തലക്കല്‍ നിന്നും മരുമോള്‍ ചോദിക്കുന്നുണ്ട് ...അച്ഛന്‍ ഊണ് കഴിച്ചോ...ചെറിയ പൊതിയിലുള്ള രണ്ടു ഗുളികകള്‍ കഴിക്കണം ...പിന്നെ തനുപ്പടിക്കാതെ ബാഗിലുള്ള ഷാള്‍ എടുത്തു പുതക്കൂ .....

ഇരുന്നിരുന്നു നടുവിന് വേദന അനുഭവപ്പെട്ടപ്പോള്‍ ഇടതു കൈ സീറ്റില്‍ കുത്തി പതുക്കെ കാല്‍ മുന്നിലേക്ക്‌ വലിച്ചുവച്ചു നിവര്‍ന്നു കിടന്നു .ബാഗ് തലയണയാക്കി.... പിന്നെ എന്റെ ഓര്‍മ്മകള്‍ പഴയ കാലങ്ങളിക്ക് പൊയീ.....പണ്ട് വീടിനടുത്തുള്ള ഒരു ലക്ഷ്മിക്കുട്ടി....പത്തു  ക്ലാസ്സു വരെ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചു....പൊട്ടിയ ഓടു കഷണം നിലത്തെക്കിട്ടു എട്ടു കളം കളിക്കുന്നതും അമ്പതു വരെയെണ്ണി കള്ളനും പോലീസും കളിക്കുംപോഴുമെല്ലാം അവള്‍ എന്നും നല്ല ഒരു സുഹൃത്തായിരുന്നു..പുസ്തകത്താളുകളില്‍ ഒളിപ്പിച്ചുവച്ചാ മയില്‍പ്പീലിയും കാലിയായ തീപ്പെട്ടി കൂടിനുള്ളില്‍ നിറച്ച കുപ്പിവള കഷണങ്ങളും എല്ലാം  അവള്‍ക്കായി ശേഖരിച്ച്തായിരുന്നു, ആടിനെ തീറ്റിക്കുന്നതിനോടൊപ്പം പരീക്ഷക്കുപടിക്കുവാനായി പുസ്തകക്കെട്ടുകളുമായി അടുത്തുള്ള കുന്നിന്‍ ചരുവില്‍ ഇരിക്കുമ്പോള്‍ അവളോട്‌   പറയുമായിരുന്നു വലുതാകുമ്പോള്‍ നിന്നെയും കൊണ്ട് ഞാന്‍ ആ മലയുടെ മുകളില്‍ പോകും...പിന്നെ അവിടെവച്ചു എന്റെ പ്രണയം നിനക്ക് ഞാന്‍ കൈമാറും...

............ട്രാവല്‍ ഏജന്‍സിക്കാര്‍ പറഞ്ഞതനുസരിച്ച് രാവിലെ തന്നെ കുളിച്ചു റെഡിയായി ഹോട്ടലിന്റെ റിസപ്ഷനില്‍ കാത്തിരുന്നു....എട്ടുമണിയായപ്പോള്‍ തന്നെ അവര്‍ വലിയ വോള്‍വോ ബസുമായി എത്തി.....വണ്ടിയില്‍ കയറിയിരുന്നുഞാനുമായി സീറ്റ് പങ്കിട്ടത് ഉദ്ദേശം അമ്പത്തഞ്ചു അറുപതു പ്രായം വരുന്ന ഒരു സ്ത്രീ ...നാലഞ്ചു ഹോട്ടലുകളുടെ മുന്നില്‍ നിരത്തി ആളെകയറ്റി വോള്‍വോ ബസ്‌ ഡല്‍ഹിയില്‍ നിന്നും ഹരിദ്വാരിലേക്ക്  യാത്രയായി ..ഹരിദ്വാറില്‍ എത്തുന്നതിനുപ് യാത്രയുടെ ഭാഗമായ ലക്ഷ്മണ്‍ ജുലയും രാമന്‍ ജൂലയും കയറിയിറങ്ങി...തനുത്ത കാറ്റ് വീശുമ്പോള്‍ അനുസരണയില്ലാത്ത ഷാള്‍ ശരീരത്തിലേക്ക് ചേര്‍ത്തു പിടിച്ചുകൊണ്ടു ഞാന്‍ നടന്നു....ചുളുങ്ങിയ ,വെളുത്തകോട്ടന്‍ സാരിയുടെ തുമ്പ് തലയിലേക്ക് വലിച്ചിട്ടുകൊണ്ട് അറുപതു വയസ്സുകാരിയും എന്റെ ഒപ്പം ചേര്‍ന്ന്....എങ്ങോട്ട് പോകുന്നുവെന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ എവിടെ നിന്ന് വരുന്നു എന്നാ ചോദ്യമുണ്ടായി...ഞാന്‍ പറഞ്ഞു കേരളത്തില്‍ നിന്ന് ... ...ഞാനും അവര്‍ പറഞ്ഞു.....
മറ്റുള്ളവര്‍ താഴെ നദിയിലിറങ്ങി കുളിച്ചു കയറുമ്പോള്‍ കാലിനേറ്റ തണുപ്പിനാല്‍ അതുവരെ അടങ്ങിയിരുന്ന വാദത്തിന്റെ ശല്യം കുറേശ്ശെ തല ഉയര്ത്തിയതുകൊണ്ട് , ഞാന്‍ ബസ്സില്‍ വന്നിരുന്നു...എന്റെ പുറകെ ആ മധ്യ വയസ്കയും ബസിലേക്ക് നടന്നുവരുമ്പോള്‍ വെളുത്ത കോട്ടന്‍ സരിതലപ്പിനടിയിലൂടെ നരച്ച മുടി നാരുകള്‍ കാറ്റിനൊപ്പം താളം പിടിക്കുന്നത്‌ കാണാമായിരുന്നു....ഭര്‍ത്താവു കൂടെ വന്നില്ലേ ഞാന്‍ വെറുതെ ചോദിച്ചു.....ഇല്ല ഞാന്‍ ഒരു ആശ്രമത്തില്‍ കഴിയുന്നു...ഒറ്റക്കാണ്....
മകനെയും മകളെയും കൊച്ചുമക്കളെയുംക്കുറിച്ച് ഞാന്‍ വാ തോരാതെ സംസാരിച്ചപ്പോള്‍  എന്തെങ്കിലുമൊക്കെ പറയേണ്ടേയെന്നുകരുതിയാവനം അവര്‍ പറഞ്ഞവസാനിപ്പിച്ചു...........അങ്ങനെ എല്ലാം തകര്ന്നടിഞ്ഞപ്പോഴേക്കും എന്റെ ജീവിതം എല്ലുകള്‍ക്ക് നാണം മറക്കുവാനുള്ള തോലിനു വേണ്ടി മാത്രമുള്ളതായി.....ആദ്യ പുരുഷനില്‍ നിന്ന് ലഭിക്കേണ്ട രതി സുഖത്തിനു പകരം നാലഞ്ഞുപെരില്‍ നിന്നേറ്റ കാമ പ്രഹസനമാവണം ഒരു പക്ഷെ എന്നെ  ആണുങ്ങളെ ഒരു ശത്രുവാക്കിയത് ....പിന്നെ തെറ്റില്‍ നിന്നും തെട്റ്റിലെക്കുള്ള യാത്രയില്‍ അപ്പനെന്നോ  മകനെന്നോ നോക്കാതെ  സൂര്യന്റെ മറവില്‍ ഭോഗിച്ചത്..........പിന്നീടുള്ള നിശബ്ധക്ക് പറയാനുണ്ടായിരുന്നത് അതുവരെ പറഞ്ഞതിനേക്കാള്‍ അധികമായിരുന്നു......
ഞങ്ങള്‍ ബില്‍വ മലയുടെ താഴെയുള്ള കൂറ്റന്‍ ശിവ പ്രതിമയുടെ ചുവട്ടിലൂടെ ഗഅംഗയുടെ തീരത്തെത്തി ..മനസാദേവിയെ കാണണമെങ്കില്‍ ഇവിടെയിറങ്ങി കുളിച്ചു ശുദ്ധിയാവനം..അവിടെ കൂടിയിരുന്ന അനേകം ഭക്തരുടെ പാപങ്ങള്‍ കഴുകിയെടുത്തുകൊണ്ട്‌ ഗംഗ ഒഴികികൊന്ടെയിരുന്നു...ഞാനും ആ സ്ത്രിയും ഗംഗയില്‍ മുങ്ങിയെനീട്ടു.....ഓരോ സെക്കണ്ടിലും ആ നദി പുതിയതായിക്കൊന്ടെയിരുന്നു......തെറ്റുകള്‍ കഴുകിയെടുത്തതുകൊണ്ടാവാം മനസിനു നല്ല കുളിര്‍മ തോന്നി
ഇടതൂര്‍ന്ന ഗല്ലികല്‍ക്കുള്ളിലൂടെ എതിരെവന്ന ഭക്തരുടെ പ്രവാഹത്തെ വകവയ്ക്കാതെ മുന്നോട്ടു നടന്നു....എം,മുകുന്തന്‍റെ...ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിലെ നായകനെയും നായികയെയുംപോലെ......
മലയുടെ മുകളിലെക്ക്‌ കയറുന്ന സമയം  കൂര്തിരുന്ന കല്ലില്‍ തട്ടി അവര്‍ വീണപ്പോള്‍ ഒരു വേളഞാന്‍ ആ കയ്യില്‍ കടന്നു പിടിച്ചു...ചുക്കി ചുളിഞ്ഞ ആ തോലുകള്‍ക്കപോള്‍ വൈടുര്യത്ത്തിന്റെ ശോഭയായിരുന്നു ..നടന്നും ഇരുന്നുമായി ഞങ്ങള്‍ ബില്‍വ മലയുടെ ഏറ്റവും മുകളിലുള്ള മാനസാദേവിയുടെ സന്നിധിയില്‍ എത്തി തൊഴുതു....തിരക്കില്‍ നിന്നും അല്പം മാറി താഴ്വാരത്തിലുള്ള കാഴ്ചകള്‍ കാണുവാന്‍ ക്ഷേത്രത്തിന്റെ ഇടതു വശത്തുള്ള പാറക്കെട്ടിനോട് ചേര്‍ന്നുള്ള കൈവരിയില്‍ പിടിച്ചു കൊണ്ട് നിന്നു.....ആപ്പോള്‍ ഞാന്‍ കണ്ടത് അങ്ങ് താഴെ കുന്നിന്‍ ചരുവില്‍ പുസ്തകവുമായി ആടിനെ മേയിക്കുന്ന രണ്ടു കുട്ടികളെയാണ്...ആണ്‍കുട്ടി തന്റെ കൈകള്‍ ഞങ്ങള്‍ നില്‍ക്കുന്ന കുന്നിന്‍ മുകളിലേക്ക്  ചൂണ്ടി കാണിച്ചിട്ട് അവളുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നു........
തണുത്ത കാറ്റ് മദ്ധ്യവയസ്കയുടെ പടര്‍ന്നു കിടന്ന മുടിയിഴകളെ എന്റെ മുഖത്തേക്ക് വലിച്ചിഴച്ചപ്പോള്‍....അത് ഒതുക്കി വച്ച് തന്റെ പഴയ തുന്നല്‍ വിട്ട പേഴ്സ് തുറന്നു ഒരു കുറിപ്പട എന്റെ നേര്‍ക്ക്‌ നീട്ടിയിട്ട് ചെറിയ നാണത്തോടെ  പുഞ്ചിരിച്ചു....ഞാനതു വാങ്ങി വരികളിലൂടെയോന്നു കണ്ണോടിച്ചു.....
...................നിനക്കായി പ്രാര്‍ത്ഥിക്കും ഞാനെന്നുമെന്‍ ..
       നിലാവു മങ്ങിയ നിശാഗൃഹ കോവിലിന്‍..
       നിലവിളക്കിന്നരുകില്‍....................................
പത്താം ക്ലാസ്സ്‌ കഴിഞു പിരിയുമ്പോള്‍ ലക്ഷ്മികുട്ടിക്ക്   അന്ന് ഞാന്‍ നല്‍കിയ  ഓട്ടോഗ്രാഫിന്റെ താളുകളിലൊന്നായിരുന്നു ..അത് എന്റെ ഹൃദയത്തോടത് ചേര്‍ത്തുവച്ചപ്പോള്‍.....മലമുകളില്‍ മണികള്‍ മുഴങ്ങുന്നത് എനിക്ക് വ്യെക്തമായി കേള്‍ക്കാമായിരുന്നു ....

Thursday, May 30, 2013

അംഗനവാടി

എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി മൂന്നു മാസംകടലിലും പിന്നെ അടുത്ത കുറച്ചു നാളുകള്‍ കരയിലും ജോലി ചെയ്യേണ്ടതായി വരുന്നു..അത് കൊണ്ട് തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഫോണില്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യം അവന്‍ ഇപ്പോള്‍ കടലിലാണോ..എപ്പോഴാണ് വരുക  ?.... ചിലപ്പോള്‍ ഭര്യയ്ക്കു പറയേണ്ടി വരുക.... അല്ല അദ്ദേഹം ഇപ്പോള്‍ കരയിലാണ്...അടുത്ത ആഴ്ച വരും ....
ആ സമയങ്ങളിലൊക്കെയും എന്റെ മൂന്നു വയസ്സുകാരന്‍ മകന്‍ ആരൂകുട്ടന്‍ ഇതെല്ലാം കേട്ടുകൊണ്ട്  സൈക്കിള്‍ ഉന്തുകയോ അല്ലെങ്കില്‍ അവന്റെ പ്ലാസ്ടിക്ക് ജെ സി ബി വണ്ടിയില്‍ മണ്ണ് കോരിക്കളിക്കുകയുമൊക്കെ ആയിരിക്കും......
വീടിന്റെ അടുത്തുള്ള അംഗന്‍വാടിയില്‍ കുട്ടികള്‍ ആരുമില്ലാത്തതിനാല്‍ ടീച്ചറിനും ആയക്കും കൂട്ടിനായി ആരുകുട്ടനെ എടുത്തുകൊണ്ടുപോയി അവിടെ പ്രേതിഷ്ടിക്കാറുണ്ട്....
കുട്ടികളെ പഠിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണോ അതോ ടീച്ചര്‍ പഠിച്ചത് മറക്കതിരിക്കനാണോ എന്നറിയില്ല ചില കുട്ടികഥകളും എളുപ്പമുള്ള അക്ഷരങ്ങളും അവനെ പഠിപ്പിക്കും ...
അവധിക്കു നാട്ടില്‍ വരുമ്പോഴൊക്കെ  വൈകുന്നേരങ്ങളില്‍ ഞാനാണ്‌ അംഗനവാടിയില്‍ പോയി മോനെ കൂട്ടികൊണ്ടുവരുന്നത്‌ ..
പതിവുപോലെ അന്ന് വൈകുന്നേരവും ഞാന്‍ കുട്ടിയെ കൂട്ടുവാനായി അല്പം നേരെത്തെ തന്നെ അവിടെയെത്തി.....അപ്പോള്‍ ടീച്ചര്‍ ആരൂകുട്ടനെ പരിസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കുകയാണ്.....
തിമിങ്ങലം...തവള...ആന ...കടുവ......അവരുടെ ആഹാരതെക്കുരിച്ചും ജീവിക്കുന്ന ഇടതെക്കുരിച്ചുമൊക്കെ കാര്യമായി വിശധീക്കരിക്കുന്നു ...
ഒരു അച്ഛന്‍ എന്ന നിലയില്‍  പരിസ്ഥിതിയെക്കുറിച്ചുള്ള മകന്റെ  അറിവില്‍  അഭിമാനാം കൊണ്ട്   ഞാന്‍ ഇടയ്ക്കു തലയുയര്‍ത്തി ടീച്ചറെ ഒന്ന് പാളി നോക്കി....
അവസാനമായി മോനോട് ടീച്ചര്‍ ചോദിച്ചു....ആരുകുട്ടാ കരയിലും കടലിനുംതാമസിക്കുന്ന ജീവി ഏതാണ്....?
നിലത്തിരുന്ന  കുഞ്ഞു ബാഗ് തോളത്തിട്ടു കൊണ്ട് അവന്‍ പറഞ്ഞു......എന്റെ അപ്പന്‍....
മോനെ തോളില്‍ കയറ്റികൊണ്ട്‌ ഞാന്‍ അവിടെ നിന്നും ഓടുമ്പോള്‍
നിഷ്കളങ്കമായ അവന്റെ ഉത്തരത്തിന്റെ അര്‍ഥം പിടികിട്ടാതെ ടീച്ചര്‍ ഒരു ചോദ്യ ചിഹ്നം പോലെ വാതില്‍പടിയില്‍ നില്‍ക്കുകയായിരുന്നു.....

Wednesday, May 29, 2013

മകള്‍




തുരുമ്പെടുത്ത ജനലഴിക്കുള്ളിലൂടെ നോക്കിയിരിക്കുമ്പോള്‍ എന്റെ ചിന്തകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നത് രാവിലെ പത്രത്തില്‍ കണ്ട മൂന്നു വയസ്സ്കാരി കൊച്ചു പെണ്‍കുട്ടിയുടെ ഫോട്ടോ ആയിരുന്നു.....
എതിരെയുള്ള സീറ്റിലിരുന്ന് അപ്പൂട്ടനും പാറൂ ട്ടിയും പുറത്തെ കാഴ്ചകള്‍ കണ്ടു രസിക്കുകയായിരുന്നു..അവരെ സംബതിച്ചിടത്തോളം അപ്പയുടെയും അമ്മയുടെയും കൂടെയുള്ള ആദ്യതെ യാത്രയാണ്......മോന്‍ ജനിച്ചു അഞ്ചു വര്ഷം ആയെങ്കിലും സ്കൂള്‍, അടുത്തുള്ള ക്ഷേത്രം,പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ രണ്ടു കിലോമീറ്റര്‍ അപ്പുറമുള്ള അച്ചമ്മയുടെ വീട്,ഇതിനുമപ്പുറം ഒരു ലോകം അവന്‍ കണ്ടിട്ടില്ല.........മൂന്ന് വയസ്സുള്ള പാറുകുട്ടിയുടെ കണ്ണുകള്‍ പുറത്തെ ഓരോ കാഴ്ച്ചകള്‍ ഓടിമറയുന്നതോടൊപ്പം വികസിച്ചുകൊണ്ടിരുന്നു...ട്രെയിനിന്‍റെ ഓരോകുലുക്കതിലും ചെറിയൊരു ഭയത്തോടെ കുഞ്ഞു കൈകള്‍കൊണ്ട്‌ അവള്‍ ചേട്ടന്റെ തുടയില്‍ ചാടി പിടിക്കുന്നുണ്ട്...
രാവിലെകളില്‍ ഭാര്യ തരുന്ന കടും കാപ്പി ചെറുതായൊന്നു സിപ് ചെയ്തുകൊണ്ട് ഞാന്‍ പത്രം നിവര്‍ത്തും.. എല്ലാ ദിവസും പത്രത്താളിന്റെ കൃത്യം നടുഭാഗതായുള്ള ഈ കീറല്‍ എന്നെ ആലോരസപ്പെടുതാരുണ്ട്.പത്രക്കരാന്‍ സൈക്കിളിലിരുന്നു ഗേറ്റിനു മുകളിലൂടെ വലിചെരിയുന്നതിന്റെ ആഘാതമാണ്..
ചുണ്ടില്‍ പറ്റിയിരുന്ന കടുംകാപ്പിയുടെ മട്ടു നാക്കുകൊണ്ടു നുണഞ്ഞു പത്രത്തിലൂടെ മിഴികലോടിക്കുംപോഴാന് ആ മൂന്നു വയസ്സുകാരിയുടെ ഫോട്ടോ എന്റെ ശ്രദ്ധയില്‍പ്പെട്ടത് .
തുണിയൊന്നും ധരിക്കാതെ , കുറ്റിക്കാട്ടില്‍ കിടന്നുറങ്ങുന്ന അവളുടെ കയ്യില്‍ ഒരു കൊച്ചു പ്ലാസ്റിക് ഗ്ലാസ് ഉണ്ടായിരുന്നു..ഫോട്ടോയുടെ താഴെയുള്ള വിവരങ്ങള്‍ വായിച്ചു ഒരു നിമിഷം ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു....ആ കുഞ്ഞിക്കലുകള്‍ക്കിടയില്‍ രക്തം ഒഴുകി ഉണങ്ങിയിരിപ്പുണ്ടയിരുന്നത്രേ..തലേ രാത്രിയിലെ ഭീകരതയുടെ തിരുശേഷിപ്പ്....ആ വേദനക്കിടയിലും കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടം കൈവിടാതെ മുറുകെകെപ്പിടിച്ചു......ഒരു രാത്രി മുഴുവന്‍ ആ കുറ്റിക്കാട്ടില്‍ ഒറ്റയ്ക്ക്....നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ തലയുയര്‍ത്തുമ്പോള്‍ പാറുകുട്ടി അവളുടെ വെളുത്ത പൂടെയുള്ള പാവക്കുട്ടിയെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ തിണ്ണയില്‍ വന്നിരുന്നു.......
വൈകുന്നേരം നാലുമണിയോടു കൂടി ഞങ്ങള്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റെഷനില്‍ വണ്ടിയിറങ്ങി..ഇനി സ്റ്റാന്‍ഡില്‍ എത്തി ബസ്‌ പിടിക്കണം പളനിയിലെത്താന്‍....കല്യാണം കഴിഞ്ഞതുമുതല്‍ ഭാര്യയുടെ ആഗ്രഹമായിരുന്നു പളനിമലകയറി മുരുകനെ തൊഴുത് മടങ്ങണം. ഹണിമൂണ്‍ ട്രിപ്പിനു കൊണ്ടുപോകാത്ത മുരുടനായ ഒരു ഭര്‍ത്താവെന്ന പേരുദോഷം മാറ്റിക്കളയാം എന്ന് വിചാരിച്ചാണ് ഇത്തവണ ഇങ്ങനെയൊരു യാത്ര പ്ലാന്‍ ചെയ്തത്..കൂടത്തില്‍ അവളുടെ നേര്ച്ചയും കഴിക്കാമല്ലോ....
സ്ടാന്റിന്റെ സമീപത്തുള്ള പെട്ടിക്കടയില്‍ നിന്ന് ഞങ്ങള്‍ നാലുപേരും കൂടി ഓരോ ചായ വാങ്ങി കുടിച്ചു പളനി വണ്ടിയില്‍ കയറി മോള്‍ എന്റെ മടിയിലും മോന്‍ ഭാര്യുടെ മടിയിലുമായി ഇരുന്നു..വണ്ടി മുന്നോട്ടു പായുമ്പോള്‍ കുട്ടികള്‍ ഓരോ കാഴ്ചകളെ ക്കുറിച്ച് വിസ്മയത്തോടെ ചോദിക്കും...എന്റെ ഓരോ ഉത്തരങ്ങള്‍ക്കും അവസാനം അതെന്താ അപ്പ അങ്ങനെ എന്നൊരു മറുചോദ്യം തുടരെ തുടരെ വന്നു കൊണ്ടേയിരുന്നു..
ആറരയോടുകൂടി ഞങ്ങള്‍ മലയുടെ താഴ്വാരത്തെത്തി...യാത്ര ചെയ്തു മടുത്ത ഭാര്യുടെ അഭ്യര്‍ത്ഥന മാനിച്ചു തിരിച്ചു നടന്നു മലയിരങ്ങാം എന്നാ ഉറപ്പിന്‍ മേല്‍ വിഞ്ചില്‍ കയറുവാനുള്ള ക്യുവില്‍ കയറി...തിക്കും തിരക്കും ഭേദിച്ച് ഞങ്ങള്‍ മലയുടെ മുകളിലുള്ള നിരപ്പായ പാറയില്‍ ഇരുന്നു..അപ്പോഴും അങ്ങ് താഴെ.. ചെയ്ത പാപങ്ങള്‍ ഏറ്റുപറഞ്ഞു മോക്ഷം നേടുവാനും അനുഗ്രഹിച്ച വരങ്ങള്‍ക്ക് നന്ദിപറയാനുമുള്ള ഭക്തരുടെ നീണ്ട നിര കാണാമായിരുന്നു,മറുവശത്ത് തലയുയര്‍ത്തി വിടര്‍ന്നു നില്‍ക്കുന്ന മരത്തില്‍ കൊണ്ടുവന്ന നേര്ച്ച സാമഗ്രികള്‍ നിക്ഷേപിച്ചു മടങ്ങുന്ന ഭക്തരും...
നടയടക്കുന്നതിനുമുന്പു മുരുകനെ ദര്‍ശിക്കുവാനായി ഞങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ക്കയറി ...അന്ന് പണ്ഡിതന്റെ വേഷവുമായി മുരുകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭാര്യ എന്റെ ചെവിയില്‍ പിറുപിറുത്തു ....വെറുതെ കുന്തംപ്പോലെ നോക്കി നില്‍ക്കാതെ..മനസ്സില്‍ എന്തെങ്കിലും പ്രാര്‍ത്ഥിക്കൂ.....
പ്രത്യേകിച്ചു ഒന്നും ആവ്ശ്യപ്പെടാനില്ലാത്തയെന്റെ മനസ്സില്‍ തെളിഞ്ഞുവന്നത്‌....ആരുമില്ലാതെ കുറ്റിക്കാട്ടില്‍ കിടന്ന ആ മൂന്ന് വയസ്സുകാരിയെക്കുറിച്ചായിരുന്നു.....അവളെ മരണത്തിനു കീഴടക്കാതെ....ആരോഗ്യത്തോടെ തിരികെ തരണമേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് തിരിച്ചു മലയിറങ്ങുമ്പോള്‍ ....ഒരു മകള്‍ക്കൂടി എനിക്ക് പിറക്കുകയായിരുന്നു..

Tuesday, May 28, 2013

പ്രണയം



ഇടവപ്പാതിയിലെ പെരുമഴ തിമിര്ത്തു് പെയ്തുതീര്ന്നതെയുള്ളൂ. മുറ്റത്ത് നായ കുറയ്ക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ചാടിയുണര്ന്നുത്‌. നേരം വെളുത്തിരുന്നു. രണ്ടു കണ്ണുകളും അമര്ത്തി തുടച്ചുകൊണ്ട് വാതില്‍ തുറന്നു.....
ഒരു നിമിഷം പകച്ചു നിന്ന് പോയി....എന്റെ കാമുകി രശ്മി ഗോപനും അവളുടെ ചേച്ചിയും അതാ മുന്പിില്‍.. മെലിഞ്ഞുണങ്ങിയ എന്റെ മാറിടം മറയ്ക്കുന്നതിനായി ഞാന്‍ അകത്തേക്കോടി ....
ആദ്യ കാമുകിയെ സ്വന്തം വീടിന്റെ പ...ടിയില്‍ പെട്ടെന്ന് കാണുമ്പോഴുള്ള ഒരു പ്രി ഡിഗ്രിക്കാരന്റെ ജാള്യത എനിക്ക് വിവരിക്കാനാവുന്നില്ല ...
സജി ..ഇത് എന്റെ ചേച്ചി, ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുന്നു ...രശ്മി തുടങ്ങി വച്ചു....
എന്റെ കെമിസ്ട്രി റെക്കോര്ഡ്േ‌ ബുക്ക്‌ നഷ്ടപ്പെട്ടു... എന്തായാലും നീ പ്രീ ഡിഗ്രി പാസ്സായതല്ലേ., നിന്റെ പേരു തിരുത്തി എനിക്കത് സപ്ലി പരീഷക്ക് സബ്മിറ്റ് ചെയ്യാനാണ്......അവള്‍ തുടര്ന്നു കൊണ്ടേയിരുന്നു..
മഴയില്‍ അല്പം നനഞ്ഞ അവളുടെ ചേച്ചിയുടെ സാരി ഉണങ്ങനുവായി ഞാന്‍ മുറിയിലെ ഫാന്‍ ഓണ്‍ ചെയ്തു......
ഫാനിന്റെ കാറ്റില്‍ ചേച്ചിയുടെ സാരിത്തലപ്പു അല്പം മാറിയതും എന്നിലെ സദാചാര വെക്തിത്വം ഉനെര്ന്നെ നീട്ടതും ഒരുമിച്ചായിരുന്നു....
വെളുത്തു മെലിഞ്ഞ ആ സുന്ദര രൂപത്തില്‍ മിഴികള്‍ ഉടക്കാനായി മാത്രം വൃത്താകാരമായ പൊക്കിള്‍ കുഴി വ്യെക്തമായിരുന്നു.....( എടൊ സദാചാര വായനക്കാരാ താന്‍ ഇപ്പോള്‍ മനസ്സില്‍ കണ്ടപോലെയല്ല കാര്യങ്ങള്‍.... ഭാവിയില്‍ എഞ്ചിനീയര്‍ ആ പൊക്കിള്‍ കുഴിയുടെ വ്യാസവും ചുറ്റളവും മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു.......)
അപ്പോഴും രശ്മിയുടെ കണ്കിളില്‍ ഞാന്‍ കണ്ടത് കഴിഞ്ഞ രണ്ടു വര്ഷ ങ്ങള്‍ ഞങ്ങള്‍ കൈമാറിയ പ്രേമലേഖനങ്ങളും അവള്‍ എനിക്ക് നല്കാാറുണ്ടായിരുന്ന ഡയറി മില്കിന്റെ ചോക്ലെറ്റുമായിരുന്നു.....
നിമിഷങ്ങള്ക്ക്കം ഞാന്‍ കൊടുത്ത കെമിസ്ട്രി റെക്കോര്ഡ്യ‌ ബുക്ക്‌ എന്റെ മാറിലേക്ക്‌ വലിച്ചെറിഞ്ഞ്‌..അവര്‍ തിരിഞ്ഞുനടക്കവേ ഞാന്‍ അറിഞ്ഞു....ആദ്യ പ്രണയം തകര്ന്നിടിഞ്ഞ ഒരു കാമുകന്റെ വേദന...
..അപ്പോളും നായ മുറ്റത്തു ഓരിയിടുന്നുണ്ടായിരുന്നു......

ചോദ്യം

  
കസാക്കിസ്ഥാനിലെ കൊടും തണുപ്പില്‍ വെളുവെളുത്ത ഐസ് കഷണങ്ങള്ക്കുമെലെ തെന്നി നടക്കുമ്പോഴായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സുഖകരമായ ആ വാര്‍ത്ത‍ ഫോണിലൂടെ ഭാര്യ അറിയിച്ചത്.
...ചേട്ടായി... റിസള്‍ട്ട്‌ വന്നു...പോസിറ്റീവ് ആണ് ...കൂട്ടുകാര്‍ക്കു മധുരവും റഷ്യന്‍ വോഡ്കയും നല്‍കി അച്ഛന്‍ ആയതിന്റെ സന്തോഷം പങ്കിട്ടു റൂമില്‍ തിരിചെതിയപ്പോള്‍ പ്രാണസഖി വീണ്ടും വിളിക്കുന്നു...“ഭാര്യ ഗര്‍ഭിണി ആകുമ്പോള്‍ ഭര്‍ത്താവ...ു ചോദിക്കേണ്ട ആ ചോദ്യം ചേട്ടായി ഇതുവരെ ചോദിച്ചില്ല”....പ്രിയതമ പരിഭവപ്പെട്ടു...ഇനിയും ഒന്‍പതു മാസം സമയമുണ്ടല്ലോ ....ഞാന്‍ ചോദിച്ചുകൊള്ളാം.......തല്‍ക്കാലത്തേക്ക് തടിതപ്പി.. (ആ ഒന്പതുമാസവും ഞാന്‍ പരാചിതനായ ഒരു ഭര്‍ത്താവായിതുടര്‍ന്നു...)
നാളുകള്‍ കഴിഞ്ഞുപോയി ....ആഫ്രിക്കന്‍ ഉള്‍ക്കടലില്‍ , ഷിപ്പിന്റെ ഹെലിപാടില്‍ കടല്‍ കാറ്റേറ്റ്‌ സുര്യസ്തമാനം കാണുമ്പോഴായിരുന്നു ..പ്രിയതമയുടെ കോള്‍ വീണ്ടും വരുന്നത്....ചേട്ടായി റിസള്‍ട്ട്‌ വന്നു...പോസിറ്റീവ് ആണ്......“ഭാര്യ ഗര്‍ഭിണി ആകുമ്പോള്‍ ഭര്‍ത്താവു ചോദിക്കേണ്ട ആ ചോദ്യം ചേട്ടായി ഇതുവരെ ചോദിച്ചില്ല”....പ്രിയതമ പരിഭവപ്പെട്ടു...വായനക്കാരായ നിങ്ങള്‍ വിചാരിച്ചത് പോലെ രണ്ടാമൂഴംത്തിലും ഞാന്‍ പരാചയപ്പെട്ടു.
......മരുഭൂമിയിലെ മണല്‍ തരികള്‍ നെറ്റിയില്‍ നിന്നും തുടച്ചു നീക്കി , കവിളിലൂടെ അരിച്ചിറങ്ങിയ വിയര്‍പ്പുകണം ഷോള്‍ഡാര്‍ കൊണ്ട് തട്ടിമാറ്റി , മുന്നിലിരുന്ന കുബ്ബൂസ്‌ കഷണം വായിലേക്ക് തിരുകുംപോഴയിരുന്നു പ്രിയതമയുടെ കോള്‍ വീണ്ടും വരുന്നത്....ചേട്ടായി റിസള്‍ട്ട്‌ വന്നു...പോസിറ്റീവ് ആണ്...... പഴയ ചോദ്യം പിന്നെയും എന്നെ വേട്ടയാടി....രാത്രിയില്‍ ഉറങ്ങുന്നതു വരെ ആ ചോദ്യത്തിനായി ഞാന്‍ തലപുകച്ചുകൊന്ടെയിരുന്നു ...നമ്മുടെ മുതുമുതച്ചനായ ആദതിനോടും പണ്ട് ഹവ്വാ മുത്തച്ചി ഇതേ ചോദ്യം ചോദിചിരിക്കാം ....ഓരോ തവണയും ആദം മുത്തച്ചന്‍ പരജയപ്പെട്ടത്‌ കൊണ്ടല്ലെ....ഇത്രയും ജനകോടികള്‍ ഈ ഭൂമിയില്‍ ഉണ്ടായത് ......ഞാന്‍ ആശ്വസിച്ചു........ഒന്ന് റിലാക്സ് ചെയ്യാന്‍ വേണ്ടി ടിവി ഓണ്‍ ചെയ്തു.......യാദ്രിചികമാകാം അപ്പോളും ഞാന്‍ കേട്ടത്.......ഒറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറിമറിയാന്‍..
ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴും ഗര്‍ഭിണി ആയ ഭാര്യ ഒരു ചോദ്യ ചിഹ്നം പോലെ കണ്മുന്നില്‍ തെളിഞ്ഞു നിന്ന്......(ഇനി എത്ര തവണ ...?)…..

വിജയൻറെ മരുഭൂമിയിലെ ആദ്യ രാത്രി..

 
തലേ നാള്‍ കഴിച്ച ജാക്ക് ദാനിയേലിന്റെ ഹാങ്ങോവറില്‍ രാവിലെ കുറച്ചുകൂടി ഉറങ്ങാനായിട്ടു കമ്പിളി തലയിലേക്ക് വലിചിടുംബോഴാണ് മൊബൈല്‍ വിറച്ചത്.....എന്റെ ഒരു പഴയ ചങ്ങാതി..(തല്ക്കാലം വിജയന്‍ എന്ന് വിളിക്കാം) ...പുതിയ ജോലിയുടെ ഭാഗമായി .. കമ്പനി ചിലവില്‍ അബുധാബിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ ആദ്യരാത്രി ചിലവഴിച്ചിട്ടു വിളിക്കുന്നതാണ് ......
അളിയാ ഇന്നലെ രാത്രി ആരോ എന്റെ പേഴ്സ് അടിച്ചു മാറ്റി കാശ് എല്ലാം എടുത്ത...ുകൊണ്ടു പോയെടാ.......ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു തീര്‍ത്തു...
സുഹൃത്തു വീക്കനസ്സായ ഞാന്‍ തലേനാള്‍ വച്ച വാളിനു മുകളിലൂടെ ജെമ്പു ചെയ്തു ചങ്ങാതിയെ കൂട്ടി ഹോട്ടല്‍റിസേപ്ഷനില്‍ എത്തി കമ്പ്ലൈന്റ് ചെയ്തു .
അവസാനം സി.സി. സെക്യൂരിറ്റി ക്യാമറയുടെ സഹായത്തോടെ കള്ളിയെ കയ്യോടെ പിടിച്ചു ......ഒരു സുഡാനി ലേഡി തന്റെ സുഹൃത്തായ സുഡാനി സെക്കുരിടിക്കാരന്റെ സഹായത്തോടെ നടത്തിയ ഒപെരഷനയിരുന്നു....എന്നാല്‍ നീണ്ടു കറുത്ത് തടിച്ച ചുണ്ടോടുകൂടിയ ആ പിശാചു പറയുന്നത് നമ്മുടെ വിജയന്‍ അവളെ കൂടികൊണ്ട് വന്നു എന്നാണ് ....അവന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോള്‍ എന്റെ ബുദ്ധി ഉണര്‍ന്നു ..ഹും...ഞാനാരാ മോന്‍.....എന്നിലെ മാത്തമാറ്റിഷ്യന്‍ സടകുടഞ്ഞെനീട്ടു....സി.സി. ടി വി വീണ്ടും ഓണ്‍ ചെയ്തു...കാല്‍കുലെട്ടര്‍ എടുത്തു കണക്കുകൂട്ടി..

സുഡാനി പിശാചു റൂമില്‍ കയറിയ സമയം -- മൈനുസ്--പിശാചു മുറിയില്‍ നിന്നിറങ്ങിയ സമയം.-----ഇക്വല്‍ത്ടു = അറുപതു സെക്കണ്ട്........

സമാധാനം അറുപതു സെക്കന്റ്‌ കൊണ്ട് ഭൂമിയില്‍ എവിടെയും ഗ്രഹണം സംഭവിച്ചതായി ഗൂഗിള്‍ മുത്തച്ഛന്‍ പറഞ്ഞട്ടില്ലാ........
അങ്ങനെ നമ്മുടെ വിജയന്‍ ഗള്‍ഫ്‌ ജീവിതത്തിന്റെ ആദ്യ പരീക്ഷ എ പ്ലസ്സില്‍ പാസ്സായി.......

ഗുണപാഠം......
......സി.സി.കാമറ=.മനുഷ്യന്റേയും ദൈവത്തിന്റെയും ഇടയിലെ കാവല്‍ക്കാരന്‍....
അത്യുന്നതങ്ങളില്‍ സി.സി.. കാമറക്കു മഹത്വം.......
ഭൂമിയില്‍ ആണുങ്ങള്‍ക്ക് സമാധാനം......

Monday, May 27, 2013

മോര്‍ച്ചറി


 

ഉച്ചക്ക് ഊണുകഴിഞ്ഞ്‌  ഒന്ന് മയങ്ങമെന്നു കരുതിയിക്കുംമ്പോഴാന് എന്റെ ചങ്ങാതി ശ്രീമാന്‍ അപ്പുകുട്ടന്‍  ഗേറ്റ് തള്ളിത്തുറന്നു ...ഓടിക്കിതച്ചു ഇറയത്തേക്ക് കയറിവന്നത്...അവന്‍ എന്റെ ബാല്യകാല സുഹൃത്താണ്....
.......ചെറുപ്പത്തിലെ മഴ വരുമ്പോള്‍ ഞങ്ങള്‍ അവന്റെ പുരയിടത്തിനു പുറകിലുള്ള കൂറ്റന്‍ നാടന്‍ മാവിന്റെ ചോട്ടില്‍ ഒത്തുകൂടാരുണ്ടു....കാറ്റ് വരുമ്പോഴെക്കു മുകളിലേക്ക് നോക്കി മാമ്പഴം വീഴുന്ന ദിക്കിലേക്ക് ഓരോന്ട്ടമുണ്ട്....കുറച്ചുകൂടി കഴിവുള്ളവന്‍ അത് നിലത്തു വീഴുന്നതിനു മുന്‍പേ അന്തരീക്ഷത്തില്‍ വച്ച് കൈക്കലാക്കും...പിന്നെ കിട്ടിയ മാമ്പഴം ഒക്കെയും ഏതെങ്കിലും പൊത്തിലോ കരിയിലക്കടിയിലോ ഒളിപ്പിച്ചു വച്ച് അടുതതിനായുള്ള ഓട്ടം..എല്ലാം കഴിഞ്ഞു തേക്കിന്‍ ഇലയില്‍ കുമ്പിള്‍ കുത്തി എല്ലാം വാരിയിട്ടുകൊണ്ട് വീട്ടിലേക്കോടും...ഇതൊക്കെ ഞാന്‍ എഴുതിയത്..ഞാനും അവനുമായുള്ള ബന്ധത്തിന്റെ ആഴം കാണിക്കുവാന്നാണ്....അല്ലാതെ വായിക്കുന്ന നിങ്ങളുടെ വായില്‍ കപ്പലോടിക്കുവാനല്ല....
.കിതച്ചു കിതച്ചു.. ഒരുതരത്തില്‍ ശ്വാസം വിട്ടുകൊണ്ട് അവന്‍ പറഞ്ഞുതുടങ്ങി....മച്ചാ നിയെന്നെ സഹായിക്കണം..(എന്തെക്കിലും കാര്യം സാധിക്കനുന്ടെങ്കില്‍ എന്നെ മച്ചാ എന്ന് വിളിക്കും , അല്ലെങ്കില്‍ വര്‍ക്കിചായെന്നും..).....എന്റെ അമ്മാവന്‍ റാന്നിയിക്കടുത്തുള്ള ഏതോ ഗവ. ആശൂപത്രിയില്‍ സിരിയസ്സ് നിലയില്‍  അഡ്മിറ്റ്‌ ആക്കിയതായി പോലീസ് സ്റെഷനില്‍ നിന്ന് മെസ്സേജ് വന്നു. പെട്ടെന്ന്  അവിടെ വരെ പോകണം ...സുഹൃത്തിന്റെ നിസ്സഹായ അവസ്ഥയില്‍ എന്റെ മനസ്സു വേദനിച്ചു.. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു . ഞങ്ങളുടെ മറ്റൊരു ചങ്ങാതിയും സ്ഥലത്തെ ആകെയുള്ള കൊച്ചു ലൈബ്രറിയുടെ പ്രേസിടണ്ടുമായ മാത്തച്ചനെയും കൂടെ  കൂട്ടി...വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീതികുറഞ്ഞ ടാര്‍ റോഡിലൂടെ വാഹനം ചീറി പാഞ്ഞു...അമ്മാവന്റെ തല്‍സമയ അവസ്ഥ അറിയാനാവാത്ത ടെന്‍ഷനില്‍ കുമ്പിട്ടിരുന്ന തല ഇടയ്ക്കിടയ്ക്ക് ഉയര്‍ത്തി സ്ഥലം എത്താരായോ. എന്ന് അപ്പുകുട്ടന്‍ നോക്കുന്നുണ്ടായിരുന്നു......
.ആ സമയങ്ങളിലോക്കെയും എന്റെ മനസ്സില്‍ അമ്മാവനെക്കുരിച്ചുള്ള ഓര്‍മ്മകള്‍ ഓടിവന്നു..ഒറ്റതടിയായ ഏകദേശം എഴുപതു വയസുവരുന്ന കാരണവര്‍..ആയിരുന്ന കാലത്ത് മറ്റുള്ളവരെ നോവിക്കാത്ത ചില ഉടായിപ്പ് വേലത്തരങ്ങളൊക്കെ കാണിച്ചു ..അയല്‍ക്കാരെയും ബന്ധുക്കളെയും പറ്റിച്ചു ജീവിക്കുന്ന ഒരു പരാന്ന ഭോജി....തേക്കിന്‍ മരത്തിന്റെ കൂമ്പില നുള്ളിയെടുത്ത് കാല്‍മുട്ടില്‍ ചുറ്റിയ വെള്ള തുണിയില്‍ തേച്ചുപിടിപ്പിച്ചു ചട്ടി ചട്ടി നടക്കുമ്പോള്‍ ഞാന്‍ ഉള്പ്പെടയുള്ള മണ്ടന്മാര്‍ സഹതാപത്താല്‍ കാശ് എടുത്തു കൊടുക്കും..അതുമായി പോയി കള്ളുകുടിക്കുമ്പോള്‍......മാത്രമാണ് അദ്ദേഹത്തിനു തന്റെ ജെന്മ ലക്‌ഷ്യം  നിരവേറ്റിയതായി അനുഭവപ്പെട്ടിരുന്നത്‌....
ഒരിക്കല്‍ വീടിനടുത്തുള്ള കയ്യാലയില്‍ നിന്നും വീണു കൈവിരല്‍ ഒടിഞ്ഞതായി അഭിനയിച്ചതിനാല്‍ ആശുപത്രിയില്‍ പ്രേവേശിപ്പിക്കെണ്ടാതായി വന്നു..സംശയം തോന്നിയ ഡോക്ടര്‍ തന്റെ കൈവിരലില്‍ പിടിച്ചു ശക്തിയായി വലിക്കുവാന്‍ ആവശ്യപ്പെട്ടു.....ഡോക്ടറോടും വക്കീലിനോടും കള്ളം പറയാനും ചെയ്യാനും പാടില്ലതതുകൊണ്ട്...അമ്മാവന്‍ അദേഹത്തിന്റെ കയ്യില്‍ ശക്തിയായി വലിക്കുകയും ഡോക്ടര്‍ ഇരിന്നിരുന്ന കസാരയില്‍ നിന്ന് മറിഞ്ഞു വീണതും നമ്മുടെ കഥാ നായകന്‍റെ ഹിറ്റ്‌ ലിസ്റ്റിലുള്ള ചെറിയൊരു ഏടുമാത്രം....(ആശുപത്രിയില്‍ കിടന്നാല്‍ ബന്ധുക്കളും അയക്കാരും കാണുവാന്‍ വരുമ്പോള്‍ കൈ നിറയെ കാശ് കിട്ടു മെന്നതിനാല്‍ രണ്ടു ദിവസം ആശുപത്രിയില്‍ കിടത്തനമെന്നു അമ്മാവന്‍ ഡോക്ടറോട് രഹസ്യമായി ആവശ്യപ്പെട്ടെത്രേ...)
ഇടയ്ക്കു കണ്ട ചെറിയ ഒരു കവലയില്‍ വണ്ടി നിര്‍ത്തി.നേരിയ ചാറ്റല്‍ മഴ വകവയ്ക്കാതെ അടുത്തുകണ്ട പെട്ടിക്കടയില്‍ ചാടി കയറി.....രണ്ടു സിഗരട്ട് വാങ്ങി ഞാനും മാത്തപ്പനും വലിച്ചു കൊണ്ട് നടുവിന് കയ്യും കൊടുത്തുകൊണ്ട് നിന്നു...അപ്പുകുട്ടന്‍ ഒരു രൂപാ നാണയം അടുത്തിരുന്ന ചുവന്ന ടെലിഫോണ്‍ പെട്ടിയില്‍ നിക്ഷേപിച്ചു...ചൂണ്ടുവിരല്‍ കുത്തി കറക്കി......ഭാര്യയെയും കുട്ടികളെയും സമാധാനിപ്പിച്ചു.....
പെട്ടികടക്കരനോട് വഴി ചോദിച്ചു മനസിലാക്കി ആശൂപത്രിയില്‍ എത്തുമ്പോഴേക്കും രാത്രി എട്ടു മണി ആയിരുന്നു...വണ്ടി സൈഡിലുള്ള കുറ്റിചെടിയുടെ സമീപത്തായി നിര്‍ത്തി മഴയില്‍ നനഞ്ഞു ചോര്‍ന്നൊലിക്കുന്ന ആശുപത്രി വരാന്തയില്‍ ചാടിക്കയറി....കാലൊടിഞ്ഞു തുരുമ്പെടുത്ത ഒരു സ്ട്രചര് തള്ളികൊണ്ടുന്ന വന്ന നേഴ്സ് വേഗത്തില്‍ പോകുന്നതോടൊപ്പം പറഞ്ഞുകൊണ്ടിരുന്നു....എരുമേലിയില്‍ നിന്നും വന്ന ലോറിക്കാര് രാവിലെ കൊണ്ടുവന്നിട്ടതാണ്...തിരക്കിനിടയില്പ്പെട്ടു നിലത്തു വീണുപോയതാവണം...ആ കാണുന്ന മുറിയിലേക്ക് ചെല്ലൂ.....അവര്‍ കൈ നീട്ടിയ ഭാഗത്തേക്ക്‌ ഞങ്ങള്‍ നടന്നു....ഇരുട്ടായതിനാല്‍ മുറിയുടെ വാതിലില്‍ എഴുതിയിരുന്നത് വായിക്കാന്‍ പ്രയാസമായി.....അടുത്ത് എത്തിയപ്പോള്‍ അക്ഷരങ്ങള്‍ വ്യെക്തമായി......മോര്‍ച്ചറി....
അപ്പുകുട്ടന്‍ ഒരു എങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു....ഒരുവേള എന്റെ കണ്ണും നിറഞ്ഞു.....നിശബ്ധതയെ തള്ളി മാറ്റി ഞങ്ങള്‍ അമ്മാവന്റെ ബോഡിയുടെ അടുതെതെതിയതും.....അദ്ദേഹം ചാടിയെനീട്ടു രണ്ടു കയ്യും പിന്നിലേക്ക്‌ കുത്തി ഒറ്റ ഇരുപ്പു....കറപിടിച്ച മോണ കാട്ടി ചിരിക്കുമ്പോള്‍.....പേടിച്ചരണ്ട ഞങ്ങള്‍ പരസ്പരം നോക്കി നിന്നു ....
അമ്മാവന്‍ പറഞ്ഞുകൊണ്ടിരുന്നു..വാര്‍ഡില്‍  ആവുമ്പോള്‍ നിലത്തു കിടക്കണം....പിന്നെ കൊതുകും ബഹളങ്ങളും.....ഇതാവുമ്പോള്‍ ബെഡ് ഉണ്ട് ...തനുക്കുമ്പോള്ള്‍  ദേഹത് വിരിക്കാന്‍ പുതപ്പും ഉണ്ട്....പിന്നെ ഞാന്‍ പറഞ്ഞിട്ടാണ് അവര്‍ പോലീസ് സ്റെഷനില്‍ വിവരം കൊടുത്തത്....നിങ്ങള്‍ വണ്ടിയുമായി എത്തുമല്ലോ....
അമ്മാവനെയും കൂട്ടി മോര്‍ച്ചറി വിടുമ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി......മോണകാട്ടി ചിരിക്കുന്ന വേറെയും ശവങ്ങള്‍ ഉണ്ടോ എന്നറിയാന്‍.........

അമ്മ

 
രാവിലെ വണ്ടിയെടുത്തു ആശുപത്രിയിലേക്ക് തിരിക്കുമ്പോള്‍ തലേ രാത്രിയിലെ ഖത്തറില്‍ നിന്നുമുള്ള യാത്രാ ക്ഷീണം എന്നെ തീരെ അലട്ടിയിരുന്നില്ല. വണ്ടി ഗേറ്റിന് മുന്നില്‍ പാര്‍ക്ക്‌ ചെയ്തു അട്മിനിസ്ട്രട്ടരേ കണ്ടു.
ഡോക്ടര്‍ എത്തുവാന്‍ ഒരുമണിക്കൂര്‍ താമസമുണ്ട്,,താങ്കള്‍ ഇരിക്കൂ..പ്രായമുള്ള കന്യസ്ത്രീയായ നഴ്സ് എന്നോട് ആവശ്യപ്പെട്ടു...
തളര്‍ന്ന മനസുമായി.... അനേകം മനുഷ്യരുടെ കണ്ണുനീരില്‍ കുതിര്‍ന്നുനങ്ങിയ ആ മര...ക്കസേരയില്‍ ഞാന്‍ ചാരിയിരുന്നു ....
വര്‍ഷങ്ങള്‍ക്കു മുന്‍പ്..സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന വഴി... അമ്മ പണിയെടുത്തിരുന്ന നെല്‍ വയലുകളില്‍ ഇറങ്ങി.. കൊയ്തു വച്ചിരുന്ന കറ്റ ചുമന്നു മുതലാളിയുടെ വീടുപടിക്കല്‍ എത്തിച്ചിരുന്ന ഓര്‍മയാണ് എന്റെ കണ്‍കളില്‍ തെളിഞ്ഞുവന്നത്‌...പിന്നീട് നേരം ഇരുട്ടാറാകുമ്പോള്‍ മ്പോള്‍ അമ്മ വാങ്ങി തന്ന പരിപ്പവടയും തിന്നു ആ കയ്യില്‍ തൂങ്ങി വീട്ടിലേക്കുള്ള നടത്തം...........വയലിലെ ചേറില്‍ കുതിര്‍ന്ന അമ്മയുടെ വിയര്‍പ്പുമണം.......(ഇന്നു ഞാന്‍ കഴിക്കുന്ന പാസ്തയിലും ചിക്കെന്‍ പിസ്സയില്‍ പോലും അത് അനുഭവിക്കുന്നു...)
പതിനെഴാം വയസിലാണ്.. അച്ഛന്റെ നിര്‍ദേശപ്രകാരം അമ്മ ഒരു അഞ്ചു രൂപ നോട്ടു എന്റെ പോക്കറ്റില്‍ തിരികിയിട്ടു പറഞ്ഞു....അടുത്തുള്ള തിയേറ്ററില്‍ ഒരു സിനിമ ഓടുന്നുണ്ട്... ആദ്യപാപം..
.പോയി കണ്ടോളൂ ...
അപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ചു.. അത് A പടം അല്ലെ ..
അമ്മ തുടര്‍ന്നു..അതെ ....പക്ഷെ നീ അത് കണ്ടിരിക്കണം ലൈഗിക ജീവിതത്തെക്കുറിച്ച് നിനക്ക് ഒരു അവബോധം ഉണ്ടാവന്‍ വേണ്ടിയിട്ടാണ്....
ആറാം ക്ലാസ്സ്‌ പഠിത്തം മാത്രമുള്ള അമ്മയുടെയും പത്തുവരെ പഠിച്ച അച്ഛന്റെയും അന്നത്തെ പുരോഗമന ചിന്താഗതിയില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു....(ആദ്യപാപം എന്ന സിനിമ.. ആദതിനെയും ഹവ്വയെയും പൂര്‍ണ നഗ്നരായി ചിത്രീകരിച്ച ബിബ്ലിക്കല്‍ കഥയാണ്.)
.......പിന്നിട് ...എഞ്ചിനീയറിംഗ് ഡിഗ്രീ കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി ...ബോംബയ്ക്ക് ട്രെയിന്‍ കയറാനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി....യാത്രപറഞ്ഞു ട്രെയിനില്‍ കയറാനൊരുങ്ങുമ്പോള്‍ അമ്മയെന്നെ പിന്നിലേക്ക്‌ വലിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ നല്‍കിയിട്ട് പറഞ്ഞു....നീ പോകുന്നത് ബോംബെയ്ക്കാന്.....ഇത് തെറ്റുകള്‍ പറ്റുന്ന പ്രായമാണ്...അതുകൊണ്ട് ..എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചു വേണം ഉറങ്ങുവാനും ഉണരുവാനും.....
നിന്റെ തെറ്റുകൊണ്ടു ഒരു പെണ്‍കുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടാന്‍ പാടില്ല ...അങ്ങിനെ സംഭവിക്കാന്‍ ഇടവന്നാല്‍ ജാതിയോ മതമോ ഭാഷയോ നോക്കാതെ അവളെ ഭാര്യയാക്കി ..ഇങ്ങോട്ടേക്കു കൊണ്ടുവരുകാ...
### ## ## ## ## ### ##
...
സിസ്റ്റര്‍ വന്നു കയ്യില്‍ തട്ടിയപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്,,,,,
അവര്‍ എന്നെയും കൂടെ വന്ന രണ്ടു പേരെയും കൂട്ടി പൂട്ടിയിട്ടിരുന്ന ഇരുമ്പ് ഗേറ്റ് തുറന്നു അകത്തുള്ള വെളുത്ത ചായം പൂശിയ വലിയ മുറിയില്‍ എത്തി....മുറിയുടെ ഒരു വശത്തായി കോള്‍ഡ്‌ സ്റൊരജുകളില്‍ കാണുന്ന വലിയ ഒരുതരം ഫ്രീസര്‍ ....
സിസ്റ്റര്‍ ഫ്രീസര്‍ തുറന്നു...അഞ്ചു തട്ടുകള്‍....എല്ലാം ഹൌസ്ഫുള്‍ ആയിരുന്നു.....മൂന്നാമത്തെ തട്ട്ട്‌ വെളിയിലേക്ക് വലിച്ചു... അടുത്ത് വച്ചിരുന്ന മേശമേല്‍ വച്ചു.....അത് എന്റെ അമ്മ ആയിരുന്നു....വീട്ടില്‍ ഇടാരുണ്ടായിരുന്ന ചെറിയ പൂക്കളുള്ള നൈറ്റിയിട്ട് തണുത്തു മരവിച്ചു.....
അമ്മയെ കെട്ടിപിടിച്ചു ഞാന്‍ ഉമ്മവക്കുമ്പോള്‍ വയലിലെ ചേറില്‍ കുതിര്‍ന്ന അമ്മയുടെ വിയര്‍പ്പു മണം..ഒരിക്കല്‍ കൂടി.....അവസാനമായി ഞാന്‍ അറിഞ്ഞു..........

എനിക്കും കുടുംബതിനുമുള്ള വിസയും താമസ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും അമ്മ യാത്രയായിട്ട് ഇന്നേക്കു രണ്ടു വര്ഷം തികയുന്നു....
.അബുദാബിയിലെ മരുഭൂമിയില്‍ പോര്റ്റാബില്‍ കാബിനില്‍ ഇരുന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ നാട്ടില്‍ നിന്നും ഭാര്യയുടെ കോള്‍ വന്നിരുന്നു.....അമ്മയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചു ..ഒപ്പിസു ചൊല്ലി.....അനാഥര്‍ക്കുള്ള ഭക്ഷണം കൊടുക്കുവാന്‍ പോവുകയാണ്........

ക്യാമ്പസ് കഥകള്‍

 


 
ഫാദര് ജോര്ജിന്റെ  കൈകള് കോര്ത്ത് കോളേജിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള് ഷിപ്പിനുള്ളിലെ പാര്ട്ടി ഹാളിലൂടെ പ്രണയിച്ചു നടക്കുന്ന ടൈറ്റാനിക് സിനിമയിലെ ജാക്കിനെയും റോസിനെയും ആണ് എനിക്ക് ഓര്മവന്നത്....ഇടനാഴിയില് ഒരുപണിയുമില്ലാതെ , ആരെയോ പ്രതീഷിക്കുന്നുവെന്ന വ്യാജേന നില്ക്കുന്ന വിദ്യാര്ത്ഥികളുടെ മുന്പിലൂടെ.....ഒരു VIP –യെ പോലെ ഞങ്ങള് നടന്നു നീങ്ങുമ്പോള് അസൂയയോടെ അവറ്റകളുടെ മിഴികള് എന്നെ പിന്തുടരുന്നുണ്ടായിരുന്നു.
ഫാദര് ജോര്ജ് ഞങ്ങളുടെ കൊളെജിലെ ഫ്ലുയിഡ് മെക്കാനിക്സ് എന്നാ വിഷയത്തിന്റെ ആധ്യാപകന് ആയിരുന്നു.... കൊളെജിലെ പാതിരിയായ ഏക  ആധ്യാപകന്‍.....പതിവുപോലെ ഒന്നാം നിലയിലെ 101-നമ്പര് ഡ്രോയിംഗ് ഹാളില് ഇന്റെര്ണല് എക്സാം നടക്കുന്നു .ബുജികള് ഒരുവട്ടം കൂടി പുസ്തകം മറിച്ചു നോക്കുന്ന തിരക്കിലാണ്.ഒരു കൂട്ടം.. മേശമേല് പൂര്വ്വികര് അവശേഷിച്ചുപോയ വാചകങ്ങള് ബ്ലേഡിന് ചുരണ്ടി പുതിയ വാക്യങ്ങള് എഴുതി പിടിപ്പിക്കുന്നു..  മറ്റൊരുകൂട്ടം എഴുതി തയ്യാറാക്കിയ തുണ്ടുകള് പന്റ്സിനുള്ളിലും ഷര്ട്ടിന്റെ കൈമാടക്കുകളിലും നിക്ഷേപിക്കുന്നു...അതുവരെ ജട്ടിയിടാത്ത എന്റെ സഹാമുറിയന്മാരായ   ദാസും വിജയനും   ദിവസങ്ങളില് മാത്രമാണ് ജട്ടിയിടുന്നത്.....തുണ്ട് ഒളിപ്പിക്കുവാനുള്ള അടിഷണല് സ്ഥലത്തിനുവേണ്ടി .....ഈയുള്ളവന് എക്സാം ഹാളിന്റെ ഏറ്റവും പിന്നിലുള്ള ജനലിനോട് ചേര്ന്നുള്ള സീറ്റില് ഇടം പിടിച്ചു.
എക്സാം മുറക്ക് നടന്നുകൊന്ടെയിരുന്നു...ബുജികള് ടെന്ന്ഷനുകൊണ്ട് പരീക്ഷ എഴുതുമ്പോള് മറ്റു വിരുതന്മാര് തുണ്ടിനായി ജട്ടിക്കുള്ളിലും ഷൂവിനിടയിലും പരതുന്നു.
മറ്റൊന്നും ചെയ്യുവാന് ഇല്ലാത്തതുകൊണ്ട് ...ഞാന് ചോദ്യങ്ങള് ഒരു പേപ്പറില് എഴുതി ..ചുരുട്ടി ശ്രീശാന്ത് ബൌള് ചെയ്യുന്നതുപോലെ ജനലിലൂടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു...
പരിക്ഷ കഴിയാന് അഞ്ചു മിനിട്ട് ബാക്കി നില്ക്കെ ഫാദര് ജോര്ജ് ഉത്തര കടലാസുകള് ശേഖരിക്കാന് തുടങ്ങി...
കടിഞ്ഞൂല് പ്രസവം കഴിഞ്ഞ ഗര്ഭണിയുടെ മുഖഭാവത്തോടെ ബുജികള് ഇരിപ്പടത്തില് നിന്നും തല നീട്ടി തുടങ്ങി..തുണ്ട് തപ്പി ജട്ടിയുടെ ഇലസ്ടിക് പൊട്ടിയിട്ടും  ദാസും വിജയനും  അത് വകവയ്ക്കാതെ എഴുതികൊന്ടെയിരിക്കുന്നു..പെരിന്തല്‍മണ്ണ   അളിയന് അപ്പോളും ..അടിച്ചിട്ട കോഴിക്കൂടിനു മുന്നില്‍  വെള്ളമിറക്കുന്ന കുറുക്കനെപ്പോലെ ....സൈഡിലുള്ള ബുജിയുടെ ഉത്തരക്കടലാസില് നോക്കിയിരിക്കുന്നു...
പെട്ടെന്ന് ജനലിലൂടെ ഒരു ശബ്ദം...ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ ഒരുകെട്ട്‌ ഉത്തരകടലസുകള്‍ ജനലഴിക്കുള്ളിലൂടെ പറന്നു വരുന്നു..(നാല് ജനലുകളില്കൂടി അകത്തേക്കെറിയേണ്ട പത്തു പതിനഞ്ചു പേരുടെ ഉത്തരക്കടലാസ്സുകള്‍ ആ ദ്രോഹി ഒരുമിച്ചു ഞാനിരിക്കുന്ന ജനലിലൂടെ അകെതെക്കിട്ടു... )
അവയില്‍ നിന്ന് എന്റെ പേരിലുള്ള ഉത്തരകടലാസ്സ് ഞാന്‍ ദൃതഗതിയില്‍  തിരഞ്ഞുപിക്കവേ ....അതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു....എന്റെ മുന്‍പില്‍ .....ഫാദര്‍ ജോര്‍ജ്.... ഒരു നിമിഷം അദ്ദേഹവും..ശങ്കിച്ചുപോയി..ഇതില്‍ ഏതാണ്..ശരിയായ ഉത്തര കടലാസ് .....
പാക്കിസ്ഥാന്‍ തീവ്രവാദിയുടെ കയ്യില്‍ അകപ്പെട്ട ഇന്ത്യാക്കരനെപ്പോലെ അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചു വലിച്ചു എക്സാം ഹാളിന്റെ പുറത്തേക്കു....കൊളെജിന്റെ ഇടനാഴിയിലൂടെ സ്റ്റാഫ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ അയാള്‍ എന്റെ ചെവിയില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.....*ഒന്നുമല്ലെങ്കിലും നീയൊരു ക്രിസ്ത്യനിയല്ലെടാ...നസ്രാണികളെ നാണംകെടുത്താന്‍ ഉണ്ടായാ സാത്താന്റെ പുത്രാ.*
 ഇടനാഴിയില് ഒരുപണിയുമില്ലാതെ നില്‍ക്കുന്ന വിദ്യാര്ത്ഥികളുടെ  മുന്നിലെത്തിയപ്പോള്‍ ...ഞാന്‍ അദ്ദേഹത്തിന്റെ ഒപ്പം കയറിനടന്നു ...ഒരുചെരുപുന്ച്ചരിയോടെ.....ടൈറ്റാനിക് സിനിമയിലെ ജാക്കിനെയുംറോസിനെയുംപോലെ......അപ്പോളും അദ്ദേഹം ഇരയെ കിട്ടിയ സിംഹത്തെപോലെ മുന്നോട്ടു കുതിക്കുകയായിരുന്നു....