Monday, July 14, 2014

മാതൃകാ ഭര്‍ത്താവ്...


വീടിന് പിന്നിലുള്ള മരച്ചീനി ചെടികളുടെ  തലകള്‍ ഇളകിയാടുന്നത്‌ കണ്ടിട്ടു ,വൈകിട്ട് കഞ്ഞിക്കലം കഴുകിയ വെള്ളം കളയാന്‍ മുറ്റത്തേക്കിറങ്ങിയ അമ്മച്ചി പേടിച്ച് നില വിളിക്കുമ്പോള്‍ , അതൊന്നുമറിയാതെ നിഷ്കളങ്കനായ ഞാന്‍ ഇളകിയാടിയ  അതേ മരച്ചീനി ചെടികളുടെ  ചോട്ടിലിരുന്ന് , തൊട്ടപ്പുറത്തെ പറമ്പില്‍ കുളിക്കാനൊരുങ്ങുന്ന ശോശാമ്മ ചേച്ചിയുടെ കുളി സീന്‍ കാണുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അത്താഴം വിളമ്പി വച്ചിട്ട്, ഇത്രനേരം ഇവിടെ പഠിച്ചുകൊണ്ടിരുന്നവന്‍ ഇത്രപെട്ടെന്ന് എവിടെ പോയെന് ചോദിച്ചു കൊണ്ട് , വീടിനുള്ളിലൂടെ അമ്മ എന്നെ  പരതി നടക്കുമ്പോള്‍ ,അപ്പുറത്തെ കിണറ്റുകരയില്‍ ശോശാമ്മ ചേച്ചി മെഴുകുതിരി കത്തിച്ചുവച്ച്, നൈറ്റിയുടെ കൊളുത്ത്  അഴിക്കുവാന്‍ തുടങ്ങുന്നതെയുണ്ടായിരുന്നുള്ളൂ.

വൈകുന്നേരം കവലയിലുള്ള പീടിക തിണ്ണയിലിരുന്നുകൊണ്ട് കൂട്ടുകാര്‍ ഇരുവരും ആനശ്ശേരിയില്‍ ശോശാമ്മക്ക് രണ്ടു അമ്മിഞ്ഞകള്‍ ഇല്ലെന്നും, അല്ല ഉണ്ടെന്നും പന്തയം വക്കുമ്പോള്‍ അവര്‍ക്ക് മദ്ധ്യസ്ഥത വഹിക്കുവാനായ് രാത്രിയില്‍ ആ മരച്ചീനികള്‍ക്കിടയില്‍  ഇരിക്കേണ്ടിവന്നത് എന്‍റെ നിയോഗമായിരുന്നിരിക്കാം.

 നിലവിളി കേട്ട് മറു വശത്തുകൂടി  ഞങ്ങള്‍ വീട്ടിലേക്കു  ഓടി ചെല്ലുമ്പോള്‍, പിന്‍ വശത്തെ മരചീനികളുടെ തലകള്‍ ഇളകിയാടിയ കഥ അമ്മ വര്‍ണ്ണിക്കുകയായിരുന്നു.തെക്കേ പറമ്പിന് അപ്പുറത്തുള്ള കാവില്‍ നിന്നും വൈക്കിട്ട് ദേവനും ദേവിയും രഥത്തില്‍ പോകാറന്ടെന്നുള്ള വല്യമ്മച്ചിയുടെ വിശ്വാസവുമായി മരച്ചീനിയുടെ ഇളക്കത്തെ ഞങ്ങള്‍ ബന്ധിപ്പിച്ചിരുന്നു.
അന്തിക്ക് വീട്ടില്‍ വന്ന കൂട്ടുകാരെ അത്താഴം കൊടുക്കാതെ വിടരുതെന്നും പറഞ്ഞ് അമ്മച്ചി ചോറ് വിളമ്പി മുന്നില്‍ വക്കുമ്പോള്‍, പിന്നാമ്പുറത്ത് കുളികഴിഞ്ഞ  ശോശാമ്മമ്മ ചേച്ചി  തുരുമ്പെടുത്ത ആ ഇരുമ്പുതൊട്ടി കമഴ്ത്തി വയ്ക്കുന്ന ഒച്ച കേള്‍ക്കാമായിരുന്നു....

അസുഖം മൂലം ആശുപത്രിയില്‍ കിടന്നിരുന്ന ശോശാമ്മമ്മ ചേച്ചിയെ ജീവനോടെ തിരികെ നല്‍കണെയെന്ന് പള്ളികളായ പള്ളികളോക്കെയും നേര്‍ച്ച നേര്‍ന്ന തോമസ്‌  മാഷിന്‍റെ ഭാര്യാ സ്നേഹം നാട്ടിലുള്ള എല്ലാവര്‍ക്കും മനപാഠംമായിരുന്നു.

ഒരു ദുഖവെള്ളിയാഴ്ച പാറേല്‍ മാതാവിന്‍റെ പള്ളിയില്‍ നിന്നും തന്നോളം വരുന്ന ഒരു മരക്കുരിശും ചുമന്നു കുറിഞ്ഞിമലകയറി തന്‍റെ ശരീരത്തില്‍ ആണിയടിപ്പിച്ച് അയാള്‍ കുരിശില്‍ തൂങ്ങിയത്‌ ,ഈര്‍ക്കിലി കൊണ്ടുണ്ടാക്കിയ കുരിശും ചുമന്ന് മല കയറിയ അല്‍പ വിശ്വാസികള്‍ക്കും മുന്തിരി വീഞ്ഞിന്‍റെ കൊഴുപ്പിളക്കാന്‍ മലമുകളിലെത്തിയ പാതിരിമാര്‍ക്കും മുന്നില്‍ കഷ്ടാനുഭവം അഭിനയിക്കാനല്ലായിരുന്നെന്നും , മറിച്ച് പിറ്റേ ദിവസം ഓപ്പറേഷന് വിധേയയാകേണ്ട തന്‍റെ പ്രിയപത്നിയുടെ ജീവന്‍ തിരികെ ലഭിക്കേണ്ടതിനുള്ള നേര്‍ച്ചയായിരുന്നെന്നും അമ്മച്ചി വല്യമ്മച്ചിയോട് പറയുമ്പോള്‍ ഞങ്ങള്‍ അത്താഴം കഴിച്ച് വീടിന്റെ തിണ്ണയില്‍ മുഖത്തോടു മുഖം നോക്കി ഇരിക്കുകയായിയിരുന്നു..

രാവിലെ പശുവിനെ കറന്നു അയല്‍വാസികള്‍ക്കു  വിതരണം ചെയ്യുമ്പോള്‍   ശോശാമ്മക്കുള്ള പാലില്‍ വെള്ളം ചേര്‍ക്കണ്ടായെന്നു വല്യമ്മച്ചി പറഞ്ഞിരുന്നത് അമ്മിഞ്ഞ കുടിക്കാനാവാത്ത അവരുടെ കുരുന്നുകള്‍ ആരോഗ്യത്തോടെ വളര്‍ന്നോട്ടെയെന്ന സ്നേഹം കൊണ്ടായിരുന്നെന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌,

കഷ്ടാനുഭവ നാളിലെ ആണിപ്പാടുള്ള ശരീരവുമായി മുലകുടി മാറാത്ത കുഞ്ഞുങ്ങളും ഭാര്യയുമൊത്ത് ചിരിച്ച് കളിച്ചു  ഒരു പൂര്‍ണ്ണഭര്‍ത്താവായി തോമസ് മാഷ്‌ ജീവിക്കുമ്പോള്‍  അയാളൊരു നാടിന്‍റെ മാതൃക ഭര്‍ത്താവായി മാറ്റപ്പെടുകയായിരുന്നു..

Monday, July 7, 2014

മുത്തശ്ശിക്കഥ...


മകനൊരു കുട്ടിസൈക്കിള്‍ വാങ്ങുവാന്‍ ഞാനും ഭാര്യയും കൂടി സൈക്കിള്‍ കടയില്‍ കയറുമ്പോഴായിരുന്നു എഴുപതിനോടടുത്ത ഒരു മുത്തശ്ശിയും അവരുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുമോനും കൂടി ആ കടയിലേക്ക് കയറിവന്നത്. 

വഴിയിലൂടെ പോകുന്ന ഓരോ സൈക്കിളും നോക്കി പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വന്ന അവര്‍ , കടക്കാരനോടൊപ്പം അവിടെ നിരത്തി വച്ചിരുന്ന സൈക്കിളുകളുടെ വിലചോദിക്കുമ്പോള്‍, തന്‍റെ മടിയിലിരിക്കുന്ന പേഴ്സിലെ ചെറിയ തുകയിലേക്ക് നോക്കി ഇടക്കിടക്ക് നെടുവീര്‍പ്പിട്ടു.ഓരോ സൈക്കിളിന്റെയും വില കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന നിരാശയുടെ അളവ് മടിയിലിരിക്കുന്ന പേഴ്സില്‍ എന്ത് തുകയുണ്ടാവുമെന്നു കാണുന്നവര്‍ക്ക് ഊഹിക്കുവാന്‍ സാധിക്കുമായിരുന്നു..

കയ്യിലുള്ള കാശിന് ആനുപാതികമായി അതില്‍ ഏറ്റവും വിലകുറഞ്ഞ സൈക്കിളില്‍ നിന്നും ഊരിമാറ്റുവാന്‍ പറ്റാവുന്നത്രയും ഭാഗങ്ങള്‍ വേര്‍പെടുത്തി, ബാക്കി വന്ന സൈക്കിളുമായി ആ മുത്തശ്ശിയും കൊച്ചുമകനും യാത്രയാകുമ്പോള്‍ ,അവരുടെ കണ്ണില്‍ നിന്നും സന്തോഷത്തിന്റെ ഒരിറ്റു നീര് വീണത്‌ എനിക്ക് വ്യകതമായി കാണാമായിരുന്നു. നാല് മാസത്തെ പെന്‍ഷന്‍ തുക സമാഹരിച്ചു വാങ്ങിയ ആ സൈക്കിള്‍ ഓടിച്ചുവേണം തന്‍റെ കൊച്ചുമകന് ഇനി മുതല്‍ എന്നും രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്പായി എല്ലാ വീട്ടിലും പത്രം വിതരണം ചെയ്യേന്ടെതെന്ന് പോകുന്നതിനുമുന്പായി അവര്‍ പറയുന്നുന്ടായിരുന്നു...

പണ്ട് സ്കൂളില്‍ നിന്നും ടൂറിന് പോകുവാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതിനാല്‍ വിഷമിച്ചു നടന്ന എന്നെ സന്തോഷിപ്പിക്കുന്നതിനായി , വയലില്‍ ഞാറ് നടാന്‍ പോയികിട്ടിയ കൂലിയുടെ ഒരു ഭാഗം കൊണ്ട്‌ വഴിയരുകില്‍ നിന്ന് വാങ്ങിയ ഒരു ഷര്‍ട്ടുമായി ഒരിക്കല്‍ വല്യമ്മച്ചി വീട്ടിലെത്തിയിരുന്നു.. ടൂറിനു അടക്കാനുള്ള ഫീസിനൊപ്പം ഇട്ടുകൊണ്ട് പോകുവാന്‍ ആ ഷര്‍ട്ടും കൂടി എനിക്ക് സമ്മാനിച്ചപ്പോള്‍ , അല്‍പം മുന്‍പ് സൈക്കിള്‍ കടയില്‍ കണ്ട അതെ കണ്ണ് നീര്‍ അന്നും കണ്ടതായി എനിക്കോര്‍മ്മ വന്നു..

കാലിയായ പെഴ്സിനുള്ളില്‍ വാത്സല്യം നിറച്ച് ആ മുത്തശ്ശിയും കൊച്ചുമകനും യാത്രയാകുമ്പോള്‍ സമ്മാനമായി കൊടുത്ത സൈക്കിളില്‍ തുടിച്ചു നിന്നത്, ഒരു പക്ഷെ ഒരായുസ്സു മുഴുവന്‍ മകനുവേണ്ടി അവര്‍ നെഞ്ചിലെറ്റിയ സ്നേഹവും ജീവന്‍റെ തുടിപ്പുമായിരുന്നിരിക്കണം.

അന്യം നിന്നുപോകുന്ന ഇത്തരം വാര്‍ദ്ധക്യ സമ്മാനങ്ങള്‍ ലഭിച്ച ആ ഭാഗ്യവാനായ കുട്ടിയെ നോക്കി അപ്പോള്‍ എന്‍റെ മകന്‍ ചോദിക്കുന്നുണ്ടായിരുന്നു “അപ്പാ അതുപോലൊരു മുത്തശ്ശിയെ എനിക്കും തരുമോയെന്നു”....
കുഴിമാടത്തില്‍ കിടക്കുന്ന മുത്തശ്ശിയെ സമ്മാനിക്കാനാവത്തതിനാല്‍ , നിന്റെ മക്കള്‍ക്കായി തരാമെന്ന് ഉറപ്പു നല്‍കി ഞങ്ങളും അവിടെ നിന്ന് വാങ്ങിയ കുട്ടിസൈക്കിളുമായി തിരികെപോന്നു..

Saturday, July 5, 2014

ബ്രേസ്സിയര്‍ പഠിപ്പിച്ചത്..



കുളിമുറിയുടെ വാതിലില്‍ തൂക്കിയിട്ടിരുന്ന അഴുക്കു പുരണ്ട വെളുത്ത ബ്രേസ്സിയറുമായി ഞാന്‍ നേരെ ഓടിയത് രണ്ടാം നിലയിലുള്ള  പതിനെട്ടാം നമ്പര്‍ മുറിയിലേക്കായിരുന്നു.

വെള്ള പേപ്പറില്‍ പെങ്ങളുടെ നഗ്ന ചിത്രം വരച്ചു ശരീര ഭാഗങ്ങള്‍ അടയാളപ്പെടുത്താന്‍ ആവശ്യപ്പെട്ട സീനിയര്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ കരഞ്ഞുകൊണ്ട്‌ നിന്നപ്പോള്‍ , അതിനു പകരമായി അവര്‍ എനിക്ക് തന്ന ശിക്ഷയായിരുന്നു ,കോളേജു കാന്റീനില്‍ അരി വയ്ക്കുന്ന ഗീതമ്മ ചേച്ചിയുടെ ബ്രേസ്സിയര്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അവര്‍ക്ക് മുന്നില്‍ സബ്മിറ്റ് ചെയ്യുകയെന്നത്..

കോളേജു ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കൌമാര രതി വൈകൃതങ്ങള്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ അനുഭവിച്ചവരാകാം കാന്റീനിലെ അരി വപ്പുകാരിയായ ഗീതമ്മ ചേച്ചിയും അവരുടെ ഭര്‍ത്താവും ഹോസ്റ്റല്‍ സെക്യുരിറ്റിയുമായ രാമചന്ദ്രന്‍ ചേട്ടനും.

ഒതുങ്ങിയ അരക്കെട്ടും ആരെയും ആകര്‍ഷിക്കുന്ന നിറഞ്ഞു തുളുമ്പിയ മാറിടവുമുള്ള ചേച്ചിയെ ആരെയും ഭയപ്പെടാതെ അവിടെ ജോലി ചെയ്യാന്‍ സഹായിച്ചത് , കീറിമുറിഞ്ഞ മേല്ച്ചുണ്ടിലൂടെ തന്‍റെ മൂക്കിന്‍റെ അഗ്രത്തോട് സ്വകാര്യം പറയുന്ന രണ്ട് കൊമ്പന്‍ പല്ലുകളായിരുന്നു..

അടച്ചിട്ട കുളിമുറിക്കുള്ളില്‍ നിന്നും വൈകുന്നേരങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയെന്നപോലെ സ്ഥിരം കേള്‍ക്കാറുള്ള പരനാറി കീര്‍ത്തനം , കുളിസീന്‍ ഒളിഞ്ഞ് നോക്കുവാന്‍ വരുന്ന കുട്ടികളെ ആട്ടിയോടിക്കുന്നത്തിന്റെ ഭാഗമായിരുന്നെന്ന് ആ ഹോസ്റ്റലില്‍ ചേര്‍ന്നതിന്റെ രണ്ടാം ദിവസം മുതല്‍ ഞാന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു..

ഒളിച്ചു നോട്ടത്തെക്കാള്‍ കൂടുതല്‍ അവരെ വിഷമിപ്പിച്ചത് , കിട്ടുന്ന ശമ്പളത്തിന്‍റെ പാതിയും ചിലവഴിക്കേണ്ടി വരുന്നത് ബ്രേസ്സിയര്‍ വാങ്ങുവാന്‍ മാത്രമായിരുന്നുവെന്നതാണ്‌.
അവസാന വര്‍ഷ പരീക്ഷ സമയത്ത് ഹോസ്റ്റല്‍ കാന്‍റീനിന് അവധി ആയിരുന്നിട്ടുകൂടി , രണ്ടാഴച്ച കാലം ശമ്പളമില്ലാതെ ഞങ്ങള്‍ക്ക് വച്ചു വിളമ്പി തന്നപ്പോഴായിരുന്നു, ആ ദമ്പതികളെ കൂടുതല്‍ അടുത്തറിയുവാന്‍ കഴിഞ്ഞിരുന്നത്..

അടിച്ചു മാറ്റിയ ബ്രെസ്സിയറിനുള്ളിലെ ആന്തരികാവയവങ്ങള്‍ക്കുമതീതമാണ് അവരുടെ മാതൃത്വമെന്ന് രണ്ടാഴ്ചകള്‍കൊണ്ട് ആ ദമ്പതികള്‍ ഞങ്ങളെ പഠിപ്പിച്ചു തന്നിരുന്നു. ഹോസ്റ്റലിലെ നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികള്‍ കാട്ടികൂട്ടിയ കൌമാര വിക്രിയകള്‍ സ്വന്തം മക്കളുടെ അനുസരണകേടായി കണ്ട്‌ പൊറുക്കുവാന്‍ തയ്യാറായ ആ ദമ്പതികള്‍ തന്നെയാണ് ഇന്നും എന്‍റെ മുന്നിലെ മാതൃകാ ദമ്പതികള്‍...


Wednesday, July 2, 2014

ചില ഹരിത ചിന്തകള്‍...

പൂക്കള്‍ക്ക് ഇലകളോട് പ്രണയമുണ്ടോ.,
ഇലകള്‍ക്ക് തന്ടിനോടും.
തണ്ടിന് വേരിനോടും.?
ഇല്ല, സാധ്യതയില്ല....
വേരുകളച്ഛനും,
തണ്ട് അമ്മയുമാണ്,
ഇലയും പൂവും സഹോദരരും..

വേരറുത്താല്‍
അച്ഛന്റെ മരണമാണ്.....
അമ്മത്തണ്ട് ഉണങ്ങുന്നു,
ഇലപ്പൂമക്കള്‍ കരിയുന്നു..

പൂക്കള്‍ മക്കളാണ്,
വീടിനൈശ്വര്യം പോലെ,
ചെടികള്‍ക്കും.....

പൂക്കളടര്‍ത്തിയാല്‍ -
പിന്നെന്തു ഭംഗി ചെടികള്‍ക്ക്..?
മക്കളില്ലാത്ത ഗൃഹം പോലെ,
തനിയെ ...നിശബ്ദമായി.....

Tuesday, July 1, 2014

പിച്ചാത്തി കഥകള്‍..


തിമിര്‍ത്തു പെയ്യുന്ന മഴയുള്ള ഒരു രാത്രിയിലായിരുന്നു എന്നെ എളിയിലിരുത്തി രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഡോക്ടറുടെ വീട്ടിലേക്ക് അമ്മ ഒരിക്കല്‍ ഓടിയത് . വൈകുന്നവരെ പറമ്പില്‍ പണിയെടുത്തതിന്റെ ക്ഷീണത്താല്‍ അവരല്പം മയങ്ങിപ്പോയത് കൊണ്ടാവാം , എന്റെ നെറ്റി തടത്തില്‍ അടിഞ്ഞു കൂടിയ തീകനല്‍ ചൂട് അവരുടെ മാറിനെ പൊള്ളിച്ചപ്പോഴാണ് ഒരു കീറ തുവര്‍ത്ത്‌ മാറില്‍ വിരിച്ചിട്ടു എന്നെ എളിയിളിരുത്തി അമ്മ ആ രാത്രിയിലോടിയത്.
പനയോലകീറുകള്‍ ചേര്‍ത്ത് വചുണ്ടാക്കിയ വാതില്‍ ചാരിയിട്ട് വെളിയിലിറങ്ങുമ്പോള്‍ അകത്ത് അരികുകീറിയ തഴപ്പായില്‍ കിടന്നുറങ്ങിയ ചേച്ചിയെ കൂട്ടിനേല്‍ല്‍പ്പിച്ചത് മേല്‍ക്കൂരയിലൂടെ അരിച്ചിറങ്ങിയ മഴനൂലുകളെയായിരുന്നു.
നടുവ് തളര്‍ന്ന ശീലക്കുടയുമായി ഇരുട്ടിലൂടെ വേഗത്തില്‍ നടന്നകലുമ്പോള്‍ ഒടിഞ്ഞു തൂങ്ങിയ കുടക്കമ്പിയിലൊന്നിലൂടെ ഇറ്റുവീണ മഴ നീരുകള്‍ എന്‍റെ പുറവും താണ്ടി അമ്മയുടെ ഇടത്തെ കാലിലൂടെ അരിച്ചിറങ്ങി ഭൂമിയില്‍ എത്തിയിരുന്നു..
ഡോക്ടര്‍ തന്ന ഗുളികയും കുറിപ്പടയുമായി തിരികെ കവലയില്‍ എത്തുമ്പോള്‍ , ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്ന രാത്രി സഞ്ചാരികളില്‍ ഒരാളോട് , അരയിലിരുന്ന അടക്കാ മുറിക്കുന്ന പിച്ചാത്തി നീട്ടി അമ്മ പറഞ്ഞതോര്‍ക്കുന്നു......:
“പുലയാടിമോനെ അടുത്തുവന്നാല്‍ നിന്റെ സാമാനം അരിഞ്ഞു നിലത്തിടും ഞാന്‍”
പനി മാറി മൂന്നാം നാള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ അന്ന് പാതിരാവില്‍ കണ്ട രാത്രി സഞ്ചാരിയെ , വെള്ള മുണ്ടും,ജൂബയും സ്വര്‍ണ്ണത്തിന്‍റെ കുരിശുമാലയും ധരിച്ച് പള്ളി നട ഇറങ്ങി വരുന്നത് ഞാന്‍ കണ്ടിരുന്നു..
അതിനുശേഷമാവാം , മുറുക്കി ചുവപ്പിച്ച്‌ റോഡിലൂടെ നടന്നകലുന്ന പണിക്കാരി പെണ്ണുങ്ങളെ കാണുമ്പോള്‍ ആരാധനയോടെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു... അവരുടെ അരയില്‍ തിരുകിയ അടക്ക മുറിക്കുന്ന പിച്ചാത്തികള്‍ക്കുമുണ്ടാവുമല്ലോ പറയാന്‍ ഒരുപാട് കഥകള്‍ എന്നോര്‍ത്തിട്ട്....

Sunday, November 17, 2013

ത്രേസ്സ്യാമ്മ ചേടത്തിയുടെ മുലകള്‍...

ത്രേസ്യാമ്മചേടത്തിയുടെ മുലകള്‍ക്കിടയില്‍ ചുരുണ്ട് കിടന്നിരുന്ന കൊന്തയിലെ ചെറിയ ഇരുമ്പു കുരിശു എന്‍റെ കവിളില്‍ ചെറു വേദനയോടെ കുത്തി നോവിച്ചപ്പോഴായിരുന്നു വെളുപ്പാന്‍ കാലത്തെപ്പോഴോ ഉറക്കത്തിനിടയില്‍ ഞാന്‍ കണ്ണ് തുറന്നത്. തൊട്ടാല്‍ അമരുന്ന പഞ്ഞി കിടക്കമേല്‍ ചട്ടയും മുണ്ടും ധരിച്ച ത്രേസ്യാമ്മ ചേടത്തിയെ കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍ ഞെട്ടി ഉണരൂമ്പോള്‍ ; തലേരാത്രി ഉറങ്ങാന്‍ കിടന്നത് കൊട്ടന്‍ ചുക്കാതി കുഴമ്പിന്റെ മണമുള്ള വല്യമ്മച്ചിയോടൊപ്പം ചാണകം മെഴുകിയ തറയില്‍ തഴപ്പായ വിരിച്ചായിരുന്നല്ലോയെന്നു മനസ്സില്‍ വിചാരിച്ചിരുന്നു . കിടക്കയില്‍ കൈ കുത്തി എഴുന്നേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുറങ്ങിയ ചേടത്തി നേരം വെളുത്തില്ലടായെന്നു പിറുപിറുത്തുകൊണ്ട് വീണ്ടുമെന്നെ തന്‍റെ മാറോട് ചേര്‍ത്തു കിടത്തിയിരുന്നു..

മുറ്റത്ത് നിന്ന വരിക്ക പ്ലാവിന്‍റെ ശിഖരത്തിലൊന്ന് കോരിച്ചോരിയുന്ന മഴയത്ത് ഇടിമിന്നലിനൊടോപ്പം ഓലപ്പുരയുടെ നെറുകയിലേക്ക് വീണപ്പോള്‍ , പാതിരാത്രിയില്‍ ഉറങ്ങിക്കിടന്നിരുന്ന എന്നെയും പെങ്ങളെയും മടിയിലിരുത്തി അമ്മയും വല്യമ്മച്ചിയും മുറ്റത്തെ കോണിലുള്ള പശുതൊഴുത്തിന്റെ ഇറയത്ത്‌ നേരം വെളുക്കുന്നതും നോക്കി കുത്തിയിരിക്കുകയായിയിരുന്നു. ഒടിഞ്ഞു വീണ ശിഖരത്തിന്നടിയില്‍ പനയോലയില്‍ നെയ്തെടുത്ത ഞങ്ങളുടെ കൊട്ടാരം തകര്‍ന്നടിഞ്ഞ ശബ്ദം അയല്‍വാസികളുടെ കാതില്‍ പതിഞ്ഞപ്പോള്‍ ഇരുട്ടിലൂടെ ആദ്യം ഓടിയെത്തിയ ത്രെസ്സ്യാമ്മ ചേടത്തിതന്നെയായിരുന്നു ആ രാത്രിയില്‍ തന്‍റെ കിടക്ക പങ്കിടുവാന്‍ ഞങ്ങളെയും കൂടെ കൂട്ടിയത്.....

അക്കാലത്ത് ലോറിയും ജീപ്പും സ്വന്തമായുണ്ടായിരുന്ന വളരെ ചുരുക്കം ചില മുതലാളിമാരില്‍ ഒരാളായിരുന്ന ചേടത്തിയുടെ ഭര്‍ത്താവ് വൈകുന്നേരങ്ങളില്‍ കള്ളുകുടിച്ചു അവരുടെ അടിവയറിന് ചവിട്ടുമ്പോള്‍ , അടുക്കള വശത്തെ കയ്യാലയിലേക്ക് ചാരിവച്ച മരക്കുരിശു കണക്കെ തെറിച്ചു വീഴുന്നത് ...... അക്കരെയുള്ള പൊളിഞ്ഞു വീണ കാട്ടുകല്ലിന്റെ വേലിക്കു മുകളില്‍ കയറി നിന്നു ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. അപ്പോളും പേടിച്ചു നിലവിളിച്ചു കരയുന്ന സണ്ണികുട്ടിയേയും അവനു താഴെയുള്ള മറ്റ് നാല് മക്കളെയും വേദന കടിച്ചമര്‍ത്തി ചെറു പുഞ്ചിരിയോട്‌ കൂടി ചേടത്തി ആശ്വസിപ്പിച്ചിരുന്നത് എങ്ങിനെയെന്ന് , അവരോടൊപ്പമിരുത്തി കഴുകിയ തേക്കിലയില്‍ ചക്കപ്പുഴുക്ക്‌ വിളമ്പിതരുമ്പോള്‍ തെല്ലൊരു അത്ഭുതത്തോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്....

മക്കള്‍ വലുതായി ജോലിക്കാരോക്കെ ആയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി
ചേടത്തിയും കുടുംബവും കവലക്കടുത്തായി വലിയൊരു വീട് വച്ച് താമസം മാറ്റിയിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ചേടത്തിയുടെ പുതിയവീടിന്നടുത്തുകൂടി പോകേണ്ടി വന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ പുതുക്കുവാന്‍ ഞാന്‍ അവിടെക്കൊന്നു എത്തി നോക്കി. മാറുന്ന അയല്‍വക്ക സംസ്കാരത്തിനൊപ്പം സ്വയം മാറ്റപ്പെടാന്‍ പറ്റാത്തതുകൊണ്ടാവണം വീട്ടിലെ പുതുതലമുറയുടെ ആവശ്യപ്രകാരം ചേടത്തിയുടെ ചലനങ്ങള്‍ ആ നാല് ചുവരുകള്‍ക്കുള്ളില്‍ നിജപ്പെടുത്തിയിരുന്നു.

പണ്ട് മരംപെയ്ത സന്ധ്യയില്‍ അവരോടൊത്ത് കിടന്ന ആ രാത്രിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ചുരുണ്ടുകൂടി കിടന്ന കൊന്തയും കുരിശും അവിടെ തന്നെ ഉണ്ടോ എന്നറിയുവാന്‍ ത്രേസ്സ്യാമ്മ ചേടത്തിയുടെ മാറിലേക്ക്‌ ഞാന്‍ സൂക്ഷിച്ചുനോക്കിയിരുന്നു. ദേഹത്തു വിരിച്ചിരുന്ന ഷാള്‍ എടുത്തുമാറ്റി ചട്ടയുടെ അഗ്രം മുകളിലേക്ക് ഉയര്ത്തുമ്പോള്‍ ഉള്ളില്‍ തരിശു ഭൂമി പോലെ നിരപ്പായിരുന്നു...സ്തനാര്ബുധത്തിനു പ്രതിവിധിയെന്നോണം രണ്ട്‌ മുലകളും നീക്കം ചെയ്യുമ്പോള്‍ ചേടത്തി അറിഞ്ഞിരുന്നില്ല നഷ്ടപ്പെട്ട മുലകള്‍ക്കൊപ്പം തീറെഴുതിയത് ..... ആ പാനപാത്രത്തിനുള്ളില്‍ ഒരുക്കി വച്ചിരുന്ന ജീവാമൃതം രുചിച്ചു വളര്‍ന്ന മക്കളുടെ സ്നേഹം കൂടിയായിരുന്നെന്നു..

അടച്ചിട്ടമുറിക്കുള്ളില്‍ അല്‍പനേരംകൂടി സംസാരിച്ചിരിക്കുവാന്‍ ഇനിയും വരാമെന്ന് ഉറപ്പുകൊടുത്ത് പിരിയുമ്പോള്‍ വല്യമ്മച്ചി പലപ്പോഴും എന്നോട് പറയാറുള്ളത്‌ ഞാന്‍ ഒര്മിച്ചിരുന്നു. നിത്യചിലവിനായി അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ വിശന്നു കരയുന്ന എന്നെ പകലത്രെയും മുലയൂട്ടിയിരുന്നത് ഇതേ ത്രേസ്സ്യാമ്മ ചേടത്തി ആയിരുന്നത്രെ. മുറിച്ചുമാറ്റിയ മുലകള്‍ക്കൊപ്പം നഷ്ടമായത് എന്‍റെ ശ്വാസം കൂടിയായിരുന്നു.....
............................................................................................................................
മുണ്ടും ചട്ടയും -- ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകളുടെ പാരമ്പര്യ വേഷം.
തേക്കില -- കപ്പയും ചക്കയും പുഴുങ്ങുമ്പോള്‍ പാത്രം കഴുകുന്നത് ഒഴിവാക്കുവാനും തേക്കുമരത്തിന്റെ ഇലയില്‍ കിഴക്കന്‍ ഗ്രാമങ്ങളില്‍ കഴിക്കുമായിരുന്നു..

Friday, November 8, 2013

കുമുദിനി ടീച്ചര്‍

അതിരാവിലെ എണീറ്റ്‌ പല്ല് തേക്കാതെ, കുളിക്കാതെ ,ഒന്ന് മൂത്രം പോലും ഒഴിക്കാതെ രണ്ടു മുറികളെയും വേര്‍തിരിക്കുന്ന അലമാരക്കിടയിലുളള ഒരു ചെറു ദ്വാരത്തിലൂടെ അടുത്ത മുറിയിലേക്ക് നോക്കി കണ്ണും നട്ട് ഇരിന്നിരുന്നു ,.അടുത്ത മുറിയില്‍ നിന്നും കുളികഴിഞ്ഞു ഈറനായി ഇറങ്ങി വരുന്ന പുതിയതായി വന്ന വാര്‍ഡന്‍റെ നഗ്നത നിറഞ്ഞ ശരീരം കാണുവാനായി.ഇനി തന്റെ ഊഴമാണെന്ന് പറഞ്ഞു കൂടെ താമസിക്കുന്ന അട്ടയും മസ്കുവും (ഹോസ്റലില്‍ ചേര്‍ന്ന് കഴിയുമ്പോള്‍ ജ്ഞാനസ്നാനം ചെയ്തിടുന്ന പേരുകള്‍) എന്നെ തള്ളി മാറ്റുമ്പോള്‍ ,അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്ന പാക്കിസ്ഥാന്‍ തീവ്രവാദികലോടുള്ള ദേഷ്യമായിരുന്നു എന്റെ മനസ്സു നിറയെ..

നാട്ടകം പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ മുടിയന്മാരായ വിദ്യാര്‍ഥികളെ മെരുക്കുവാന്‍ കഴിയാനാവാതെ ആണായി പിറന്ന വാര്‍ഡന്മാരെല്ലാവരും തലകുനിച്ചു തോറ്റ് പിന്മാറിയപ്പോഴായിരുന്നു ആ ദൗത്യം സ്വയം ഏറ്റെടുത്ത് തല ഉയര്‍ത്തിപ്പിടിച്ച സിംഹത്തിന്റെ ശൌര്യവുമായി ഒരു അധ്യാപിക ഹോസ്റ്റലിന്റെ പടികള്‍ കടന്നെത്തിയത്....

ദ്വാരങ്ങള്‍ വീണ, നിറം മങ്ങിയ ഷഡികള്‍ കൊണ്ട് തോരണം കെട്ടിയ ജനല്‍ കമ്പികളും സിനിമാ
വാരികകളിലെ നടുപേജിലെ തുണിയുടുക്കാത്ത സിനിമാ നടികളുടെ ചിത്രങ്ങളും കൊണ്ട്
അലന്കൃതമായ ഹോസ്റ്റലിനുള്ളിലേക്ക് ഒരു സ്ത്രീ, വാര്‍ഡനായി വരുകയാണന്നറിഞ്ഞപ്പോള്‍ ജാള്യത നിറഞ്ഞ അത്ഭുതത്തോടൊപ്പം കൌമാരത്തില്‍ കാണുവാന്‍ കൊതിക്കുന്ന ജിജ്ഞാസാവഹമായ പല കാഴ്ചകളും കാണുവാന്‍ കഴിയുമെന്നോര്‍ത്തുള്ള കുളിരോടുകൂടിയുമാണ്‌ അവിടത്തെ അന്തേവാസികളെല്ലാം ആ വാര്‍ത്ത സ്വീകരിച്ചത്....

ഓരോ രണ്ടു മിനിട്ടിലും പരസ്പരം തള്ളി മാറ്റി അലമാരയുടെ താഴെ തട്ടിലുള്ള ചെറിയ
ദ്വാരത്തിലൂടെ ഒളിച്ചു നോക്കുമ്പോള്‍ ഞങ്ങളെല്ലാവരെയും നിരാശരാക്കി ആ അധ്യാപിക തന്‍റെ മുറിയോട് ചേര്‍ന്നുള്ള ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത് പൂര്‍ണ വസ്ത്ര ധാരിണിയായി കോളേജിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പില്‍ തന്നെയായിരുന്നു... തന്‍റെ മുറിയില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ എല്ലാ ഭിത്തികളിലെയും വാതിലും ജനലുകളും പരിശോധിച്ച് ചെറുദ്വാരങ്ങളുടെ സ്ഥാനങ്ങള്‍ തിട്ടപ്പെടുത്തിയിരുന്നെന്ന് അന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞെത്തിയ ഉടനെ അലമാരയിലെ സുക്ഷിരം ഞങ്ങളെക്കൊണ്ട് തന്നെ അടപ്പിക്കുമ്പോള്‍ ബുദ്ധിമതിയായ ടീച്ചര്‍ പറഞ്ഞിരുന്നു....

പുറത്ത് മഴ ചാറിയ ഒരു രാത്രിയില്‍ തുറന്നിട്ടിരുന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ അതിനടുത്തായി ഉറങ്ങി കിടന്നിരുന്ന എന്‍റെ മുതുകത്ത് , ഹോസ്റ്റലിന്റെ മുറ്റത്ത്‌ കാട് കയറി കിടന്ന കമ്മ്യുണിസ്റ്റ് പള്ളയുടെ കമ്പ് കൊണ്ട് കുത്തി എഴുന്നെല്പ്പിക്കുമ്പോഴായിരുന്നു ഞാനും ആ സ്ത്രീയുമായുള്ള വൈകാരികമായ ബന്ധത്തിനു തുടക്കമിടുന്നത്.അവധി ദിവസമായ വെള്ളിയും ശനിയും തിരുവനന്തപുരത്തുള്ള തന്‍റെ ഭര്‍ത്താവിനെയും മക്കളെയും കണ്ടു മടങ്ങി തിരിച്ചു നാട്ടകത്തെ ഹോസ്റ്റലില്‍ എത്തുമ്പോള്‍ പാതിരാത്രിയോടടുക്കുമായിരുന്നു.

അത്താഴം കഴിഞ്ഞു നാല് പെഗ്ഗ് അടിച്ചു കൂര്‍ക്കം വലിച്ചുറങ്ങുന്ന സെക്ക്യുരിറ്റിക്കാരനെ വിളിച്ചെഴുന്നെല്‍പ്പിച്ചു ടീച്ചറെ ഹോസ്റ്റലിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് എന്നില്‍ മാത്രം നിക്ഷിപ്തമായിരുന്ന ചുമതലയായിരുന്നോയെന്നു ഇതേ സംഭവം പലതവണ ആവര്‍ത്തിക്കുമ്പോള്‍ എനിക്ക് തോന്നാതിരുന്നില്ല.

പിന്നീട് ഹോസ്റ്റലിലെ അന്തേവാസികളെല്ലാം മൂടിപ്പുതച്ച് ഉറങ്ങുന്ന സമയത്ത് കാന്റീനിലിലെ പലക വാതില്‍ ശബ്ദമുണ്ടാക്കാതെ തള്ളിതുറന്നു മലര്ത്തിയിടുമ്പോള്‍ അതിനിടയിലൂടെ ഊളിയിട്ട് അടുക്കളയില്‍ കയറി വെള്ളം ഒഴിച്ചിട്ടിരിക്കുന്ന ചോറ് കലത്തില്‍ നിന്നും രണ്ടു തവി കഞ്ഞി , വക്ക് ചളുങ്ങിയ സ്റ്റീല്‍ പാത്രത്തിലിട്ട് ഇറങ്ങി വരുമ്പോള്‍ ഞാനോരുക്കില്‍ അവരോടു ചോദിച്ചിരുന്നു “ പാതിരാത്രിയില്‍ ഇത്രയും ദൂരം യാത്ര ചെയ്തു ഒറ്റയ്ക്ക് വരുവാന്‍ ടീച്ചര്‍ക്ക് ഭയമില്ലെയെന്നു..”

അതിനു മറുപടിയായി അവര്‍ ,അച്ചാറിന്റെ രക്ത നിറം അലിഞ്ഞിറക്കുന്ന കഞ്ഞി പാത്രം ആഹാര ശകലങ്ങളുടെ അഴുക്കുകള്‍ അവശേഷിപ്പിച്ച, അരികുകള്‍ അടര്‍ന്നു വീണ സിമന്റു മേശയില്‍ വച്ചിട്ട്, തന്റെ മാറിലെ സാരിതലപ്പിന്റെ മേല്‍പ്പാളി അല്പം മാറ്റി ബ്രേസ്സിയറിനുള്ളില്‍ നിന്നും മൂന്നായി മടക്കിയ ചെറു പിച്ചാത്തി പുറത്തെടുത്തു എന്നോട് പറഞ്ഞു.
.” നോക്ക് , ഇതും അല്പം ചങ്കുറപ്പും മാത്രം മതി ,ഏതു പാതിരാത്രിയിലും എവിടെയും ഒറ്റയ്ക്ക്
പോകുവാന്‍ “.

ഹോസ്റ്റലിലെ ബെഡിന്നടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന കൊച്ചു പുസ്തകങ്ങള്‍ (കമ്പി പുസ്തകങ്ങളെന്നു ഹോസ്റ്റല്‍ ഭാഷ്യം )വായിച്ചു നിര്‍വൃതിയടഞ്ഞു കിടന്നുറങ്ങുമ്പോള്‍ സ്വപ്നത്തില്‍ വരുന്ന കഥാനായിക സമ്മാനിച്ച , ബെഡ്ഷീറ്റിലെ നനഞു വെളുത്ത വട്ടത്തിലുള്ള പാണ്ടുകള്‍ ഞാന്‍ എല്ലാ ദിവസവും അലക്കി വൃത്തിയാക്കാന്‍ തുടങ്ങിയത് , ടീച്ചര്‍ വൈകുന്നേരങ്ങളില്‍ എല്ലാ മുറികളിലൂടെയും സ്ഥിരമായി റൌണ്ടിങ്ങിനു വരുമ്പോള്‍ ചിലപ്പോഴൊക്കെ എന്റെ ബെഡ്ഡില്‍ ഇരുന്നു സംസാരിക്കാറുള്ളത് കൊണ്ട് മാത്രമായിരുന്നു....

ഒരിക്കല്‍ ഹോസ്റ്റല്‍ അന്തേവാസികള്‍ ആരാധനയോടെ നോക്കിയിരുന്ന കോളേജിലെ പ്രധാനിയും രാഷ്ട്രീയ നേതാക്കളില്‍ ഒരുവനുമായിരുന്ന “ കടുവ തമ്പി” യെന്ന സുഹൃത്ത് ചെറു തമാശയെന്നോണം വൈകിട്ട് കറണ്ട് പോയ സമയത്ത് മുറിയിലൂടെ റൌണ്ടിങ്ങിനു വന്ന ടീച്ചറെ പുറത്ത് നിന്നും പൂട്ടിയിടുമ്പോള്‍ , അല്പം വ്യസനത്തോടെ ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു.......
” ആണ്‍കുട്ടികള്‍ മാത്രമുള്ള ഈ ഹോസ്റ്റലില്‍ വാര്‍ഡനായി എത്തിയത് നിങ്ങളോയെക്കെ സ്നേഹിച്ചു എനിക്ക് ആണ്‍ സന്തതികളെ നല്‍കാത്ത ദൈവത്തോടുള്ള വാശി തീര്‍ക്കാനാണ്‌.”

ഒരു അവധി ദിവസം അവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ടു സുഹൃത്തുക്കളോടൊപ്പം എന്നെയും കൂട്ടികൊണ്ട് ഒരിക്കല്‍ ഏറ്റുമാനൂരുള്ള ശിവക്ഷേത്രത്തില്‍ പോയി. പ്രാര്‍ത്ഥന കഴിഞ്ഞു വെളിയില്‍ വരുമ്പോള്‍ കയ്യിലിരുന്ന പ്രസാദം എന്റെ നെറുകയില്‍ ചാര്ത്തികൊണ്ട് അവര്‍ പറഞ്ഞിരുന്നു.
” മൂന്നാം വയസ്സില്‍ ദൈവം തിരികെയെടുത്ത എന്‍റെ മകന്‍റെ പിറന്നാള്‍ ദിനമാണ് ഇന്ന്.”

അമ്പലത്തിന്‍റെ ചുറ്റുമതിലിനു വെളിയിലെക്കിറങ്ങുമ്പോള്‍ ഇടവഴിയിലൂടെ അതിവേഗതയില്‍ പോയ കാര്‍ തട്ടിയിട്ട ഒരു നായകുട്ടി, കാലൊടിഞ്ഞു വഴിയോരത്തേക്കു തെറിച്ചു വീണിരുന്നു. ഉടുത്തിരുന്ന സാരിയുടെ തുമ്പ് വലിച്ചു കീറി നായകുട്ടിയുടെ കാലില്‍ കെട്ടിവെച്ചു അതിന്റെ എഴുന്നേല്‍പിച്ചു നടത്തിച്ചു വിടുമ്പോള്‍ എന്നെപ്പോലെ തന്നെ കൂടെ വന്ന അവരുടെ മറ്റ് രണ്ടു സഹപ്രവര്‍ത്തകരും അക്ഷമരായി മുഖത്തോടുമുഖം നോക്കി നിന്നിരുന്നു..

സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരം സെന്‍ട്രല്‍ പോളിയിലേക്ക് പോകുമ്പോള്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാതിരുന്നതിനാലാവണം തിരക്കേറിയ ജീവിതത്തിന്നിടയില്‍ ടീച്ചറുമായുള്ള ബന്ധം ഇടയ്ക്കു വച്ചു നഷ്ടപ്പെട്ടിരുന്നത്.......

എങ്കിലും ഇന്നും അവരെക്കുറിച്ച് അറിയാവുന്നവരോടൊക്കെ ഞാന്‍ ചോദിക്കാറുണ്ട് .. “കുമുദിനി ടീച്ചറിനെക്കുറിച്ച് വല്ല വിവരവും ഉണ്ടോയെന്ന്” ...ചില ജന്മങ്ങള്‍ അങ്ങിനെയാണ് ....തെല്ലു നേരത്തേക്ക് വന്ന് സ്നേഹം ചൊരിഞ്ഞു പോയിമറയും. മായാത്ത സ്നേഹക്ഷതങ്ങള്‍ ഹൃദയത്തില്‍ ഏല്‍പ്പിച്ചിട്ട്‌........