Sunday, September 29, 2013

മോളിക്കുട്ടിയും എട്ടാം ക്ലാസ്സുകാരനും....

രാവിലെ കട്ടന്‍ ചായ നിറച്ച ഗ്ലാസ്സുമായി വീടിന്റെ മുന്‍ വശത്തുള്ള
ഭിത്തിയില്‍ ചാരി നില്‍ക്കുമ്പോള്‍ അടുത്ത വീട്ടിലെ മുറ്റമടിച്ചുകൊണ്ടിരിക്കുന്ന മോളികുട്ടി എന്നോട് വിളിച്ചുചോദിക്കാറുണ്ട് ,ആ കസേരയില്‍ ഇരുന്നു
ചായ കുടിച്ചാലെന്താണെന്ന് ?...ആ ചോദ്യത്തിന് രണ്ടു അര്‍ത്ഥതലങ്ങളുള്ളതായി
പലപ്പോഴുംഎനിക്ക് തോന്നിയിട്ടുണ്ട്...
ഒന്നുകില്‍ കസേരയില്‍ “ ഇരുന്നു” ചായ കുടിക്കുമ്പോള്‍ കുനിഞ്ഞു നിന്ന്
മുറ്റം അടിക്കുന്ന അവരുടെ ശരീര വടിവുകള്‍ , ഇടം കണ്ണിട്ടു നോക്കുന്ന എന്റെ
ആസ്വാദന കലയെ അരയോളം ഉയര്‍ന്നു നില്‍ക്കുന്ന മുറ്റത്തെ മതിലുകൊണ്ട് മറക്കുക
എന്നതാവാം , അല്ലെങ്കില്‍ എഴുത്ത് വശമില്ലാത്ത അവര്‍ക്കുവേണ്ടി വല്ലപ്പോഴും
പഞ്ചയാത്തിലേയോ വില്ലേജു ആപ്പീസിലേയോ ആവശ്യത്തിനായി ഞാന്‍ പൂരിപ്പിച്ചു കൊടുക്കുന്ന അപേക്ഷ ഫാറങ്ങളുടെ കടപ്പാടുകൊണ്ടുമാവാം...

കയ്യില്‍ ചായ ഗ്ലാസ്സുമായി ഞാന്‍ നോക്കി നില്‍ക്കാറുള്ളത് മോളികുട്ടിയുടെ എട്ടാം
ക്ലാസ്സില്‍ പഠിക്കുന്ന മകനെ നോക്കിയാണ്.ആ വാര്‍ഡിലെ എല്ലാ വീടുകളിലും രാവിലെ തന്നെ പത്രം എത്തിച്ചു തിരികെ സ്കൂളില്‍ പോകുന്ന ഒരു നിഷ്കളങ്കന്‍....

രാവിലെ കൂലി പണിക്ക് പോകാറുള്ള സ്ത്രീകളെല്ലാം ഒത്തു കൂടുന്ന ബസ്
സ്റ്റോപ്പിനടുത്തുള്ള പീടിക തിണ്ണയില്‍ മോളികുട്ടിയെ പോലുള്ള അനേകം പേരുണ്ട്.
ഭര്ത്താ്വിന്റെ കള്ളുകുടിയോ,പണി സ്ഥലങ്ങളിലെ മുതലാളിമാരുടെ എല്ലു തുളയുന്ന
നോട്ടത്തെക്കുറിച്ചോ അല്ലെങ്കില്‍ തലേ ദിവസം കണ്ട സീരിയലിനെക്കുറിച്ചോ ആവാം ബസ് വരുന്ന സമയം വരെ അവര്‍ ഗഹനമായി ചര്‍ച്ച ചെയ്യുന്നത്......

അതുവഴി നടന്നു പോകുന്ന മധ്യവസ്കരും അടുത്ത കടകളിലിരുന്ന് കുശലം പറയുന്ന
ചെറുപ്പക്കാരും കൂലിപണിക്കാരായ ഈ സ്ത്രീ സമൂഹത്തെ മനസ്സില്‍
കാമാര്ത്തിയോടെയും പുറമേ പുച്ചത്തോടെയും നോക്കാറുണ്ട്. നേരം പോക്കിന് അവര്‍ പറയുന്ന സാങ്കല്പിക നിശാകഥകളിലെ നായികമാരില്‍ കൂടുതലും ഇവരൊക്കെ തന്നെയുമായിരുന്നു..

തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന മോളിക്കുട്ടിയുടെ മുറ്റത്തെ അയകളില്‍
ദിവസവും അലക്കി ഉണങ്ങാനിടുന്ന തുണികള്‍ എല്ലാം തന്നെ വില കൂടിയവയും പല
നിറത്തിലും ഡിസൈനുകളുള്ളവയും ആയിരുന്നു. അത് തന്നെയാണ് സാധാരണക്കാരായ അയല്‍ വാസികളില്‍ അതിശയമുണര്ത്തിയതും നിശാസഞ്ചാരിണിയെന്ന ദുഷ്പേര് അവര്‍ക്ക് സമ്മാനിച്ചതും.......

ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ വരുന്ന മോളിക്കുട്ടിയുടെ സമീപത്തായി വിശുദ്ധരെന്നു നാട്ടുകാരെ വിശ്വസിപ്പിക്കുന്ന ഇടവക പ്രമാണിമാരുടെ ഭാര്യമാരാരും തന്നെ ഇരിക്കാറില്ലായിരുന്നു.അള്‍ത്താരയുടെ ഇടതു വശത്തുള്ള രൂപക്കൂടിനു മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥീക്കുമ്പോള്‍ മോളിക്കുട്ടിയുടെ അടിപ്പാവാടയുടെ തൊങ്ങലു കണ്ട് മദോന്മത്തരാവുന്ന ഇടവക വിശ്വാസികള്‍കള്‍ക്കും പകല്‍ വെളിച്ചത്തില്‍ അവള്‍ ഒരു തീണ്ടാപ്പാട് അകലെതന്നെയായിരുന്നു......

മാര്‍ക്ക് ലിസ്റ്റു അറ്റസ്റ്റു ചെയ്യുവാനായി അല്പം അകലെയുള്ള
സര്‍ക്കാര്‍ ആശൂപത്രിയുടെ പടിക്കല്‍ ഒരിക്കല്‍ എനിക്ക് പോകേണ്ടതായി വന്നിരുന്നു. സര്‍ട്ടിഫിക്കറ്റു കോപ്പി സ്റ്റാമ്പ് ചെയ്യുന്നതിനായി വാര്‍ഡിന്റെ വരാന്തയിലൂടെ അട്മിനിസ്ട്രെറ്റീവ് ഓഫീസിലേക്ക് പോകുന്ന വഴിയാണ് , അകത്തെ മുറിക്കുള്ളില്‍ നിര്‍ദ്ധനരായ രോഗികളോട് രോഗ വിവരങ്ങള്‍ അന്വേഷിച്ച് കുശലം പറഞ്ഞ് തന്റെ ബാഗില്‍ നിന്നും അലക്കി ഉണങ്ങിയ തുണികള്‍ ഓരോരുത്തര്‍ക്കായി വിതരണം ചെയ്യുന്ന മോളിക്കുട്ടിയേയും എട്ടാംക്ലാസ്സുകാരനായ തന്‍റെ മകനെയും കണ്ടത്.....

ബന്ധുക്കളുപെക്ഷിച്ച് ആശുപത്രി വരാന്തയില്‍ കിടന്നിരുന്ന വൃദ്ധക്ക്‌ തന്റെ കയ്യിലിരുന്ന പൊതിച്ചോറില്‍ നിന്നും ഒരു പിടി ചോറ് ഉരുട്ടി വായില്‍ വച്ചു കൊടുക്കുന്ന ആ എട്ടാംക്ലാസ്സുകാരന്റെ മനസ്സു നിറഞ്ഞ പ്രവൃത്തിയുടെ മുന്നില്‍ എന്‍റെ കയ്യിലിരുന്ന ഡിഗ്രി സര്ട്ടിഫിക്കറ്റിന് അവന്‍ ദിവസവും മുറ്റത്തെക്കെറിയുന്ന പത്രക്കടലാസിനോളംപോലും വിലയില്ലാത്തതായി എനിക്ക് തോന്നി.....

പണിക്കു പോകുന്ന വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഒന്നോ രണ്ടോ തവണ ഇട്ടു പഴകിയ വസ്ത്രങ്ങള്‍ കഴുകി മുറ്റത്തെ അയകളില്‍ ഉണക്കാനിടുന്നത് അനാഥരായ രോഗികള്‍ക്ക് വിതരണം ചെയ്യുവാന്‍ വേണ്ടിയായിരുന്നെന്ന് അപ്പോഴാണ്‌ ഞാന്‍ അറിഞ്ഞിരുന്നത്..
നേരമ്പോക്കിനുവേണ്ടി സാങ്കല്‍പിക കഥകള്‍ മെനഞ്ഞുണ്ടാക്കുമ്പോള്‍ സമൂഹത്തില്‍ ഇതേപോലെ ഒറ്റപ്പെടുന്നതും വാക്കുകളെക്കാള്‍ പ്രവൃത്തികളില്‍ നന്മ നിറക്കുന്ന എത്രെയോ സ്ത്രീകലുണ്ടാവുമെന്ന് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ ആശൂപത്രിയുടെ പടവുകള്‍ ഇറങ്ങിയത്.

പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ രാവിലെ ചായ കുടിച്ചിരുന്നത്‌ ഇറയത്ത്‌ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു കൊണ്ട് മാത്രമായിരുന്നു..പത്രവുമായി വരുന്ന ആ എട്ടാം ക്ലാസ്സുകാരനെ കാണുമ്പോള്‍ അറിയാതെ ഞാന്‍ എണീറ്റ്‌ നില്ക്കുവാന്‍ തുടങ്ങിയതും മനസ്സില്‍ എവിടെയോ ഉറവയെടുത്ത ബഹുമാനം കൊണ്ടുമാത്രമാവണം........

3 comments:

  1. നല്ലൊരു കഥ.
    "പണിക്കു പോകുന്ന വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഒന്നോ രണ്ടോ തവണ ഇട്ടു പഴകിയ വസ്ത്രങ്ങള്‍ കഴുകി മുറ്റത്തെ അയകളില്‍ ഉണക്കാനിടുന്നത് അനാഥരായ രോഗികള്‍ക്ക് വിതരണം ചെയ്യുവാന്‍ വേണ്ടിയായിരുന്നെന്ന് അപ്പോഴാണ്‌ ഞാന്‍ അറിഞ്ഞിരുന്നത്.." ഈ ഭാഗം കുറച്ചു കൂടി തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നെങ്കില്‍ കഥ പൂര്‍ണ്ണമായേനെ.
    ആശംസകള്‍

    ReplyDelete
  2. ചേച്ചി കമന്റ്സിന് വളരെ നന്ദി..ക്ഷമിക്കുകാ...ഫെസ്ബുക്കിനായി എഴുതിയ കഥ ആയതുകൊണ്ട്..ഒരു പേജില്‍ ഒതുക്കുവാന്‍ വേണ്ടി ഒത്തിരി ചുരുക്കിയാണു എഴുതിയത്.....വീണ്ടും ഇതുപോലെയുള്ള അഭിപ്രായത്തിനും ഉപദേശങ്ങള്‍ക്കും സ്വാഗതം..

    ReplyDelete
  3. നല്ല കഥ
    നല്ല സന്ദേശമുള്ള കഥ

    ReplyDelete