Sunday, November 17, 2013

ത്രേസ്സ്യാമ്മ ചേടത്തിയുടെ മുലകള്‍...

ത്രേസ്യാമ്മചേടത്തിയുടെ മുലകള്‍ക്കിടയില്‍ ചുരുണ്ട് കിടന്നിരുന്ന കൊന്തയിലെ ചെറിയ ഇരുമ്പു കുരിശു എന്‍റെ കവിളില്‍ ചെറു വേദനയോടെ കുത്തി നോവിച്ചപ്പോഴായിരുന്നു വെളുപ്പാന്‍ കാലത്തെപ്പോഴോ ഉറക്കത്തിനിടയില്‍ ഞാന്‍ കണ്ണ് തുറന്നത്. തൊട്ടാല്‍ അമരുന്ന പഞ്ഞി കിടക്കമേല്‍ ചട്ടയും മുണ്ടും ധരിച്ച ത്രേസ്യാമ്മ ചേടത്തിയെ കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍ ഞെട്ടി ഉണരൂമ്പോള്‍ ; തലേരാത്രി ഉറങ്ങാന്‍ കിടന്നത് കൊട്ടന്‍ ചുക്കാതി കുഴമ്പിന്റെ മണമുള്ള വല്യമ്മച്ചിയോടൊപ്പം ചാണകം മെഴുകിയ തറയില്‍ തഴപ്പായ വിരിച്ചായിരുന്നല്ലോയെന്നു മനസ്സില്‍ വിചാരിച്ചിരുന്നു . കിടക്കയില്‍ കൈ കുത്തി എഴുന്നേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുറങ്ങിയ ചേടത്തി നേരം വെളുത്തില്ലടായെന്നു പിറുപിറുത്തുകൊണ്ട് വീണ്ടുമെന്നെ തന്‍റെ മാറോട് ചേര്‍ത്തു കിടത്തിയിരുന്നു..

മുറ്റത്ത് നിന്ന വരിക്ക പ്ലാവിന്‍റെ ശിഖരത്തിലൊന്ന് കോരിച്ചോരിയുന്ന മഴയത്ത് ഇടിമിന്നലിനൊടോപ്പം ഓലപ്പുരയുടെ നെറുകയിലേക്ക് വീണപ്പോള്‍ , പാതിരാത്രിയില്‍ ഉറങ്ങിക്കിടന്നിരുന്ന എന്നെയും പെങ്ങളെയും മടിയിലിരുത്തി അമ്മയും വല്യമ്മച്ചിയും മുറ്റത്തെ കോണിലുള്ള പശുതൊഴുത്തിന്റെ ഇറയത്ത്‌ നേരം വെളുക്കുന്നതും നോക്കി കുത്തിയിരിക്കുകയായിയിരുന്നു. ഒടിഞ്ഞു വീണ ശിഖരത്തിന്നടിയില്‍ പനയോലയില്‍ നെയ്തെടുത്ത ഞങ്ങളുടെ കൊട്ടാരം തകര്‍ന്നടിഞ്ഞ ശബ്ദം അയല്‍വാസികളുടെ കാതില്‍ പതിഞ്ഞപ്പോള്‍ ഇരുട്ടിലൂടെ ആദ്യം ഓടിയെത്തിയ ത്രെസ്സ്യാമ്മ ചേടത്തിതന്നെയായിരുന്നു ആ രാത്രിയില്‍ തന്‍റെ കിടക്ക പങ്കിടുവാന്‍ ഞങ്ങളെയും കൂടെ കൂട്ടിയത്.....

അക്കാലത്ത് ലോറിയും ജീപ്പും സ്വന്തമായുണ്ടായിരുന്ന വളരെ ചുരുക്കം ചില മുതലാളിമാരില്‍ ഒരാളായിരുന്ന ചേടത്തിയുടെ ഭര്‍ത്താവ് വൈകുന്നേരങ്ങളില്‍ കള്ളുകുടിച്ചു അവരുടെ അടിവയറിന് ചവിട്ടുമ്പോള്‍ , അടുക്കള വശത്തെ കയ്യാലയിലേക്ക് ചാരിവച്ച മരക്കുരിശു കണക്കെ തെറിച്ചു വീഴുന്നത് ...... അക്കരെയുള്ള പൊളിഞ്ഞു വീണ കാട്ടുകല്ലിന്റെ വേലിക്കു മുകളില്‍ കയറി നിന്നു ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. അപ്പോളും പേടിച്ചു നിലവിളിച്ചു കരയുന്ന സണ്ണികുട്ടിയേയും അവനു താഴെയുള്ള മറ്റ് നാല് മക്കളെയും വേദന കടിച്ചമര്‍ത്തി ചെറു പുഞ്ചിരിയോട്‌ കൂടി ചേടത്തി ആശ്വസിപ്പിച്ചിരുന്നത് എങ്ങിനെയെന്ന് , അവരോടൊപ്പമിരുത്തി കഴുകിയ തേക്കിലയില്‍ ചക്കപ്പുഴുക്ക്‌ വിളമ്പിതരുമ്പോള്‍ തെല്ലൊരു അത്ഭുതത്തോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്....

മക്കള്‍ വലുതായി ജോലിക്കാരോക്കെ ആയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി
ചേടത്തിയും കുടുംബവും കവലക്കടുത്തായി വലിയൊരു വീട് വച്ച് താമസം മാറ്റിയിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ചേടത്തിയുടെ പുതിയവീടിന്നടുത്തുകൂടി പോകേണ്ടി വന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ പുതുക്കുവാന്‍ ഞാന്‍ അവിടെക്കൊന്നു എത്തി നോക്കി. മാറുന്ന അയല്‍വക്ക സംസ്കാരത്തിനൊപ്പം സ്വയം മാറ്റപ്പെടാന്‍ പറ്റാത്തതുകൊണ്ടാവണം വീട്ടിലെ പുതുതലമുറയുടെ ആവശ്യപ്രകാരം ചേടത്തിയുടെ ചലനങ്ങള്‍ ആ നാല് ചുവരുകള്‍ക്കുള്ളില്‍ നിജപ്പെടുത്തിയിരുന്നു.

പണ്ട് മരംപെയ്ത സന്ധ്യയില്‍ അവരോടൊത്ത് കിടന്ന ആ രാത്രിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ചുരുണ്ടുകൂടി കിടന്ന കൊന്തയും കുരിശും അവിടെ തന്നെ ഉണ്ടോ എന്നറിയുവാന്‍ ത്രേസ്സ്യാമ്മ ചേടത്തിയുടെ മാറിലേക്ക്‌ ഞാന്‍ സൂക്ഷിച്ചുനോക്കിയിരുന്നു. ദേഹത്തു വിരിച്ചിരുന്ന ഷാള്‍ എടുത്തുമാറ്റി ചട്ടയുടെ അഗ്രം മുകളിലേക്ക് ഉയര്ത്തുമ്പോള്‍ ഉള്ളില്‍ തരിശു ഭൂമി പോലെ നിരപ്പായിരുന്നു...സ്തനാര്ബുധത്തിനു പ്രതിവിധിയെന്നോണം രണ്ട്‌ മുലകളും നീക്കം ചെയ്യുമ്പോള്‍ ചേടത്തി അറിഞ്ഞിരുന്നില്ല നഷ്ടപ്പെട്ട മുലകള്‍ക്കൊപ്പം തീറെഴുതിയത് ..... ആ പാനപാത്രത്തിനുള്ളില്‍ ഒരുക്കി വച്ചിരുന്ന ജീവാമൃതം രുചിച്ചു വളര്‍ന്ന മക്കളുടെ സ്നേഹം കൂടിയായിരുന്നെന്നു..

അടച്ചിട്ടമുറിക്കുള്ളില്‍ അല്‍പനേരംകൂടി സംസാരിച്ചിരിക്കുവാന്‍ ഇനിയും വരാമെന്ന് ഉറപ്പുകൊടുത്ത് പിരിയുമ്പോള്‍ വല്യമ്മച്ചി പലപ്പോഴും എന്നോട് പറയാറുള്ളത്‌ ഞാന്‍ ഒര്മിച്ചിരുന്നു. നിത്യചിലവിനായി അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ വിശന്നു കരയുന്ന എന്നെ പകലത്രെയും മുലയൂട്ടിയിരുന്നത് ഇതേ ത്രേസ്സ്യാമ്മ ചേടത്തി ആയിരുന്നത്രെ. മുറിച്ചുമാറ്റിയ മുലകള്‍ക്കൊപ്പം നഷ്ടമായത് എന്‍റെ ശ്വാസം കൂടിയായിരുന്നു.....
............................................................................................................................
മുണ്ടും ചട്ടയും -- ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകളുടെ പാരമ്പര്യ വേഷം.
തേക്കില -- കപ്പയും ചക്കയും പുഴുങ്ങുമ്പോള്‍ പാത്രം കഴുകുന്നത് ഒഴിവാക്കുവാനും തേക്കുമരത്തിന്റെ ഇലയില്‍ കിഴക്കന്‍ ഗ്രാമങ്ങളില്‍ കഴിക്കുമായിരുന്നു..

Friday, November 8, 2013

കുമുദിനി ടീച്ചര്‍

അതിരാവിലെ എണീറ്റ്‌ പല്ല് തേക്കാതെ, കുളിക്കാതെ ,ഒന്ന് മൂത്രം പോലും ഒഴിക്കാതെ രണ്ടു മുറികളെയും വേര്‍തിരിക്കുന്ന അലമാരക്കിടയിലുളള ഒരു ചെറു ദ്വാരത്തിലൂടെ അടുത്ത മുറിയിലേക്ക് നോക്കി കണ്ണും നട്ട് ഇരിന്നിരുന്നു ,.അടുത്ത മുറിയില്‍ നിന്നും കുളികഴിഞ്ഞു ഈറനായി ഇറങ്ങി വരുന്ന പുതിയതായി വന്ന വാര്‍ഡന്‍റെ നഗ്നത നിറഞ്ഞ ശരീരം കാണുവാനായി.ഇനി തന്റെ ഊഴമാണെന്ന് പറഞ്ഞു കൂടെ താമസിക്കുന്ന അട്ടയും മസ്കുവും (ഹോസ്റലില്‍ ചേര്‍ന്ന് കഴിയുമ്പോള്‍ ജ്ഞാനസ്നാനം ചെയ്തിടുന്ന പേരുകള്‍) എന്നെ തള്ളി മാറ്റുമ്പോള്‍ ,അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്ന പാക്കിസ്ഥാന്‍ തീവ്രവാദികലോടുള്ള ദേഷ്യമായിരുന്നു എന്റെ മനസ്സു നിറയെ..

നാട്ടകം പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ മുടിയന്മാരായ വിദ്യാര്‍ഥികളെ മെരുക്കുവാന്‍ കഴിയാനാവാതെ ആണായി പിറന്ന വാര്‍ഡന്മാരെല്ലാവരും തലകുനിച്ചു തോറ്റ് പിന്മാറിയപ്പോഴായിരുന്നു ആ ദൗത്യം സ്വയം ഏറ്റെടുത്ത് തല ഉയര്‍ത്തിപ്പിടിച്ച സിംഹത്തിന്റെ ശൌര്യവുമായി ഒരു അധ്യാപിക ഹോസ്റ്റലിന്റെ പടികള്‍ കടന്നെത്തിയത്....

ദ്വാരങ്ങള്‍ വീണ, നിറം മങ്ങിയ ഷഡികള്‍ കൊണ്ട് തോരണം കെട്ടിയ ജനല്‍ കമ്പികളും സിനിമാ
വാരികകളിലെ നടുപേജിലെ തുണിയുടുക്കാത്ത സിനിമാ നടികളുടെ ചിത്രങ്ങളും കൊണ്ട്
അലന്കൃതമായ ഹോസ്റ്റലിനുള്ളിലേക്ക് ഒരു സ്ത്രീ, വാര്‍ഡനായി വരുകയാണന്നറിഞ്ഞപ്പോള്‍ ജാള്യത നിറഞ്ഞ അത്ഭുതത്തോടൊപ്പം കൌമാരത്തില്‍ കാണുവാന്‍ കൊതിക്കുന്ന ജിജ്ഞാസാവഹമായ പല കാഴ്ചകളും കാണുവാന്‍ കഴിയുമെന്നോര്‍ത്തുള്ള കുളിരോടുകൂടിയുമാണ്‌ അവിടത്തെ അന്തേവാസികളെല്ലാം ആ വാര്‍ത്ത സ്വീകരിച്ചത്....

ഓരോ രണ്ടു മിനിട്ടിലും പരസ്പരം തള്ളി മാറ്റി അലമാരയുടെ താഴെ തട്ടിലുള്ള ചെറിയ
ദ്വാരത്തിലൂടെ ഒളിച്ചു നോക്കുമ്പോള്‍ ഞങ്ങളെല്ലാവരെയും നിരാശരാക്കി ആ അധ്യാപിക തന്‍റെ മുറിയോട് ചേര്‍ന്നുള്ള ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത് പൂര്‍ണ വസ്ത്ര ധാരിണിയായി കോളേജിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പില്‍ തന്നെയായിരുന്നു... തന്‍റെ മുറിയില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ എല്ലാ ഭിത്തികളിലെയും വാതിലും ജനലുകളും പരിശോധിച്ച് ചെറുദ്വാരങ്ങളുടെ സ്ഥാനങ്ങള്‍ തിട്ടപ്പെടുത്തിയിരുന്നെന്ന് അന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞെത്തിയ ഉടനെ അലമാരയിലെ സുക്ഷിരം ഞങ്ങളെക്കൊണ്ട് തന്നെ അടപ്പിക്കുമ്പോള്‍ ബുദ്ധിമതിയായ ടീച്ചര്‍ പറഞ്ഞിരുന്നു....

പുറത്ത് മഴ ചാറിയ ഒരു രാത്രിയില്‍ തുറന്നിട്ടിരുന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ അതിനടുത്തായി ഉറങ്ങി കിടന്നിരുന്ന എന്‍റെ മുതുകത്ത് , ഹോസ്റ്റലിന്റെ മുറ്റത്ത്‌ കാട് കയറി കിടന്ന കമ്മ്യുണിസ്റ്റ് പള്ളയുടെ കമ്പ് കൊണ്ട് കുത്തി എഴുന്നെല്പ്പിക്കുമ്പോഴായിരുന്നു ഞാനും ആ സ്ത്രീയുമായുള്ള വൈകാരികമായ ബന്ധത്തിനു തുടക്കമിടുന്നത്.അവധി ദിവസമായ വെള്ളിയും ശനിയും തിരുവനന്തപുരത്തുള്ള തന്‍റെ ഭര്‍ത്താവിനെയും മക്കളെയും കണ്ടു മടങ്ങി തിരിച്ചു നാട്ടകത്തെ ഹോസ്റ്റലില്‍ എത്തുമ്പോള്‍ പാതിരാത്രിയോടടുക്കുമായിരുന്നു.

അത്താഴം കഴിഞ്ഞു നാല് പെഗ്ഗ് അടിച്ചു കൂര്‍ക്കം വലിച്ചുറങ്ങുന്ന സെക്ക്യുരിറ്റിക്കാരനെ വിളിച്ചെഴുന്നെല്‍പ്പിച്ചു ടീച്ചറെ ഹോസ്റ്റലിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് എന്നില്‍ മാത്രം നിക്ഷിപ്തമായിരുന്ന ചുമതലയായിരുന്നോയെന്നു ഇതേ സംഭവം പലതവണ ആവര്‍ത്തിക്കുമ്പോള്‍ എനിക്ക് തോന്നാതിരുന്നില്ല.

പിന്നീട് ഹോസ്റ്റലിലെ അന്തേവാസികളെല്ലാം മൂടിപ്പുതച്ച് ഉറങ്ങുന്ന സമയത്ത് കാന്റീനിലിലെ പലക വാതില്‍ ശബ്ദമുണ്ടാക്കാതെ തള്ളിതുറന്നു മലര്ത്തിയിടുമ്പോള്‍ അതിനിടയിലൂടെ ഊളിയിട്ട് അടുക്കളയില്‍ കയറി വെള്ളം ഒഴിച്ചിട്ടിരിക്കുന്ന ചോറ് കലത്തില്‍ നിന്നും രണ്ടു തവി കഞ്ഞി , വക്ക് ചളുങ്ങിയ സ്റ്റീല്‍ പാത്രത്തിലിട്ട് ഇറങ്ങി വരുമ്പോള്‍ ഞാനോരുക്കില്‍ അവരോടു ചോദിച്ചിരുന്നു “ പാതിരാത്രിയില്‍ ഇത്രയും ദൂരം യാത്ര ചെയ്തു ഒറ്റയ്ക്ക് വരുവാന്‍ ടീച്ചര്‍ക്ക് ഭയമില്ലെയെന്നു..”

അതിനു മറുപടിയായി അവര്‍ ,അച്ചാറിന്റെ രക്ത നിറം അലിഞ്ഞിറക്കുന്ന കഞ്ഞി പാത്രം ആഹാര ശകലങ്ങളുടെ അഴുക്കുകള്‍ അവശേഷിപ്പിച്ച, അരികുകള്‍ അടര്‍ന്നു വീണ സിമന്റു മേശയില്‍ വച്ചിട്ട്, തന്റെ മാറിലെ സാരിതലപ്പിന്റെ മേല്‍പ്പാളി അല്പം മാറ്റി ബ്രേസ്സിയറിനുള്ളില്‍ നിന്നും മൂന്നായി മടക്കിയ ചെറു പിച്ചാത്തി പുറത്തെടുത്തു എന്നോട് പറഞ്ഞു.
.” നോക്ക് , ഇതും അല്പം ചങ്കുറപ്പും മാത്രം മതി ,ഏതു പാതിരാത്രിയിലും എവിടെയും ഒറ്റയ്ക്ക്
പോകുവാന്‍ “.

ഹോസ്റ്റലിലെ ബെഡിന്നടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന കൊച്ചു പുസ്തകങ്ങള്‍ (കമ്പി പുസ്തകങ്ങളെന്നു ഹോസ്റ്റല്‍ ഭാഷ്യം )വായിച്ചു നിര്‍വൃതിയടഞ്ഞു കിടന്നുറങ്ങുമ്പോള്‍ സ്വപ്നത്തില്‍ വരുന്ന കഥാനായിക സമ്മാനിച്ച , ബെഡ്ഷീറ്റിലെ നനഞു വെളുത്ത വട്ടത്തിലുള്ള പാണ്ടുകള്‍ ഞാന്‍ എല്ലാ ദിവസവും അലക്കി വൃത്തിയാക്കാന്‍ തുടങ്ങിയത് , ടീച്ചര്‍ വൈകുന്നേരങ്ങളില്‍ എല്ലാ മുറികളിലൂടെയും സ്ഥിരമായി റൌണ്ടിങ്ങിനു വരുമ്പോള്‍ ചിലപ്പോഴൊക്കെ എന്റെ ബെഡ്ഡില്‍ ഇരുന്നു സംസാരിക്കാറുള്ളത് കൊണ്ട് മാത്രമായിരുന്നു....

ഒരിക്കല്‍ ഹോസ്റ്റല്‍ അന്തേവാസികള്‍ ആരാധനയോടെ നോക്കിയിരുന്ന കോളേജിലെ പ്രധാനിയും രാഷ്ട്രീയ നേതാക്കളില്‍ ഒരുവനുമായിരുന്ന “ കടുവ തമ്പി” യെന്ന സുഹൃത്ത് ചെറു തമാശയെന്നോണം വൈകിട്ട് കറണ്ട് പോയ സമയത്ത് മുറിയിലൂടെ റൌണ്ടിങ്ങിനു വന്ന ടീച്ചറെ പുറത്ത് നിന്നും പൂട്ടിയിടുമ്പോള്‍ , അല്പം വ്യസനത്തോടെ ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു.......
” ആണ്‍കുട്ടികള്‍ മാത്രമുള്ള ഈ ഹോസ്റ്റലില്‍ വാര്‍ഡനായി എത്തിയത് നിങ്ങളോയെക്കെ സ്നേഹിച്ചു എനിക്ക് ആണ്‍ സന്തതികളെ നല്‍കാത്ത ദൈവത്തോടുള്ള വാശി തീര്‍ക്കാനാണ്‌.”

ഒരു അവധി ദിവസം അവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ടു സുഹൃത്തുക്കളോടൊപ്പം എന്നെയും കൂട്ടികൊണ്ട് ഒരിക്കല്‍ ഏറ്റുമാനൂരുള്ള ശിവക്ഷേത്രത്തില്‍ പോയി. പ്രാര്‍ത്ഥന കഴിഞ്ഞു വെളിയില്‍ വരുമ്പോള്‍ കയ്യിലിരുന്ന പ്രസാദം എന്റെ നെറുകയില്‍ ചാര്ത്തികൊണ്ട് അവര്‍ പറഞ്ഞിരുന്നു.
” മൂന്നാം വയസ്സില്‍ ദൈവം തിരികെയെടുത്ത എന്‍റെ മകന്‍റെ പിറന്നാള്‍ ദിനമാണ് ഇന്ന്.”

അമ്പലത്തിന്‍റെ ചുറ്റുമതിലിനു വെളിയിലെക്കിറങ്ങുമ്പോള്‍ ഇടവഴിയിലൂടെ അതിവേഗതയില്‍ പോയ കാര്‍ തട്ടിയിട്ട ഒരു നായകുട്ടി, കാലൊടിഞ്ഞു വഴിയോരത്തേക്കു തെറിച്ചു വീണിരുന്നു. ഉടുത്തിരുന്ന സാരിയുടെ തുമ്പ് വലിച്ചു കീറി നായകുട്ടിയുടെ കാലില്‍ കെട്ടിവെച്ചു അതിന്റെ എഴുന്നേല്‍പിച്ചു നടത്തിച്ചു വിടുമ്പോള്‍ എന്നെപ്പോലെ തന്നെ കൂടെ വന്ന അവരുടെ മറ്റ് രണ്ടു സഹപ്രവര്‍ത്തകരും അക്ഷമരായി മുഖത്തോടുമുഖം നോക്കി നിന്നിരുന്നു..

സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരം സെന്‍ട്രല്‍ പോളിയിലേക്ക് പോകുമ്പോള്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാതിരുന്നതിനാലാവണം തിരക്കേറിയ ജീവിതത്തിന്നിടയില്‍ ടീച്ചറുമായുള്ള ബന്ധം ഇടയ്ക്കു വച്ചു നഷ്ടപ്പെട്ടിരുന്നത്.......

എങ്കിലും ഇന്നും അവരെക്കുറിച്ച് അറിയാവുന്നവരോടൊക്കെ ഞാന്‍ ചോദിക്കാറുണ്ട് .. “കുമുദിനി ടീച്ചറിനെക്കുറിച്ച് വല്ല വിവരവും ഉണ്ടോയെന്ന്” ...ചില ജന്മങ്ങള്‍ അങ്ങിനെയാണ് ....തെല്ലു നേരത്തേക്ക് വന്ന് സ്നേഹം ചൊരിഞ്ഞു പോയിമറയും. മായാത്ത സ്നേഹക്ഷതങ്ങള്‍ ഹൃദയത്തില്‍ ഏല്‍പ്പിച്ചിട്ട്‌........

Tuesday, November 5, 2013

ആത്മഹത്യകള്‍ ഉണ്ടാവുന്നത്..

പതിവ് പോലെ വൈകുന്നേരം ട്യുഷന്‍ പഠിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ആ വീട്ടില്‍ എത്തിയത്.. അടച്ചിട്ട വാതിലില്‍ തട്ടി വിളിക്കുമ്പോള്‍ അകത്തു നിന്നും ആള്പെരുമാറ്റം ഒന്നും തന്നെ കേട്ടിരുന്നില്ല,,വീട് അടച്ചിട്ട് എല്ലാവരും ഒരുമിച്ച് പുറത്ത് പോകാറുള്ളപ്പോള്‍ സാധാരണ എന്നെ മുന്‍‌കൂര്‍ അറിയിക്കുകയാണല്ലോ പതിവെന്ന് മനസ്സില്‍ വിചാരിച്ചു ഒന്ന് കൂടി ഞാന്‍ വിഷ്ണു എന്ന് ഉറക്കെ വിളിച്ചു കതകില്‍ തട്ടി.....അപ്പോള്‍ അകത്തു നിന്നും സ്റ്റൂള്‍ മറിഞ്ഞു വീഴുന്നതോടൊപ്പം വാതില്ക്കലേക്ക് ആരോ നടന്നു വരുന്ന ശബ്ദവും അടുത്തുവരുന്നത് കേള്ക്കാമായിരുന്നു...

വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിക്കുമ്പോള്‍ പൊട്ടി കരഞ്ഞുകൊണ്ട്‌ അവന്‍ എന്റെ മാറിലേക്ക്‌ ചേര്ന്ന് കെട്ടിപിടിച്ചിരുന്നു...അപ്പോഴും പിന്നില്‍ മറിഞ്ഞു വീണ കസേരക്ക് മുകളിലായി മേല്ക്കൂരയില്‍ ഫാനിനായി ഘടിപ്പിച്ച ഇരുമ്പു കമ്പിയില്‍ കോര്ത്തിട്ടിരിക്കുന്ന അവന്റെ അമ്മയുടെ സാരിതുമ്പും എനിക്ക് വ്യക്തമായി കാണാമായിരുന്നു..

എട്ടാംക്ലാസ് വിദ്യാര്ഥിയായ അമല്‍ രാഘവിനെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌ വിഷ്ണു എന്നായിരുന്നു..ഞാന്‍ പഠിച്ചിരുന്ന അതേ കോളേജില്‍ ജോലി ചെയ്തിരുന്ന അവന്റെ അമ്മയും നാട്ടിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ഭര്ത്താവും മാത്രമായിരുന്നു ആ വീട്ടിലെ മറ്റ് അംഗങ്ങള്‍. സയന്സും കണക്കും പഠിപ്പിക്കുവാനായി ഒരു ട്യുഷന്‍ അദ്ധ്യാപകന്റെ വേഷവുമായി ഞാന്‍ അവിടെ പ്രത്യക്ഷപ്പെട്ടിരുന്നത് എന്റെ കോളേജു പഠനത്തിന്റെന ചിലവിനോപ്പം കൂട്ടുകാരോടൊത്തു ചിലവഴിക്കാനുള്ള ചില്ലറകള്‍ക്കുവേണ്ടിയുമായിരുന്നു. ഭര്ത്താ വും ഭാര്യയും ഏക മകനും മാത്രമുള്ള ഒരു ചെറിയ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നതെങ്ങിനെയെന്ന് ഞാന്‍ പഠിച്ചതും അവരില്‍ നിന്നായിരുന്നു....

അതേ കോളേജിലെ സന്യാസിവര്യനായ ഒരദ്ധ്യാപകന്റെ കാമം ഉദ്ധീപിപ്പിക്കുന്ന പ്രണയലേഖനം വിഷ്ണുവിന്റെ അമ്മയുടെ പേരില്‍ എത്തുന്നതോടെയായിരുന്നു ആ വീടിന്നുള്ളിലെ സന്തോഷകരമായ ജീവിതത്തിനുമേല്‍ അശാന്തിയുടെ നിഴല്‍ വീണത്‌..ഭര്ത്താവിന്റെ ആദ്യ താക്കീത് അവഗണിച്ചുകൊണ്ട് ആ സ്ത്രീയുടെ ഓരോ ശരീര ഭാഗങ്ങളെയും ഒന്നൊന്നായി പുരാണങ്ങളിലെ നായികമാരോട് ഉപമിച്ചു അവരെ പ്രാപിക്കാന്‍ താന്‍ കാത്തിരിക്കുന്നുവെന്ന് ആ അദ്ധ്യാപകന്‍ രണ്ടാം തവണയും കത്ത് അയക്കുമ്പോഴായിരുന്നു ഭാര്യയും ഭര്ത്താ വും ഒരുമിച്ചു അടുത്തുള്ള പോലീസ് സ്റെഷനില്‍ അയാള്ക്കെതിരെ പരാതിയുമായി പോയത്....

അടുത്ത ദിവസം രാവിലെ പത്രം തുറക്കുമ്പോള്‍ കണ്ടത് അധ്യാപകന്റെ പീഡനത്തിനു ഇരയാകേണ്ടി വന്ന ആ സ്ത്രീയുടെ പരാതിയെക്കുറിച്ചുള്ള പത്രവാര്ത്തവയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ നാട്ടിലും കോളേജിലും ചര്ച്ചാ്വിഷയമായിരുന്നത്‌ അവരുടെ ചാരിത്ര്യ ശുദ്ധിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളായിരുന്നു....

കേസിന്റെ ആവശ്യത്തിനായി ഭര്ത്താവും ഭാര്യയും പുറത്ത് പോയപ്പോഴായിരുന്നു ആ വീട്ടിലെത്തി ഞാന്‍ കതകില്‍ മുട്ടിയത്...

പെറ്റമ്മയുടെ ചാരിത്ര്യശുദ്ധിയെ കുറിച്ചുള്ള കെട്ടുകഥകള്‍ പറഞ്ഞു ചിരിച്ച സ്കൂള്‍ കുട്ടികള്ക്ക് മുന്നില്‍ അപഹാസ്യനായപ്പോഴായിരുന്നു വിഷ്ണു എന്ന അവരുടെ മകന്റെ മനോനില തെറ്റിയത് .അതുവരെ ചിരിച്ചുകളിച്ചു കുശലം പറഞ്ഞിരുന്ന ആ കുട്ടിക്ക് മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ വേദനാജനകമായിരുന്നു.

ആഹാരം കഴിക്കാനാവാതെ സ്കൂള്‍ വിട്ടു വന്നു അടിച്ചിട്ട മുറിക്കുള്ളില്‍ കഴിയേണ്ടി വന്ന വിഷ്ണുവിന് അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്ഷകങ്ങള്‍ തീര്ച്ചയായും അവന്റെ പ്രായത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു..കൂട്ടുകാരുടെപരിഹാസങ്ങളില്‍ മനംമടുത്ത് ആല്മ്ഹത്യക്കുവേണ്ടി അവന്‍ ശ്രമിക്കുമ്പോള്‍ കഴുത്തില്‍ കുരുക്കിടുന്നതെങ്ങിനെയെന്നു അറിയാനാവാതെ ചിന്തിക്കുമ്പോഴായിരുന്നു ആ കതകില്‍ ഞാന്‍ തട്ടിയതും വിഷ്ണുവെന്നു ഉറക്കെ വിളിച്ചതും .ഒരു ട്യുഷന്‍ അദ്ധ്യാപകനേക്കാളുപരി നല്ലൊരു ഏട്ടനായും സുഹൃത്തായും ആ കൊച്ചു മനസ്സില്‍ എനിക്കൊരു സ്ഥാനം ഉണ്ടായിരുന്നതു കൊണ്ട് മാത്രമായിരുന്നു എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ ആ കതകു തുറക്കാന്‍ തോന്നിയതെന്ന് പിന്നീടൊരിക്കല്‍ എന്നോടവന്‍ പറഞ്ഞിരുന്നു ...

Saturday, November 2, 2013

ചുവന്ന പട്ടുസാരി.......

കുളിമുറിയുടെ വാതില്‍ തുറന്ന് അവള്‍ ഇറങ്ങി വരുന്നത് നോക്കി വൈകുന്നേരങ്ങളില്‍ 
വീടിനു മുന്നിലുള്ള പൂക്കള്‍ക്കിടയില്‍ ഞാന്‍ നിlല്‍ക്കാറുണ്ട്,ചെടികള്‍ക്ക് 
വെള്ളം ഒഴിക്കുന്നുവെന്നപോലെ .അയാളുടെ കൈപിടിച്ച് റോഡിനപ്പുറമുള്ള ആ 
കൊച്ചു വീട്ടിലേക്കു ആദ്യമായി കടന്നു വരുമ്പോള്‍ , അവള്‍ ഉടുത്തിരുന്നത് 
സ്വര്‍ണ്ണ നൂലിന്റെ ബോര്‍ഡറുള്ള ഒരു ചുവന്ന പട്ട് സാരിയായിരുന്നു.മുപ്പത്തഞ്ചു 
വര്‍ഷങ്ങള്‍ കടന്നു പോയെങ്കിലും ആ വീടിന്റെ ഇറയത്തോടു ചേര്‍ന്നുള്ള
അടര്‍ന്നു വീഴാറായ കുളിമുറിയില്‍ നിന്നും അവള്‍ ഇറങ്ങി വരുമ്പോള്‍ ഈറനണിഞ്ഞ
നരച്ച മുടിയിഴകളും വെളുത്ത ബ്ലൌസിനുള്ളില്‍ ചുരുങ്ങിയമര്‍ന്ന മാറിടവും ആ
ചുവന്ന പട്ടുസാരിക്കാരിയെന്നപോലെ ഇന്നും ഞാന്‍ ആസ്വദിക്കാറുണ്ട്.

ചെറിയ വീടിനോട് ചേര്‍ന്നുള്ള ഒരു തുണ്ട് മണ്ണിലാണ് അവള്‍ക്കും മുന്നേ
നടന്നകന്ന ഭര്‍ത്താവും മകനും അന്തിയുറങ്ങുന്നത്.ഏകയായ് ഈ വാര്‍ദ്ധക്യത്തിലും
വിറകടുപ്പിലെ പുകയൂതി മടുക്കുമ്പോള്‍ അടുക്കളയുടെ തിണ്ണയില്‍ വന്നിരുന്നു
അവള്‍ പലപ്പോഴും ആവലാതി പറയുന്നത്‌ കാണാറുണ്ട്‌, ആറടിക്കപ്പുറം
കാവലിരിക്കുന്ന തന്‍റെ പ്രിയതമനോടും മകനോടും.ഒരു പക്ഷെ ഇന്നലെയവള്‍
പറഞ്ഞിരുന്നത് തന്‍റെ കുടിലിന്റെ അതിര്‍ത്തിയില്‍ വളര്‍ന്നു വരുന്ന
കൊണ്ക്രീറ്റു കൂനകളെക്കുറിച്ചും നാളെ ജെ സി ബിയുമായി വന്നു തന്റെ
പ്രിയപ്പെട്ടവരുടെ അസ്ഥിമാടം നെടുകെക്കീറി കൈവശപ്പെടുത്താനിറങ്ങിയിരിക്കുന്ന
അയല്‍വാസികളായ ഭൂമാഫിയകളെക്കുറിച്ചുമായിരുന്നിരിക്കണം.

ഇന്നു രാവിലെ കൂട്ടം കൂടി നിന്ന ആളുകള്‍ക്കിടയിലൂടെ ആ വൃദ്ധയുടെ ജീവനറ്റ ശരീരം
മുന്‍സിപ്പാലിറ്റിയുടെ ആമ്പുലന്സിലേക്ക് എടുത്തു വയ്ക്കുമ്പോള്‍ അവളെ
പുതപ്പിച്ചിരുന്നത് ആ ചുവന്ന പട്ടുസാരിതന്നെയായിരുന്നു.റോഡിനിപ്പറമുള്ള വീടിന്റെ
തിണ്ണയില്‍ പ്രായം പാതി തളര്‍ത്തിയ ശരീരവുമായി ഞാനിരിക്കുമ്പോള്‍
തിരിച്ചറിയുന്നു അവള്‍ ഒരു ജന്മാന്തരം ഒറ്റക്ക് നെഞ്ചിലേറ്റിയ വേദന..മുറ്റത്തെ
പൂച്ചെടികള്‍ക്കിടയില്‍ നിന്നും ആ പട്ടുസാരിയോടുള്ള പ്രണയാര്ദ്രമായിമായി ഞാന്‍ നട്ടു
വളര്‍ത്തിയ ചുവന്ന റോസാ ചെടിയും അപ്പോള്‍ വാടികൊഴിഞ്ഞിരുന്നു...

Tuesday, October 29, 2013

നേത്ര സുരതം പഠിപ്പിച്ചത്....



  1. നിയോണ്‍ ബള്ബിന്റെ മങ്ങിയ വെളിച്ചത്തില്‍ മുകളിലേക്കുയരുന്ന പുകച്ചുരുളിനെ വകഞ്ഞു മാറ്റി ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ തന്റെ ശരീര വടിവിനെ വെല്ലുന്ന രൂപ സാദൃശ്യമുള്ള ലിക്വര്‍ ഗ്ലാസ്സുമായി അവള്‍ നടന്നു വരുമ്പോള്‍ പശ്ചാതലത്തിലുയരുന്ന സംഗീതത്തിന്റെ താളത്തിനോപ്പം അവിടെയിരുന്ന ഓരോ ചെറുപ്പക്കാരും അവളുടെ ഉടലൊന്നാകെ മിഴികളാലുഴിഞ്ഞു നെടുവീര്പ്പിടുകയായിരുന്നു.

    സുഹൃത...്തുക്കള്ക്കൊപ്പം മരുഭൂമിയിലെ വീക്കെണ്ട് ആഘോഷിക്കാന്‍ അബുദാബിയിലെ ഡാന്സ്ബാറിലേക്ക് നടക്കുമ്പോള്‍, പത്രത്താളുകളിലെ ചെറു കോളങ്ങളില്‍ ഇടയ്ക്കു വായിക്കാറുള്ള നിശാക്ലബുകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതത്തെക്കുറിച്ച് അടുത്തറിയണമെന്ന ഒരാഗ്രഹം കൂടി മനസ്സിലുണ്ടായിരുന്നു.
    ആഹാരവുമായി മേശക്കരികിലെത്തുമ്പോള്‍ കാല്മുട്ടുകൊണ്ട് തൊട്ടു നോക്കുന്നവരെയും വിയര്പ്പിന്റെ ഗന്ധം ശ്വാസത്തിലൂടെ ആവാഹിക്കുന്നവരെയും നേത്രത്താല്‍ സുരതം ചെയ്യുന്നവരെയും ഒരേ പുഞ്ചിരിയാല്‍ അടക്കി നിര്ത്തി , വിസ തട്ടിപ്പിനിരയായി നാട്ടിലേക്ക് മടങ്ങാനാവാതെ ശരീരം പ്രദര്ശനത്തിനു വച്ചിരിക്കുന്ന കുറെ ജന്മങ്ങളെ ഞാന്‍ കണ്ടറിഞ്ഞു.

    ലാസ്യഭാവത്തോടുകൂടി ഗ്ലാസ്സിലേക്ക്‌ മദ്യം പകരുമ്പോള്‍ ആ ഹാളിലിരുന്ന ചെറുപ്പക്കാര്‍ ആസ്വദിച്ചിരുന്നത് , കണ്ണുകളില്‍ വിരിയിച്ച പരമാനന്ദത്തേക്കാള്‍ കൂടുതല്‍ സാരി തലപ്പുകൊണ്ട് മൂടിയിട്ട അവളുടെ ശരീരത്തിലെ ക്ഷേത്രഗണിത രൂപങ്ങളെയായിരുന്നു. ഓരോ മേശയിലും ഓടി നടന്നു മദ്യം വിളമ്പി മടുക്കുമ്പോള്‍ മുറിയുടെ കോണിലുള്ള പ്ലാസ്റ്റിക്ക് വൃക്ഷത്തിന്റെ മറവില്‍ അല്പ‍ നേരം വിശ്രമിക്കുന്ന അവരുടെ കണ്ണുകളിലെ ആവേശവും മുഖത്തെ ലാസ്യഭാവവും ഒരു നിമിഷം അപ്രതക്ഷ്യമാവുന്നത് കുടിക്കുന്ന ഓരോ പെഗ്ഗിന്റെ ഇടവേളകളിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു

    കൂടെ വന്ന സുഹൃത്തുക്കള്‍ മേശകളുടെ ഇടവഴിയില്‍ നിശാസംഗീതത്തിനൊപ്പം ചുവടുവെക്കുമ്പോള്‍ തനിയെ ഇരുന്ന എന്റെ മനസ്സ്‌ അല്പം പിന്നിലേക്ക്‌ യാത്രചെയ്തു...

    പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ പഠനം കഴിഞ്ഞു വൈകുന്നേരങ്ങളില്‍ വഴിയോരത്തുള്ള പാടവരമ്പില്‍ ഞാന്‍ സ്ഥിരമായി വന്നിരിക്കാറുണ്ടായിരുന്നു. റബറിന്റെ വാര്ചെതരുപ്പ് അഴിച്ച് വരമ്പത്ത് വച്ചിട്ട് ചേറിനുള്ളില്‍ കാല്‍ പൂഴ്ത്തിയിരിക്കുന്നേരം , പാടത്ത് കുനിഞ്ഞു നിന്ന് കാല്‍ മുട്ടില്‍ കയ്യൂന്നി ഞാറ് നടുന്ന പണിക്കാരു പെണ്ണുങ്ങളുടെ തൂങ്ങികിടക്കുന്ന മുലകള്‍ കണ്ട് നിര്‍വൃതിയടയുന്ന വയലിന്റെ മുതലാളി ഇടക്കിടക്ക് എന്നെ കണ്ണ് വെട്ടിച്ചു നോക്കുമ്പോള്‍ ആ തുറിച്ചു നോട്ടത്തിന്റെ ആനന്ദരസം തിരിച്ചറിയാനുള്ള പ്രായം അന്ന് എനിക്കില്ലായിരുന്നു....പക്ഷെ ആ ചേറിനുള്ളില്‍ ജീവന്‍ വയ്ക്കുന്ന ഇളം പച്ച നിറമാര്ന്ന ഞാര്‍ ചെടികള്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന മുലകളില്‍ ഒരു ജോഡി , വൈകുന്നേരം വിശപ്പടക്കാനുള്ള പലഹാരപ്പൊതിയുമായി ഈ കൈതുമ്പ് പിടിച്ച് നടന്നുപോകുന്ന , ചേറിന്റെ വിയര്പ്പ് മണമുള്ള എന്റെ അമ്മയുടെതായിരുന്നു.. സ്ത്രീ ശരീരങ്ങളില്‍ മിഴികള്‍ കൊണ്ട് സുരതം ചെയ്യുമ്പോള്‍ നെഞ്ചില്‍ തറക്കുന്ന കാരമുള്ളിന്റെ വിഷം കലര്ന്ന വേദന ഞാനാദ്യമായറിഞ്ഞത് ഒരുപക്ഷെ അവിടെ നിന്നുമായിരിക്കണം....

    പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്പനും അമ്മയ്ക്കുമൊപ്പം കയ്യാളായി നിന്ന് ചുറ്റികക്ക് അടിച്ചുപൊട്ടിച്ചിടുന്ന കരിങ്കല്‍ ചീളുകള്‍ ലോറിയിലേക്ക് ചുമന്നിടുമ്പോള്‍ , കുമ്പിട്ടിരുന്നു കൊട്ടയിലേക്ക് കരിങ്കല്‍ ചീളുകള്‍ വാരിയിടുന്ന അമ്മയുടെ മാറിലേക്ക്‌ ചൂഴ്ന്നു നോക്കി ആശ്വാസം കണ്ടെത്തിയിരുന്ന , കരിങ്കല്‍ മിറ്റലിനായി വന്ന നാട്ടുകാരാണ് പിന്നീട് എന്നെ തുറിച്ചുനോട്ടത്തിന്റെ അടുത്ത അദ്ധ്യായം പഠിപ്പിച്ചത്..

    നിത്യ ജീവിതത്തിനുള്ള വരുമാനത്തിനായി വിയര്പ്പ് ഒഴുക്കേണ്ടിവരുമ്പോള്‍ നേരിടേണ്ടി വരുന്ന ഇത്തരം തുറിച്ചു നോട്ടങ്ങളെ മനുഷ്യര്‍ കടിച്ചു തുപ്പിയ എല്ലിന്‍ കഷണത്തിന് വേണ്ടി കണ്ണ് ചിമ്മാതെ നമ്മെ നോക്കിയിരിക്കുന്ന കാവല്‍ നായകളോടെന്നപോലെ ദയനീയതയോടുകൂടി കാണണമെന്നു എന്നെ പഠിപ്പിച്ചതും അതേ അമ്മ തന്നെയായിരുന്നു..

    താളചുവടുകള്ക്കു ശേഷം സുഹൃത്തുക്കള്‍ വന്നു അവസാന പെഗ്ഗ് കഴിക്കുമ്പോള്‍ നേരം ഒരുപാട് വൈകിയിരുന്നു..ഗ്ലാസ്സിലെ നുരഞ്ഞുപൊന്തുന്ന ലഹരിക്കൊപ്പം അവളുടെ ശരീരവും അപ്പോള്‍ മുറിയിലെ എല്ലാ മേശകളില്‍ നിന്നുമുള്ള ദൃഷ്ടികള്കൊണ്ടു മൂടപ്പെട്ടിരുന്നു..

    പോരാനിറങ്ങുമ്പോള്‍ കൂടെ വന്ന സുഹൃത്തു കാണാതെ അവളുടെ കൈകളില്‍ ഞാന്‍ ഒന്നമര്ത്തി പിടിച്ചു. ആവേശം വിരിയിച്ച അവളുടെ കണ്കളില്‍ ഞാന്‍ കണ്ടത് പാടവരമ്പത്തിരുന്ന എട്ടുവയാസ്സുകാരുടെ വയറു നിറക്കാന്‍ മാറത്തേറ്റ നേത്ര സുരതത്തെ വിയര്പ്പു കൊണ്ട് തടഞ്ഞുനിര്‍‍ത്തിയ അനേകായിരം അമ്മമാരെയാണ്..അമര്ത്തിപ്പിടിച്ച് ആ കയ്യില്‍ ഞാന്‍ ചുരുട്ടി വച്ചത് നാട്ടില്‍ ഒരുപക്ഷെ അവളുടെ വരവിനായി പ്രാര്ഥ്നയോടെ കാത്തിരിക്കുന്ന മറ്റൊരു എട്ടുവയസ്സുകാരനുള്ള ടിപ്പ് മാത്രമായിരുന്നു....

Sunday, October 27, 2013

ലിംഗ വിവേചനം....

മുറ്റത്തെ പേരമരത്തിന്റെ ചുവട്ടിലിരുന്നു കുടിലുകെട്ടി കളിക്കുമ്പോഴായിരുന്നു ഏഴാം തരത്തില്‍ പഠിച്ചിരുന്ന അക്കരെ വീട്ടിലെ കളികൂട്ടുകാരി പേടിച്ചരണ്ടു നിലവിളിച്ചുകൊണ്ടോടിപ്പോയത്.....അവളുടെ കാല്‍പ്പാടുകളെ പിന്‍തുടര്‍ന്ന ചോരക്കറകള്‍ കണ്ടു ആ നിലവിളികള്‍ക്കൊപ്പം ഞാനും പങ്കുചേര്‍ന്നു. പിന്നീടു പൊന്നും പുടവയും കാഴ്ചവെച്ച് വിരുന്നുവന്നവര്‍ തിരികെ മടങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു . പേരമരം പോലെ അവളും പൂത്തു തളിര്ത്തെന്നു പിന്നീടു ആരോ പറയുന്നത്‌ കേട്ടു ....

അക്കരെ വീട്ടിലെ സുന്ദരിയായ അക്ക കുമ്പിട്ടു നിന്ന് മുറ്റമടിക്കുമ്പോള്‍ പേരമരത്തിന്റെ ചില്ലകളിലോന്നിലെ തുടുത്ത പേരക്കാപ്പഴം പറിക്കാന്‍ തുടകളുരുമ്മി മുകളിലേക്ക് കയറുമ്പോഴായിരുന്നു ആദ്യമായി അനുവാദമില്ലാതെ എന്‍റെ അടിവസ്ത്രം നനഞ്ഞത്. ചോരക്കറകളില്ലാതെ നിലവിളികളില്ലാതെ തുടുത്ത പേരക്കപ്പഴവുമായി ഞാന്‍ താഴെയിറങ്ങുമ്പോള്‍ ആദ്യമായി അനുഭവിച്ച നിര്‍വൃതി കണ്ടിട്ടാവണം പേരമരം ചില്ലകളിളക്കി മെല്ലെ പുഞ്ചിരിച്ച് എന്നോട് പറഞ്ഞു..... നീയും പൂത്തു തളിര്ത്തുവെന്ന് ...

പൊന്നും പുടവയും വിരുന്നുകാരാരും ഇല്ലാതെ ഏകനായി നില്‍ക്കുമ്പോള്‍ ലിംഗ വിവേചനമെന്ന ആദ്യപാഠം ഞാന്‍ പഠിക്കുകയായിരുന്നു...

Saturday, October 19, 2013

ഭ്രാന്തി....

ശരീരം മറയ്ക്കുവാനെന്നപോലെ അഴുക്കുപുരണ്ട സാരി ഉടലൊന്നാകെ വാരി വലിച്ചു ചുറ്റി ആ സ്ത്രീ ദിവസവും രാവിലെ റോഡിലൂടെ അതി വേഗത്തില്‍ നടന്നു പോകാറുണ്ടായിരുന്നു.തുന്നല്‍ അഴിഞ്ഞ അവളുടെ പഴകിയ ബ്ലൌസിന്നിടയിലൂടെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന മാംസ ഭാഗങ്ങള്‍ വീണ്ടും തിരിഞ്ഞു നോക്കി വീര്‍പ്പടക്കി നടന്നകലുന്ന നല്ലവരായ ചില വഴി യാത്രക്കാരും അവള്‍ കടന്നുപോകുമ്പോള്‍ രണ്ടടി ദൂരം മാറി വഴിവക്കില്‍ വളര്‍ന്നു നില്‍ക്കുന്ന കാട്ടുചേമ്പിനെ ചവിട്ടി മെതിച്ചു നടന്നകലുന്ന ചില സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥിനികളും രാവിലെ എട്ടരയോടു കൂടി ഞാന്‍ പതിവായി കാണുന്ന കാഴ്ചകളില്‍ ചിലതായിരുന്നു..

രാവിലെ കുളിച്ചൊരുങ്ങി സ്കൂളില്‍ പോകുവാനായി കൂട്ടുകാര്‍ വരുന്നത് വരെ വീടിന്‍റെ മുറ്റത്തോട് ചേര്‍ന്നുള്ള കയ്യാലയുടെ വക്കില്‍ വഴിയിലൂടെ പോകുന്ന യാത്രക്കാരെയും വാഹനങ്ങളെയും നോക്കി ഞാന്‍ നില്‍ക്കാറുണ്ട്.

അനുസരണക്കേട്‌ കാട്ടുന്ന കുഞ്ഞുങ്ങളെ അമ്മമാര്‍ മര്യാദ പഠിപ്പിക്കുന്നത്‌ ഈ സ്ത്രീയുടെ കയ്യിലുള്ള ഭാണ്ടകെട്ടിനുള്ളില്‍ ശ്വാസം മുട്ടി കിടപ്പുണ്ടെന്ന് പറയപ്പെടുന്ന ഇല്ലാത്ത കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞു ഭയപ്പെടുത്തിയായിരുന്നു.ആരോ തന്നെ കാത്തു നില്‍ക്കുന്നെവെന്ന രീതിയില്‍ അതിവേഗം നടന്നകലുന്ന ആ സ്ത്രീ പലപ്പോഴും ഉയര്‍ന്ന ശബ്ദത്തോടെ ശകാര വാക്കുകള്‍ വര്‍ഷിക്കുന്നത് ഒരു പക്ഷെ തന്റെ ജീവതത്തില്‍ അനുവാദമില്ലാതെ കടന്നു വന്നരോടുള്ള അമര്‍ഷം കൊണ്ടാവാം.......

വൈകുന്നേരങ്ങളില്‍ സ്കൂള്‍ കഴിഞ്ഞു വീടിന്റെ മുറ്റത്തുള്ള കയ്യാലയില്‍ വഴിയിലെ കാഴ്ചകള്‍ കണ്ടിരിക്കുമ്പോള്‍ ആ സ്ത്രീ അങ്ങോട്ടേയ്ക്ക് പോയ അതേ വേഗതയില്‍ , അതേ ശകാര വാക്കുകള്‍ പുലമ്പി തിരിച്ചു വരുന്നത് അന്തിമയങ്ങുന്നതിനുമുന്നുള്ള എന്റെ വഴിയോര കാഴ്ചകളിലൊന്നായിരുന്നു..തിരിച്ചു വരുമ്പോള്‍ അവര്‍ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റിക് പൂക്കളോ വക്കും മൂലയും പൊട്ടിയ പ്ലാസ്ടിക് കളിപ്പാട്ടങ്ങളോ നടപ്പിന്റെ വേഗത ഒട്ടും കുറയാതെ തന്നെ ഞാനിരിക്കുന്ന കയ്യാലയിലേക്ക് എറിഞ്ഞു തന്നിട്ടു ഒരു ചെറുപുഞ്ചിരിയോട്‌ കൂടി അവര്‍ നടന്നകലുന്നത് ഭ്രാന്തമായ ആവേശത്തോട്‌ കൂടി ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു..വഴിവക്കില്‍ ആരൊക്കെയോ ഉപേഷിച്ച ആ പ്ലാസ്ടിക് വേസ്റ്റുകള്‍ കളിപ്പാട്ടങ്ങളായി അവര്‍ എനിക്കായി സമ്മാനിച്ചപ്പോള്‍ , എന്നെ സംബന്ധിച്ച് അത് എനിക്കേറ്റവും വിലയേറിയ കളിപ്പാട്ടങ്ങള്‍ തന്നെയായിരുന്നു..

നാളുകള്‍ക്ക് ശേഷം ആ സ്ത്രീയുടെ നടപ്പിന്റെ വേഗത കുറഞ്ഞുവരുന്നതും അവരുടെ വയറിന്റെ വലുപ്പം കൂടി വന്നതും എന്നെപ്പോലെ തന്നെ നാട്ടിലെ മറ്റുള്ളവര്‍ക്കും അത്ഭുതകരമായ ഒരു കാഴ്ചയും പ്രധാന സംസാര വിഷയവുമായിത്തീര്‍ന്നു.എന്‍റെ കണ്‍മുന്നിലൂടെ നടന്നകലുന്ന ആ സ്ത്രീ ആറോ ഏഴോ കിലോമീറ്റര്‍ ദൂരത്തിനപ്പുറമുള്ള ഒരു പഞ്ചായത്ത് വെയിറ്റിംഗ് ഷെഡിലാണ് അന്തിയുറങ്ങുന്നതെന്നും രാത്രിയില്‍ വിശന്നു വലഞ്ഞ മാന്യനായ അതെ നാട്ടുകാരന്‍ തന്നെ അനുവാദം ചോദിക്കാതെ അവളുടെ ഭാണ്ടക്കെട്ട് തുറന്നു വിശപ്പ്‌ മാറ്റിയെന്നും നാട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത്‌ ഞാന്‍ കേട്ടിരുന്നു.. ...

പിന്നീടുള്ള ദിവസങ്ങളില്‍ ഉന്തിയ വയറുമായി അവര്‍ റോഡിലൂടെ നടന്നകലുന്നത് അവരെപ്പോലെ തന്നെ വേദനയോടെ മുറ്റത്തെ കയ്യാലപ്പുരത്തിരുന്നു ഞാനും നോക്കി നില്‍ക്കാറുണ്ടായിരുന്നു. നിറഞ്ഞ വയറുമായി വഴി വക്കില്‍ കുനിഞ്ഞു നിന്നു പ്ലാസ്റിക് വേസ്റ്റുകള്‍ പെറുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാവണം പിന്നീടുള്ള രണ്ടു മൂന്നു മാസങ്ങളില്‍ സ്ഥിരമായി ഞാനിരിക്കുന്ന കയ്യാലയിലേക്ക് എറിഞ്ഞിടാറുള്ള കളിപ്പാട്ടങ്ങളുടെ എണ്ണം കുറഞ്ഞു വന്നതും മെല്ലെയത് തീര്‍ത്തും ഇല്ലാതായതും..

കുറച്ചു നാളുകള്‍ക്ക് ശേഷം അവരെ അത് വഴി കാണാതായപ്പോള്‍ എന്റെ കുഞ്ഞു മനസ്സില്‍ വേദനപോലെയെന്തോ തോന്നിയിരുന്നു..പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുന്നതുപോലെ..എങ്കിലും പതിവായി ഞാന്‍ സ്കൂള്‍ യുണിഫോം ധരിച്ചു അതെ സമയങ്ങളില്‍ വഴിയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നു. അകലെനിന്നും അവരുടെ ശകാരശബ്ദം കേള്‍ക്കുവാന്‍ കാത് കൂര്‍പ്പിച്ചു കാത്തിരുന്നു..

മുറ്റത്തെ കോണിലെ മൂല കീറിയ ചണചാക്കില്‍ നിന്നും അവര്‍ തന്ന കളിപ്പാട്ടങ്ങള്‍ എടുത്തു കളിച്ചുകൊണ്ടിരുന്ന ഒരു ശനിയാഴ്ചയായിരുന്നു വീണ്ടും അവരെ ഞാന്‍ കാണുന്നത്.കയ്യില്‍ അഴുക്കു പുരണ്ട ഭാണ്ടകെട്ടിന് പകരം , നല്ല വെളുത്തു തുടുത്ത ഒരു കൈകുഞ്ഞുമായി അവര്‍ റോഡിലൂടെ നടന്നു വരുന്നു .അവരെ കാണുവാനുള്ള കൊതിയുമായി ഞാന്‍ കയ്യാലയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ മുന്നിലെത്തി കയ്യിലിരുന്ന തന്റെ കുഞ്ഞിന്‍റെ ഓമനത്തമുള്ള മുഖം എന്നെ കാണിച്ചു തന്നു. ഒരു പുഞ്ചിരിയോട്‌ കൂടി അവര്‍ നടന്നകലുന്നതും നോക്കി ഞാന്‍ നില്‍ക്കുമ്പോള്‍ നാട്ടുകാരിലെല്ലാം ആ കുഞ്ഞിന്റെ മുഖച്ഛായയുള്ള നാട്ടുകാരനെ കണ്ടു പിടിക്കുന്നതിലുള്ള വെപ്രാളത്തിലായിരുന്നു...

രണ്ടാഴ്ചകള്‍ക്ക് ശേഷമാവണം ഭ്രാന്തിയായ ആ അമ്മ ഒഴിഞ്ഞ കയ്യുമായി നഷ്ടപ്പെട്ട തന്റെ മകളെത്തേടി കരഞ്ഞുകൊണ്ട്‌ ആ റോഡിലൂടെ അലഞ്ഞു നടപ്പുണ്ടായിരുന്നു.അമ്മയും മകളും അന്തിയുറങ്ങിയ അതെ പഞ്ചായത്ത് വെയിറ്റിംഗ് ഷെഡില്‍ നിന്നും അവരുടെ അനുവാദമില്ലാതെ വിശപ്പ്‌ മാറ്റിയതുപോലുള്ള മറ്റൊരു രാത്രിയില്‍ ഏതോ ഒരു മാന്യന്‍ ആ കൈകുഞ്ഞിനെയും കൊണ്ട് കടന്നു കളഞ്ഞിരുന്നുവന്നു വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത് ഞാനും വേദനയോടെ കേട്ടിരുന്നു...
ശരിക്കുള്ള ഭ്രാന്ത് ആ സ്തീക്കായിരുന്നോ അതോ മാന്യരായ സമൂഹത്തിനായിരുന്നുവോയെന്നു
ഭ്രാന്തി സമ്മാനിച്ച കളിപ്പാട്ടങ്ങള്‍കൊണ്ട് ബാല്യം ആസ്വദിച്ച എനിക്കു പിന്നീട് പലപ്പോഴും തോന്നാതിരുന്നില്ല..പേറ്റുനോവ് ആറും മുന്നേ നഷ്ടപ്പെട്ട കുഞ്ഞിനെ വഴിവക്കില്‍ തിരിയുന്ന ഭ്രാന്തിയായ ആ അമ്മ എന്നെ പഠിപ്പിച്ചത് ഭ്രാന്ത് ഇല്ലാത്ത ജീവിതത്തിന്റെ ചില നന്മയുടെ മൂല്യങ്ങളായിരുന്നു.

Sunday, October 13, 2013

സ്വയംവരത്തെ പ്രണയിക്കുന്നവള്‍.....

തലയില്‍ വെള്ളമോഴിക്കുമ്പോള്‍ നിര്ജീവ്വമായ മനസും ശരീരവും അല്പം പ്രസരിപ്പോടെ ഉണര്ന്നെണീറ്റതായി തോന്നാതിരുന്നില്ല...മുടിയിഴകള്‍ നെറുകയില്‍ ചുറ്റി കെട്ടി ഉടയാത്ത മാറിലൂടെ ഉടലാകെ സോപ്പ് തേക്കുമ്പോള്‍ കഴിഞ്ഞ ഒന്പതു തവണയും ദൃഷ്ടികൊണ്ട് മലിനമായ ശരീരം ഒന്ന് ശുദ്ധമാകട്ടെയെന്നു മനസ്സില്‍ വിചാരിച്ചു.കാരണം പുരുഷന്മാര്‍ ഏറെ ഇഷ്ടപ്പെടുന്നത് സ്ത്രീയുടെ അശുദ്ധമാകാത്ത മനസ്സിനെക്കാളുപരി ലഹരിയുണര്ത്തുന്ന പുറം തൊലി മാത്രമാണല്ലോ....

“ ഒന്ന് പെട്ടെന്നിറങ്ങി വാടീ .. അവര്‍ എത്താന്‍ സമയമായി...” അമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറയുമ്പോള്‍ എന്റെ മനസ്സത്രയും വഴിവക്കില്‍ പഴവര്ഗ്ഗങ്ങള്‍ വില്ക്കു ന്ന വാണിഭകാരിയുടെ അവസ്ഥയിലായിരുന്നു. നേരമ്പോക്കിനു വെറുതെ വിലപേശി നടന്നകലുന്ന യാത്രക്കാരെ പുഞ്ചിരിയോടെ നേരിടുന്ന വാണിഭക്കാരിയെപോലെ..

ഇന്നു പത്താം തവണയാണ് അണിഞ്ഞൊരുങ്ങി നില്‍ക്കേണ്ടി വരുന്നത്‌..ആദ്യമൊക്കെ കാഴ്ചക്കാരായി വരുന്നവര്ക്ക് മുന്പില്‍ ഉടുത്തൊരുങ്ങി നില്ക്കുമ്പോള്‍ മനസ്സില്‍ അവരേന്നെ ഇഷ്ടപ്പെടുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.അതുകൊണ്ട് തന്നെ നടത്തത്തിലും സംസാരത്തിലും ഞാന്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു .വാര്ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്ഥികളെപ്പോലെ...കാരണം ഞാനൊരു ഉല്പ‍ന്നവും അവര്‍ ഉപഭോക്താവുമാണല്ലോ. പിന്നെ രണ്ടു നാള്‍ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു ,ഒരു പക്ഷെ ഇണയെ കണ്ടുകിട്ടൂമല്ലോയെന്ന പ്രതീക്ഷയാവണം......

യാഥാര്ത്ഥ്യം തിരിച്ചറിയുമ്പോള്‍ അടുത്ത തയ്യാറെടുപ്പാണ്....ഓരോ തവണയും സ്വപങ്ങളിലെ നായകന്റെ മുഖം മാറികൊണ്ടെയിരുന്നു..ഒന്പാതു തവണയും പ്രതീക്ഷകള്‍ എന്നെയും മറികടന്നു നടന്നകലുന്നത് കണ്ടു നില്ക്കുമ്പോഴാണ് മനസ്സില്‍ ആദ്യമായി അപകര്ഷ്താബോധം ഉടലെടുത്തത്..ഒരു പുരുഷന്റെയും മനസ്സില്‍ ഇടം ലഭിക്കാന്‍ യോഗ്യമല്ലാത്തവളെന്ന തോന്നല്‍ എന്നെ മനസിനെ വലിഞ്ഞു മുറുക്കിയത്....

മോളെയെന്നു സ്നേഹപൂര്‍വം വിളിച്ചിരുന്ന അപ്പനും അമ്മയും പോലും ഇപ്പോള്‍ എന്നെ വെറുക്കന്‍ തുടങ്ങിയിരിക്കുന്നു..നോട്ടത്തിലും വാക്കുകളില്‍ പോലും അകല്ച്ചെ വ്യെക്തമാണ്..ഒരു പക്ഷെ തോന്നലുകള്‍ മാത്രമായിരിക്കാം..എനിക്ക് ജന്മം നല്കാന്‍ വേണ്ടിമാത്രമായിരുന്നോ അവര്‍ വിവാഹം കഴിച്ചതും ആ രാത്രിയില്‍ ഒത്തു ചേര്ന്നതും ? .എന്ന് മുതലാണ്‌ അവരേന്നെ സ്നേഹിച്ചു തുടങ്ങിയത്.. ഞാനൊരു ഭ്രൂണമായി അമ്മയുടെ വയറ്റില്‍ മുളയിട്ടത് മുതല്‍ക്കോ അതോ എന്റെ കരച്ചിലുകള്‍ അന്തരീക്ഷത്തില്‍ ഉയര്ന്ന നിമിഷം മുതല്മാ‌ത്രമോ...?.

എത്രയോ ഭ്രൂണങ്ങള്‍ ഈ ലോകത്ത് ഓരോ നിമിഷവും രൂപപ്പെടുന്നു..അതില്‍ എന്നെപ്പോലെയുള്ളവര്‍ ഒരു പെണ്ണായി പിറന്നത് എന്റെയും അവരുടെയും കുറ്റമല്ലല്ലോ..

വീണ്ടുമൊരു ഞായറാഴ്ച വന്നെത്തിയിരിക്കുന്നു.ഞായറാഴ്ചകളെ എനിക്ക് ഭയമാണ്.അതിലേറെ വെറുപ്പും.. കാഴ്ചക്കാര്‍ കൂടുതല്‍ വന്നുപോകുന്നതും ഇന്നേ ദിവസമാണല്ലോ..

വാടക കാറുകളിലെത്തുന്ന ഗള്ഫുകാര്‍ അവശേഷിപ്പിച്ചു പോകുന്ന അത്തറിന്റെ നറുമണവും പൊങ്ങച്ചവും യൂറോപ്പിലെ കുളിര്കാറ്റടിച്ച പുതുപ്പണക്കാരന്റെ ജാഡ കലര്‍ന്ന ഇന്ഗ്ലിഷും ഇപ്പോഴെന്നില്‍ മനം പുരട്ടല്‍ ഉളവാക്കുന്നു..പിന്നെയോരല്പം ആശ്വാസമായിരുന്നത് കിണറ്റിലെ തവളയെപ്പോലെ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാതെ ലോക കാര്യങ്ങളില്‍ വീമ്പിളക്കുന്ന സര്ക്കാ്ര്‍ ജീവനക്കാരായിരുന്നു.

പാതിചാരിയ വാതില്‍പ്പഴുതില്‍ പ്രതീക്ഷകളുടെ വീര്പ്പുരമുട്ടലുമായി നിക്കുന്ന അമ്മയുടെ മുഖഭാവവും കുടുംബ പാരമ്പര്യവും സാമ്പത്തിക പശ്ചാത്തലവും ആവര്ത്തന വിരസതയോടുകൂടി ആവര്ത്തിച്ചു ചൊല്ലുന്ന അച്ഛന്റെ ദൈന്യതയും കാണുമ്പോള്‍ എന്റെ കണ്ണുകളില്‍ നനവും ഇരുട്ടും മാത്രമാണ്..ഇപ്പോള്‍ എന്നെ കാണുവാന്‍ വരുന്നവരുടെ മുഖമെല്ലാം ഒരുപോലെയിരിക്കുന്നതായി തോന്നുന്നു.. മുന്നിലിരിക്കുന്നവരുടെ മുഖം എനിക്ക് വ്യക്തമല്ല..നേരിയ മൂടല്‍ മാത്രം....

ഇനി ഞാന്‍ അണിഞ്ഞോരുങ്ങട്ടെ.ഒരു പക്ഷെ ഈ ഞായറാഴ്ച അവസാനത്തെതാവാം .കാഴ്ചക്കാര്ക്കുവേണ്ടി എന്റെ ശരീരം ദൃശ്യവിരുന്നൊരുക്കാന്‍ സമയമായി.മനസ്സില്‍ ഒരു ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ..സ്വയം വരത്തിന്റെ നാളുകള്‍ വീണ്ടും വന്നണയുമോ...ഒരിക്കലെങ്കിലും..എനിക്കുവേണ്ടി.....

Friday, October 11, 2013

വൃദ്ധദമ്പതികള്‍......

ജോലിത്തിരക്കിനിടെയാണ് പഴയ ആ സഹപാഠിയുടെ കോള്‍ എന്‍റെ മൊബൈലിലെത്തിയത്. അടുത്ത മാസം നാട്ടില്‍ വരുന്ന അവന്‍ വിശേഷങ്ങള്‍ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഫോണ്‍ അഞ്ചു വയസ്സുള്ള തന്‍റെ മകന് കൈ മാറിയത്.....”അങ്കിള്‍ ഞങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ ഇങ്ങോട്ടേക്കു കൊണ്ടു പോരുവാനായി എനിച്ച്‌ ഒരു അമ്മൂമ്മയെ വേണം....” അവന്‍ ചിണുങ്ങി ചിണുങ്ങി എന്നോട് പറഞ്ഞു....

വൈകുന്നേരം വീട്ടിലേക്കു തിരിക്കുവാന്‍ ബസില്‍ ഇരിക്കുമ്പോള്‍ രാവിലെ പത്രത്തില്‍ വായിച്ച വാര്‍ത്തകള്‍ മനസിലേക്ക് ഓടിയെത്തി. വൃദ്ധയെ കസേരയില്‍ കെട്ടിയിട്ടു മര്‍ദിച്ച മകനെയും ഭാര്യയെക്കുറിച്ചും..മക്കള്‍ വളരെ ദൂരെയല്ലാഞ്ഞിട്ടും നാല്പതുനാള്‍ വീടിനുള്ളില്‍ മരിച്ചു കിടന്ന വൃദ്ധമാതാവിനെക്കുറിച്ചുമൊക്കെ.. ഇത്തരം വാര്‍ത്തകള്‍ക്കിടയിലും കളിപ്പാട്ടത്തിന് പകരം അമ്മൂമ്മയെ ആവശ്യപ്പെട്ട ആ അഞ്ചു വയസ്സുകാരന്‍ എന്നെ തെല്ലൊന്നുമല്ല അതിശയപ്പെടുത്തിയത്..
അങ്ങനെയിരിക്കെ മനസ്സിലേക്ക് സുഹൃത്ത്തിനെക്കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ ഓടിയെത്തി...

പലപ്പോഴും സ്കൂളില്‍ നിന്നും ടൂറിനു പോകുമ്പോള്‍ കൂട്ടുകാരോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികസ്തിഥി അനുവദിക്കാറില്ലായിരുന്നതുകൊണ്ടു തന്നെ അവന്‍ ആ കാര്യം അതുവരെ വീട്ടില്‍ അവതരിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല. പത്താംതരത്തില്‍ എത്തിയപ്പോഴാണ് കൂട്ടുകാരുമൊത്ത് ഒരു യാത്ര എന്ന തോന്നല്‍ ആദ്യമായി മനസ്സില്‍ ഉദിച്ചത് ...അത് അപ്പോള്‍ തന്നെ വീട്ടില്‍ അവതരിപ്പിക്കുകയും ചെയ്തു..........

ദൈനംദിന ജീവിത ചിലവുകള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന കൂലിപ്പണിക്കാരായ അവന്റെ അപ്പനും അമ്മയ്ക്കും നിരാശയോട് കൂടിയാണെങ്കിലും മകന്‍റെ ആഗ്രഹം സ്നേഹത്തോടെ തന്നെ
നിരസിക്കേണ്ടിവന്നു........

ശാരീരിക അസ്വസ്ഥതമൂലം കിടപ്പിലായിരുന്ന അവന്‍റെ വല്യമ്മച്ചി അത് കട്ടിലില്‍
കിടന്നുകൊണ്ട് കേട്ടിട്ട് , കൊച്ചു മകനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാവാം, ക്ഷീണം മറച്ചുവെച്ച് അവര്‍ അടുത്ത ദിവസം തന്നെ അടുത്തുള്ള വയലില്‍ പണിക്കു പോകുകയായിരുന്നു ..മൂന്നു ദിവസം വെയിലിന്റെ കാഠിന്യം വകവെയ്ക്കാതെ ഞാറ് നട്ടും കൊട്ടയില്‍ മണ്ണ് ചുമന്നും അവര്‍ അദ്ധ്വാനിച്ചു.

ടൂറിനു പോകേണ്ടുന്ന ദിവസം വൈകുന്നേരം സ്കൂളിലേക്ക് പോകുവാന്‍ സുഹൃത്തിനെ തേടി വീടിന്റെ മുന്നില്‍ എത്തുമ്പോള്‍ അവന്‍ പണി കഴിഞു വരുന്ന വല്യമ്മയെ കാത്തു നില്‍ക്കുകയായിരുന്നു. ആ വൃദ്ധയുടെ മുന്നു ദിവസത്തെ അദ്ധ്വാനം കയ്യില്‍ ചുരുട്ടി
പിടിച്ചു...... തോളില്‍ തൂക്കിയ പഴകിയ ലെതര്‍ ബാഗുമായി അവന്‍ എന്റെ കൂടെ നടന്നു നീങ്ങി...തിരിഞ്ഞു നിന്ന് യാത്ര ചോദിച്ചുകൊണ്ട് കൈ വീശുമ്പോള്‍ വീടിന്റെ മുറ്റം അവസാനിക്കുന്ന കോണിലുള്ള ഒരു ഏത്തവാഴയുടെ ചുവട്ടില്‍ ആ വല്യമ്മ നിറകണ്‍ ചിരിയുമായി നിക്കുന്നുണ്ടായിരുന്നു..കൊച്ചു മകന്റെ സന്തോഷം സാധിച്ചു കൊടുക്കുവാന്‍
കഴിഞ്ഞതിലുള്ള സംതൃപ്തിയുമായ്‌....
നാളുകള്‍ക്കുശേഷം ഒരിക്കല്‍ അവന്റെ വീട്ടില്‍ ‍ ചെല്ലുമ്പോള്‍ അതി വിദൂരതയിലല്ലാത്ത മരണത്തെ വരവേല്‍ക്കുവാനായ് അണിഞ്ഞൊരുങ്ങി കിടക്കുന്ന ആ വൃദ്ധയെ മടിയില്‍ കിടത്തി സ്പൂണില്‍ നേര്‍ത്ത കുഴമ്പുപോലത്തെ ആഹാരം , ഒരു കൊച്ചുകുഞ്ഞിനോടെന്നപോലെ വായിലെക്കൊഴുച്ചു കൊടുക്കുന്ന സുഹൃത്തിന്റെ അമ്മയെയാണ് ഞാന്‍ കാണുന്നത്..

വാര്‍ദ്ധക്യത്തെ ഇന്നലെ പിറന്നു വീണ കുഞ്ഞിനോടെന്നപോലെ കരുതലോടെ പരിപാലിച്ച ആ അമ്മയും മകനും ആ കുടുംബവും എനിക്ക് നല്‍കിയത് മനസ്സില്‍ മറക്കാനാവാത്തെ ജീവിതത്തിന്റെ ഒരു നേര്ചിത്രമായിരുന്നു..
ഇന്ന് രാവിലെ ആ അഞ്ചു വയസ്സുകാരന്‍ ഒരു അമ്മൂയെ വേണമെന്ന് നാട്ടിലുള്ള എന്നോട് ആവശ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും നേരത്തെ വിട ചൊല്ലിയ അവന്‍റെ വല്യമ്മമാര്‍ മുകളിരുന്നു സന്തോഷിക്കുന്നുണ്ടാവണം..
വീടിന്റെ ഐശ്വര്യമായി കത്തി നിക്കുന്ന നിലവിളക്കുപോലെ എന്‍റെ വീട്ടിലും ഒരു അപ്പൂപ്പനും അമ്മൂമയും വേണമെന്നു ഞാനും അപ്പോള്‍ മനസ്സിലുറപ്പിച്ചു..എന്റെ കുട്ടികളെയും കഥകള്‍ പറഞ്ഞുറക്കാനും..വാര്‍ദ്ധക്യത്തെ കരുതലോടെ പരിപാലിക്കുന്നത് എന്റെ മക്കളും കണ്ടു പഠിക്കെണ്ടിയതിനു എനിക്കും വേണമൊരു വൃദ്ധദമ്പതികളെ......

Wednesday, October 9, 2013

വിയര്പ്പ് വില്ക്കുന്നവര്‍.....

വീടിന്റെ മുന്നില്‍ തൂക്കിയിട്ടിരുന്ന കോളിംഗ് ബെല്ലില്‍ വിരലമര്ത്തു്മ്പോള്‍ ജനലിന്റെ കര്ട്ടന്‍ മെല്ലെ വകഞ്ഞു മാറ്റി ആ സ്ത്രീ മുറ്റത്തെക്ക് നോക്കുന്നത് എനിക്ക് കാണാമായിരുന്നു.സുഹൃത്തു പറഞ്ഞതനുസരിച്ച് വണ്ടി കുറച്ചു ദൂരെ മാറ്റി പാര്ക്ക് ചെയ്ത് സമീപവാസികള്‍ ആരും ശ്രദ്ധിക്കുന്നില്ലായെന്ന ഉറപ്പിന്മേലാണ് വീടിന്റെ മുറ്റത്തേക്ക് കയറിചെന്നത്.......
കോളേജില്‍ പോകുമ്പോള്‍ ബുക്കുകള്ക്കിടയില്‍ ഒളിപ്പിച്ച ചെറിയ പുസ്തകങ്ങള്‍ വായിച്ചും പിന്നീട് കൂട്ടുകാരോടോപ്പമിരുന്നു ആസ്വദിച്ച വീഡിയൊ കാസറ്റുകളില്‍ നിന്നുമാണ് ആ കഥകളിലെ നായകനെപ്പോലെ കല്യാണത്തിനു മുന്പ് ഏതെങ്കിലും സ്ത്രീക്കൊപ്പം ഒരു രാത്രി ചിലവഴിക്കണമെന്ന ചിന്ത മനസ്സില്‍ തോന്നി തുടങ്ങിയത്.....
അല്പം സമയത്തിനു ശേഷം അവര്‍ വന്നു വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു. മുഖത്തെ പേടിയും ജിജ്ഞാസയും മറച്ചു വെയ്ക്കുവാനെന്നവണ്ണം കുടിക്കുവാനായി ഒരു ഗ്ലാസ്സ് വെള്ളം ഞാന്‍ ആവശ്യപ്പെട്ടിരുന്നു.. എന്റെ മുഖത്തെ ജാള്യത കണ്ടിട്ടാവണം വെള്ളവുമായി വന്ന ആ സ്ത്രീ തന്നെ ആദ്യം സംസാരിച്ചു തുടങ്ങിയത്...
നാടും വീടും വീട്ടുകാരെയും കുറിച്ച് അവര്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസ്സില്‍ തോന്നാതിരുന്നില്ല ....ഇങ്ങനെയൊരാവശ്യത്തിന് വരുന്നവരോടെന്തിനാണ് ഇവര്‍ ഇത്രമാത്രം ചോദ്യങ്ങള്‍ ആവര്ത്തിക്കുന്നതെന്ന്...കുറച്ചുനേരത്തെ മൌനത്തിനുശേഷം നേരിയ രോഷത്തോടെ അവര്‍ എന്നോടായി പറഞ്ഞു....അപ്പനും അമ്മയും വിയര്പ്പൊ ഴുക്കി കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് നിന്നെപ്പോലെയുള്ള കുട്ടികളെ പഠിപ്പിക്കാനയക്കുന്നത് അവര്ക്ക് നടക്കാതെ പോയ സ്വപ്‌നങ്ങള്‍ പൂര്ത്തികരിക്കാനാണ്. ആ പണം കൊണ്ട് നിന്നെപ്പോലെയുള്ളവര്‍ ഇവിടെ വന്നു എന്റെ ശരീരത്തിനു വിലപറയുമ്പോള്‍ ഞാനും നീയും അവരോടു ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് പറഞ്ഞു എന്നെ അവിടെ നിന്നും വീടിനു വെളിയിലെക്കിറക്കി വിട്ടു.....

റെയില്‍വേ സ്റ്റെഷനുകളിലും ബസ് സ്റ്റാന്റുകളിലും മുല്ലപ്പു ചൂടി ഇണകളെ ആകര്ഷി ക്കുന്ന അനേകം സ്ത്രീകളെ കാണാറുണ്ട്‌.വാങ്ങിയ പണത്തിനു വൈകാരിക സുഖം അളന്നു തൂക്കി വില്ക്കുന്ന വേശ്യകള്‍ എന്നാ തലക്കെട്ടില്‍ നിന്നും വേറിട്ട്‌ നില്ക്കുന്ന ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടാവും ലക്‌ഷ്യം നിറവേറ്റാനാവാതെ തിരികെ പോരേണ്ടി വന്നിട്ടും ആ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ എന്റെ പെഴ്സിനുള്ളില്‍ അവശേഷിച്ചിരുന്നത്....

പിന്നിട് എപ്പോഴൊ ഫോണിലൂടെ വളര്ന്ന സൗഹൃദ സംഭാഷണങ്ങളിലോന്നില്‍ ആ സ്ത്രീ ഒരു കഥ പറഞ്ഞിരുന്നു...ഒരിക്കല്‍ തന്റെ വിയര്പ്പിന്‍റെ ഉപ്പും മണവും രുചിച്ചറിയാന്‍ വിരുന്നു വന്ന ഒരു പതിനെട്ടുകാരന്റെ കഥ.....
പതിനെട്ടാം വയസ്സിലും വീടിന്റെ പിന്നാമ്പുറങ്ങളില്‍ ഉണങ്ങാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രം കാണുമ്പോള്‍ മനസ്സിനുള്ളില്‍ രതിസുഖം അലതല്ലുന്ന ഒരു ചെറുപ്പക്കാരന്‍.മനസ്സിനുള്ളില്‍ അടിഞ്ഞു കൂടിയ ആ വൈകല്യത്തില്‍ നിന്നും രക്ഷപ്രാപിക്കുവാനത്രേ അന്ന് ഈ ശരീരം തേടി അവനെത്തിയിരുന്നത്....ബാല്യത്തില്‍ നിന്നും കൌമാരത്തിലെക്കുള്ള യാത്രയില്‍ എല്ലാ ആണ്കു്ട്ടികളിലും ആദ്യമായ് ലൈഗികത എന്ന വികാരം മുളയെടുക്കുന്നത് സ്വന്തം കുടുംബ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ ശരീര ദര്ശനങ്ങളില്‍ നിന്നുമാണെന്ന് ആ കൌമാരക്കാരന്‍ പറഞ്ഞപ്പോള്‍ തന്നെ സംബന്ധിച്ച് ഭൂമിയില്‍ മനുഷ്യോലപാദനത്തിന്റെ സൃഷ്ടി രഹസ്യത്തെക്കുറിച്ചുള്ള പുതിയൊരറിവായിരുന്നു..ക്രമേണ ആ വികാരം മുതിര്ന്ന പ്രയത്തിലുള്ള അന്യ സ്ത്രീകളിലെക്കും തുടര്ന്ന് സമാന പ്രായത്തിലുള്ള പെണ്കുട്ടികളിലെക്കു പകര്ന്നാടുമ്പോഴേക്കും അവന്‍ കൌമാരത്തില്‍ നിന്നും യൌവ്വനത്തിലേക്ക് എത്തിയിട്ടുണ്ടാവും, ഭൂമിയില്‍ സൃഷ്ടിയുടെ ചങ്ങലകളില്‍ ഒരു കണ്ണിയാകുവാനെന്നോണം ..നിര്ഭാഗ്യവശാല്‍ ആ പകര്ന്നാട്ടം നിലച്ചുപോകുന്നവരാകാം ഒരു പക്ഷെ പ്രായഭേദമന്യേ ലൈഗിക കുറ്റങ്ങളില്‍ അകപ്പെട്ടു പോകുന്നതും..

വര്ഷങ്ങള്ക്കു ശേഷമാണ് പ്രൈമറി വിദ്യാര്ഥികളായ മക്കളുമൊന്നിച്ചു ഞാന്‍ ദൂരെയുള്ള റിഹാബിലിറ്റെഷന്‍ സെന്റരിലേക്ക് ഒരു യാത്രപോയത്..വെന്മ നിറഞ്ഞ വസ്ത്രങ്ങളണീഞ്ഞു വീട്ടില്‍ നിന്നു സ്കൂളിലേക്കും അവിടെ നിന്നും വീട്ടിലേക്കും യാത്ര ചെയ്യുന്ന അവരെ സംബന്ധിച്ച് ഈ ലോകം സന്തോഷിക്കുന്നവരുടെയും ചിരിക്കുന്നവരുടെയും മാത്രമായിരുന്നു. എന്നാല്‍ ഭൂമിയില്‍ വേദനകളുടെ മറ്റൊരു ലോകം കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് അങ്ങനെയൊരു യാത്ര തിരഞ്ഞെടുത്തത്..

വാര്ഡ് സൂപ്രണ്ടിന്റെ പെര്മിഷനോടുകൂടി അകത്തളങ്ങളിലൂടെ നടന്നു നീങ്ങുമ്പോള്‍ സ്വന്തം വീടുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അടിച്ചിറക്കപ്പെട്ട അനേകം മനുഷ്യ ജന്മങ്ങളെ കണ്ടിരുന്നു.രോഗങ്ങളാല്‍ അവശരായവരും ശാരീരിരിക വൈകല്യങ്ങല്കൊണ്ട് പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടെണ്ടി വന്നവരും....അതിനിടയിലാണ് , യദൃശ്ചികമായി ആ പഴയ സ്ത്രീയുടെ മുഖം ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു രാത്രിയുടെ വില ചോദിച്ചതിനു ഒരു മനുഷ്യ ജീവിതത്തിന്റെഞ മുഴുവന്‍ മൂല്യങ്ങള്‍ ചൊല്ലിതന്ന അതേ മുഖം....

പഴയ സ്വഭാവങ്ങള്‍ എല്ലാം നിര്ത്തിയില്ലേയെന്ന എന്റെ ചോദ്യ രൂപത്തിലുള്ള നോട്ടം കണ്ടിട്ടാവണം അവര്‍ തന്നെ ഉത്തരം നല്കി്യിരുന്നു....അതാ ആ കട്ടിലില്‍ കിടക്കുന്ന ശരീരത്തിന്റെ പാതി ചലനമറ്റ ചെറുപ്പക്കാരനെപ്പോലെ ഒരു മകന്‍ എനിക്ക് മുണ്ടായിരുന്നു..അവന്റെ ശരീരത്തിലെ രക്തത്തിന്റെ വിലയ്ക്ക് വേണ്ടിയാണ് അന്ന് എന്റെ ശരീരത്തിലെ വിയര്പ്പിന് ഞാന്‍ വിലയിട്ടത്....അവനെ എന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടപ്പോള്‍ ഈ ശരീരം മറ്റുള്ളവര്‍ ഒഴിവാക്കിയ ഈ അനാഥര്‍ര്ക്കുതവേണ്ടി ഞാന്‍ മാറ്റി വച്ചു......
മക്കളുമായി വീട്ടിലേക്കു തിരിക്കുമ്പോള്‍ മനസ്സ് നിറയെ ചിന്തകളായിരുന്നു..വിയര്പ്പ് വില്ക്കുന്നവരെയും വിയര്പ്പ് ആസ്വദിക്കുന്നവരും തമ്മിലുള്ള അന്തരത്തെക്കുറിച്ച്....

Sunday, September 29, 2013

മോളിക്കുട്ടിയും എട്ടാം ക്ലാസ്സുകാരനും....

രാവിലെ കട്ടന്‍ ചായ നിറച്ച ഗ്ലാസ്സുമായി വീടിന്റെ മുന്‍ വശത്തുള്ള
ഭിത്തിയില്‍ ചാരി നില്‍ക്കുമ്പോള്‍ അടുത്ത വീട്ടിലെ മുറ്റമടിച്ചുകൊണ്ടിരിക്കുന്ന മോളികുട്ടി എന്നോട് വിളിച്ചുചോദിക്കാറുണ്ട് ,ആ കസേരയില്‍ ഇരുന്നു
ചായ കുടിച്ചാലെന്താണെന്ന് ?...ആ ചോദ്യത്തിന് രണ്ടു അര്‍ത്ഥതലങ്ങളുള്ളതായി
പലപ്പോഴുംഎനിക്ക് തോന്നിയിട്ടുണ്ട്...
ഒന്നുകില്‍ കസേരയില്‍ “ ഇരുന്നു” ചായ കുടിക്കുമ്പോള്‍ കുനിഞ്ഞു നിന്ന്
മുറ്റം അടിക്കുന്ന അവരുടെ ശരീര വടിവുകള്‍ , ഇടം കണ്ണിട്ടു നോക്കുന്ന എന്റെ
ആസ്വാദന കലയെ അരയോളം ഉയര്‍ന്നു നില്‍ക്കുന്ന മുറ്റത്തെ മതിലുകൊണ്ട് മറക്കുക
എന്നതാവാം , അല്ലെങ്കില്‍ എഴുത്ത് വശമില്ലാത്ത അവര്‍ക്കുവേണ്ടി വല്ലപ്പോഴും
പഞ്ചയാത്തിലേയോ വില്ലേജു ആപ്പീസിലേയോ ആവശ്യത്തിനായി ഞാന്‍ പൂരിപ്പിച്ചു കൊടുക്കുന്ന അപേക്ഷ ഫാറങ്ങളുടെ കടപ്പാടുകൊണ്ടുമാവാം...

കയ്യില്‍ ചായ ഗ്ലാസ്സുമായി ഞാന്‍ നോക്കി നില്‍ക്കാറുള്ളത് മോളികുട്ടിയുടെ എട്ടാം
ക്ലാസ്സില്‍ പഠിക്കുന്ന മകനെ നോക്കിയാണ്.ആ വാര്‍ഡിലെ എല്ലാ വീടുകളിലും രാവിലെ തന്നെ പത്രം എത്തിച്ചു തിരികെ സ്കൂളില്‍ പോകുന്ന ഒരു നിഷ്കളങ്കന്‍....

രാവിലെ കൂലി പണിക്ക് പോകാറുള്ള സ്ത്രീകളെല്ലാം ഒത്തു കൂടുന്ന ബസ്
സ്റ്റോപ്പിനടുത്തുള്ള പീടിക തിണ്ണയില്‍ മോളികുട്ടിയെ പോലുള്ള അനേകം പേരുണ്ട്.
ഭര്ത്താ്വിന്റെ കള്ളുകുടിയോ,പണി സ്ഥലങ്ങളിലെ മുതലാളിമാരുടെ എല്ലു തുളയുന്ന
നോട്ടത്തെക്കുറിച്ചോ അല്ലെങ്കില്‍ തലേ ദിവസം കണ്ട സീരിയലിനെക്കുറിച്ചോ ആവാം ബസ് വരുന്ന സമയം വരെ അവര്‍ ഗഹനമായി ചര്‍ച്ച ചെയ്യുന്നത്......

അതുവഴി നടന്നു പോകുന്ന മധ്യവസ്കരും അടുത്ത കടകളിലിരുന്ന് കുശലം പറയുന്ന
ചെറുപ്പക്കാരും കൂലിപണിക്കാരായ ഈ സ്ത്രീ സമൂഹത്തെ മനസ്സില്‍
കാമാര്ത്തിയോടെയും പുറമേ പുച്ചത്തോടെയും നോക്കാറുണ്ട്. നേരം പോക്കിന് അവര്‍ പറയുന്ന സാങ്കല്പിക നിശാകഥകളിലെ നായികമാരില്‍ കൂടുതലും ഇവരൊക്കെ തന്നെയുമായിരുന്നു..

തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന മോളിക്കുട്ടിയുടെ മുറ്റത്തെ അയകളില്‍
ദിവസവും അലക്കി ഉണങ്ങാനിടുന്ന തുണികള്‍ എല്ലാം തന്നെ വില കൂടിയവയും പല
നിറത്തിലും ഡിസൈനുകളുള്ളവയും ആയിരുന്നു. അത് തന്നെയാണ് സാധാരണക്കാരായ അയല്‍ വാസികളില്‍ അതിശയമുണര്ത്തിയതും നിശാസഞ്ചാരിണിയെന്ന ദുഷ്പേര് അവര്‍ക്ക് സമ്മാനിച്ചതും.......

ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ വരുന്ന മോളിക്കുട്ടിയുടെ സമീപത്തായി വിശുദ്ധരെന്നു നാട്ടുകാരെ വിശ്വസിപ്പിക്കുന്ന ഇടവക പ്രമാണിമാരുടെ ഭാര്യമാരാരും തന്നെ ഇരിക്കാറില്ലായിരുന്നു.അള്‍ത്താരയുടെ ഇടതു വശത്തുള്ള രൂപക്കൂടിനു മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥീക്കുമ്പോള്‍ മോളിക്കുട്ടിയുടെ അടിപ്പാവാടയുടെ തൊങ്ങലു കണ്ട് മദോന്മത്തരാവുന്ന ഇടവക വിശ്വാസികള്‍കള്‍ക്കും പകല്‍ വെളിച്ചത്തില്‍ അവള്‍ ഒരു തീണ്ടാപ്പാട് അകലെതന്നെയായിരുന്നു......

മാര്‍ക്ക് ലിസ്റ്റു അറ്റസ്റ്റു ചെയ്യുവാനായി അല്പം അകലെയുള്ള
സര്‍ക്കാര്‍ ആശൂപത്രിയുടെ പടിക്കല്‍ ഒരിക്കല്‍ എനിക്ക് പോകേണ്ടതായി വന്നിരുന്നു. സര്‍ട്ടിഫിക്കറ്റു കോപ്പി സ്റ്റാമ്പ് ചെയ്യുന്നതിനായി വാര്‍ഡിന്റെ വരാന്തയിലൂടെ അട്മിനിസ്ട്രെറ്റീവ് ഓഫീസിലേക്ക് പോകുന്ന വഴിയാണ് , അകത്തെ മുറിക്കുള്ളില്‍ നിര്‍ദ്ധനരായ രോഗികളോട് രോഗ വിവരങ്ങള്‍ അന്വേഷിച്ച് കുശലം പറഞ്ഞ് തന്റെ ബാഗില്‍ നിന്നും അലക്കി ഉണങ്ങിയ തുണികള്‍ ഓരോരുത്തര്‍ക്കായി വിതരണം ചെയ്യുന്ന മോളിക്കുട്ടിയേയും എട്ടാംക്ലാസ്സുകാരനായ തന്‍റെ മകനെയും കണ്ടത്.....

ബന്ധുക്കളുപെക്ഷിച്ച് ആശുപത്രി വരാന്തയില്‍ കിടന്നിരുന്ന വൃദ്ധക്ക്‌ തന്റെ കയ്യിലിരുന്ന പൊതിച്ചോറില്‍ നിന്നും ഒരു പിടി ചോറ് ഉരുട്ടി വായില്‍ വച്ചു കൊടുക്കുന്ന ആ എട്ടാംക്ലാസ്സുകാരന്റെ മനസ്സു നിറഞ്ഞ പ്രവൃത്തിയുടെ മുന്നില്‍ എന്‍റെ കയ്യിലിരുന്ന ഡിഗ്രി സര്ട്ടിഫിക്കറ്റിന് അവന്‍ ദിവസവും മുറ്റത്തെക്കെറിയുന്ന പത്രക്കടലാസിനോളംപോലും വിലയില്ലാത്തതായി എനിക്ക് തോന്നി.....

പണിക്കു പോകുന്ന വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഒന്നോ രണ്ടോ തവണ ഇട്ടു പഴകിയ വസ്ത്രങ്ങള്‍ കഴുകി മുറ്റത്തെ അയകളില്‍ ഉണക്കാനിടുന്നത് അനാഥരായ രോഗികള്‍ക്ക് വിതരണം ചെയ്യുവാന്‍ വേണ്ടിയായിരുന്നെന്ന് അപ്പോഴാണ്‌ ഞാന്‍ അറിഞ്ഞിരുന്നത്..
നേരമ്പോക്കിനുവേണ്ടി സാങ്കല്‍പിക കഥകള്‍ മെനഞ്ഞുണ്ടാക്കുമ്പോള്‍ സമൂഹത്തില്‍ ഇതേപോലെ ഒറ്റപ്പെടുന്നതും വാക്കുകളെക്കാള്‍ പ്രവൃത്തികളില്‍ നന്മ നിറക്കുന്ന എത്രെയോ സ്ത്രീകലുണ്ടാവുമെന്ന് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ ആശൂപത്രിയുടെ പടവുകള്‍ ഇറങ്ങിയത്.

പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ രാവിലെ ചായ കുടിച്ചിരുന്നത്‌ ഇറയത്ത്‌ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു കൊണ്ട് മാത്രമായിരുന്നു..പത്രവുമായി വരുന്ന ആ എട്ടാം ക്ലാസ്സുകാരനെ കാണുമ്പോള്‍ അറിയാതെ ഞാന്‍ എണീറ്റ്‌ നില്ക്കുവാന്‍ തുടങ്ങിയതും മനസ്സില്‍ എവിടെയോ ഉറവയെടുത്ത ബഹുമാനം കൊണ്ടുമാത്രമാവണം........

Monday, September 23, 2013

ഒരു കൌമാരക്കാരന്റെ ബസ് യാത്ര..

ഭാര്യയും കുട്ടിയുമായി ആശുപത്രിയിലേക്ക് യാത്ര ചെയ്തത് വിദ്യാര്ഥികളെയും കൊണ്ട് തിങ്ങി നിറഞ്ഞ ഒരു സര്ക്കാര്‍ ബസിലായിരുന്നു.ബസിനുള്ളില്‍ സ്ത്രീകളുടെ ശരീരത്തില്‍ മുട്ടി ഉരസി രസിക്കാനായി തിരക്ക് കൂട്ടുന്ന ഒരു പറ്റം ചെറുപ്പക്കാര്‍.പുസ്തകക്കെട്ടുകളുമായി സീറ്റിന്റെ കമ്പിയില്‍ പിടിച്ചു ചേര്ന്ന് നില്ക്കു ന്ന സ്കൂള്‍ കുട്ടികളും തിരക്കിനിടയിലും പുതിയതായി റിലീസ് ചെയ്ത സിനിമയെക്കുറിച്ച് അവലോകനം ചെയ്യുന്ന കോളേജു വിദ്യര്ത്ഥിികളുമൊക്കെ വളരെ നാളുകള്ക്കു ശേഷം ഒരു നീണ്ട യാത്ര ചെയ്യുന്ന എന്നെ പഴയകാല കോളേജു ജീവിതം ഓര്മപ്പെടുത്തി.

ഇതിനിടയില്‍ ഏതോ ഒരു വിരുതന്റെ കരവിരുതില്‍ അലോരസപ്പെടുന്ന ഒരു സ്ത്രീ പിന്നിലേക്ക്‌ നോക്കി ചെറുപ്പക്കാരെ ഒന്നാകെ ചീത്ത പറയുന്നുണ്ടായിരുന്നു.
ശല്യം സഹിക്ക വയ്യതാവുമ്പോള്‍ സ്ത്രീകള്‍ പറയുന്ന ഈ വാചകങ്ങള്‍ക്ക് വര്ഷങ്ങളായിട്ടും ഒരു മാറ്റവുമില്ലല്ലോയെന്നു ഞാന്‍ അതിശയത്തോടുകൂടി ചിന്തിക്കുമ്പോള്‍ ഈ സംഭവം എന്നെ ഒരിരുപതു വര്ഷം പിന്നിലേക്ക്‌ കൊണ്ടുപോയി...
അന്ന് ഇപ്പോഴുള്ളിടത്തോളം ബസുകള്‍ ഇല്ലായെന്നതിനാല്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണ് എപ്പോഴും യാത്ര ചെയ്യേണ്ടി വരിക..
ആന വണ്ടിയില്‍ കയറിയാല്‍ ഏറ്റവും പിന്നിലെ നീളമുള്ള സീറ്റിലായിരുന്നു സ്ഥിരമായി ഇരിക്കാറുള്ളത്‌. അതിനുള്ള കാരണം മുന്നിലുള്ള സീറ്റുകളില്‍ സ്ത്രീകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ ഇരിക്കുക പിന്നിലുള്ള ഈ സീറ്റിലായിരിക്കും..
പതിവ് പോലെ നേരെത്തെ തന്നെ ബസ്‌ സ്റാണ്ടില്‍ എത്തി കയ്യിലിരുന്ന ബുക്ക് പിന്‍ സീറ്റില്‍ വച്ചു സീറ്റ് റിസര്‍വ് ചെയ്തു വെളിയില്‍ ഇറങ്ങി പുറം കാഴ്ചകള്‍ കണ്ടു മാറി നില്ക്കും ..വണ്ടി പോകാനൊരുങ്ങുമ്പോള്‍ ഓടി വന്നു ബുക്ക് എടുത്തു മാറ്റി അവിടെ ഇരിക്കുകയാണ് പതിവ്.

അന്ന് എന്റെ സമീപമുള്ള സീറ്റില്‍ ഇടം പിടിച്ചത് കാണുവാന്‍ അത്ര മോശമല്ലാത്ത സാരിയുടുത്ത ഒരു സ്ത്രീ ആയിരുന്നു.അവരുടെ തോളത്തു ഉറങ്ങി കിടന്നിരുന്ന കൊച്ചു കുഞ്ഞിനെ വെളുത്ത നീളമുള്ള ഒരു ടവ്വല്കൊണ്ട് തലവരെ മൂടിപുതപ്പിച്ചിരുന്നു....കാറ്റത്ത് പറന്നു പോകാന്‍ ശ്രമിക്കുന്ന ആ വെള്ളനിറമുള്ള ടവ്വല്‍ അവിടെത്തന്നെയുണ്ടെന്നു ഇടയ്ക്കിടയ്ക്ക് അവര്‍ ഉറപ്പു വരുത്തുമുണ്ടായിരുന്നു..

ദൈന്യത നിറഞ്ഞ ആ സ്ത്രീയുടെ മുഖത്തേക്കാള്‍ കൌമാരക്കാരനായ എന്നെ ഏറെ രസിപ്പിച്ചത്‌ ചുക്കി ചുളിഞ്ഞ അവരുടെ സാരിയും അടുക്കില്ലാതെ വാരി ചുറ്റിയ ഡ്രസ്സിംഗ് രീതിയുമായിരുന്നു. ബസ് സ്റ്റാന്റില്‍ നിന്നും ഇറങ്ങി ഒന്ന് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് വീതി കുറഞ്ഞ ഇടവഴിയിലൂടെ പ്രവേശിക്കാറായി..പിന്നീടു അങ്ങോട്ടേക്ക് റോഡില്‍ വളവുകളുടെ എണ്ണം കൂടുതലാണ്. ഒരു കൈ തന്റെ കുഞ്ഞിന്റെ ദേഹത്തിട്ട ടവ്വലില്‍ അമര്‍ത്തിപിടിച്ചു യാത്ര ചെയ്യുന്നതിനാല്‍ ഓരോ വളവിലും ആ സ്ത്രീ എന്നെ ശരീരത്തിലേക്ക് ചരിഞ്ഞു വീഴുന്നുണ്ടായിരുന്നു..
ഒരു സാധാരണ കൌമാരക്കാരന്‍ എന്ന നിലയില്‍ അവരുടെ ശരീരത്തിലെ ഓരോ സ്പര്ശനനവും എന്നെ പറഞ്ഞറിയിക്കാനാവാത്ത ഒരു വൈകാരിക സുഖത്തിലേക്ക് എത്തിച്ചു. ആ സുഖത്തിന്റെ പ്രതിഫലനം എന്നോണം ഞാന്‍ എന്റെ കൈമുട്ട് അവരുടെ മൃദുലമാര്ന്ന ഇടുപ്പില്‍ ചേര്ത്തു വച്ചിരുന്നു...ഓരോ സ്പര്ശനത്തിലും അവര്‍ കണ്ണുകളടച്ച് നിശബ്ദമായിരുന്നത് കൌമാരക്കാരനായ എന്റെ പൌരുഷത്തിന് മുന്നില്‍ അവര്‍ പരവശയായി എന്ന തോന്നല്‍ ഉളവാക്കി . കൂടുതല്‍ ആവേശം ഉണര്ന്നരപ്പോഴേക്കും ആ സ്ത്രീക്കും കുഞ്ഞിനും ഇറങ്ങാനുള്ള സ്ഥലം എത്തിയിരുന്നു.

പൂത്തു നിന്ന ഒരു കൊന്നമരം പിന്നിട്ടു തൊട്ടടുത്തുള്ള ഒരു കൊച്ചു വീടിന്റെ മുന്നിലായാണ് വണ്ടി നിര്ത്തി്യത്. ആ സ്ത്രീയും കുഞ്ഞും എത്തുന്നത് പ്രതീക്ഷിച്ചാവണം കുറച്ചാളുകള്‍ അവിടെ കൂടി നിന്നിരുന്നു.
ബസ് നിര്ത്തിയതും താഴെ ഇറങ്ങിയ ആ സ്ത്രീ എന്റെ പോന്നു മോനെയെന്നു വിളിച്ചു ഉയര്ന്ന് ശബ്ദത്തില്‍ തന്റെ കുഞ്ഞിനെ നെഞ്ചോട്‌ ചേര്ത്തു പിടിച്ചു ഉറക്കെ കരയുകയായിരുന്നു..

ഒന്നും മനസ്സിലാവാത്ത ബസിനുള്ളില്‍ നിന്നും യാത്രക്കാര്‍ എല്ലാവരും അവരെ ഉറ്റു നോക്കുമ്പോള്‍ ഡ്രൈവര്‍ ബസ് സൈഡിലേക്കു അല്പം ഒതുക്കിയിട്ടു കാര്യങ്ങള്‍ തിരക്കുകയായിരുന്നു....
ഒന്നര വയസ്സായ തന്റെ കുഞ്ഞിനു ന്യുമോണിയ കൂടിയതിനാല്‍ അ സ്ത്രീ തന്റെ കുഞ്ഞിനേയും കൊണ്ട് സിറ്റിയിലേക്കുള്ള ആശുപത്രിയില്‍ പോയതായിരുന്നു.എന്നാല്‍ ബസില്‍ നിന്നും ഇറങ്ങി ആശുപത്രിയില്‍ എത്തും മുന്പേ ആ കുഞ്ഞു അവരുടെ മടിയില്‍ കിടന്നു മരണമടഞ്ഞിരുന്നു.
തിരിച്ചു പോരുവാനായി ടാക്സി വിളിക്കുവാന്‍ പണം ഇല്ലാതിരുന്ന ആ സ്ത്രീക്ക് തിരികെ വരുവാന്‍ ബസ് അല്ലാതെ മറ്റൊരു മാര്ഗ്ഗം ഇല്ലായിരുന്നു.
മരിച്ച കുട്ടിയുമായി ബസില്‍ യാത്ര ചെയ്യാന്‍ ബസ് ജീവനക്കാര്‍ സമ്മതിക്കില്ല എന്നറിയാമായിരുന്ന ആ അമ്മ തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്തു കിടത്തി ഉറങ്ങുന്നതുപോലെ കയ്യിലിരുന്ന വെള്ള ടവ്വല്‍ ഇട്ടു പുതപ്പിക്കുകയായിരുന്നു. ഉള്ളില്‍ ആര്ത്തി്രമ്പിയ കണ്ണീര്ക്കടല്‍ തന്റെ ക൯പോളകളില്‍ തടഞ്ഞു നിര്ത്തി ആ സ്ത്രീ ഇത്രയും ദൂരം യാത്ര ചെയ്തത് സമീപത്തിരുന്ന ഞാനൊ മറ്റുള്ളവരുമോ അറിഞ്ഞിരുന്നില്ല..
വെളുത്ത ടവ്വല്‍ മാറ്റിയപ്പോള്‍ ആ കുരുന്നിന്റെ മുഖം ബസില്‍ ഇരുന്നു കൊണ്ട് ഞാനുള്പ്പെ്ട്ട യാത്രക്കാര്‍ വീക്ഷിക്കുമ്പോള്‍ അവന്റെ കുഞ്ഞുകൈവിരല്‍ ചുണ്ടുകള്ക്കി ടയില്‍ അമര്ന്നിരിക്കുകയായിരുന്നു..
അവിടെ നിന്നും മുന്നോട്ടു യാത്ര ചെയ്യുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഒഴുകിയെത്തിയ കണ്ണ് നീരുകളില്‍ നിന്നും ഒരു സത്യം ഞാന്‍ മനസ്സിലാക്കി..ഈ ഭൂമിയില്‍ ഓരോ മനുഷ്യരും യാത്ര ചെയ്യുന്നത് അവരുടെ മനസ്സില്‍ താങ്ങാനാവാത്ത പല വേദനകളും പേറിയാണ്. അവരുടെ ശരീരത്തില്‍ മുട്ടിയുരുമി വൈകാരികത ആസ്വദിച്ചു യാത്ര ചെയ്യുന്ന കൌമാരകാലത്തെ അറിവില്ലായ്മയെ ഞാന്‍ മനസ്സാല്‍ ശപിച്ചു.,
ഉള്ളില്‍ തിരതല്ലിയ കണ്ണീര്ക്കടലിനെ കണ്പോളകളില്‍ തടഞ്ഞു നിര്ത്തി യാത്ര ചെയ്ത ആ അമ്മയും കുഞ്ഞും എന്നെ പഠിപ്പിച്ചത് ഒരു പുതിയപാഠമായിരുന്നു..

ഇന്നു സ്വന്തം കുഞ്ഞിനെ നെഞ്ചോട്‌ ചേര്ത്ത് നെറുകയില്‍ മുത്തം നല്കുമ്പോള്‍ ഞാന്‍ അറിയുന്നു ജീവനറ്റ മകനുമായി മണിക്കൂറുകള്‍ തനിയെ യാത്ര ചെയ്യേണ്ടി വന്ന ആ അമ്മ അനുഭവിച്ചിരുന്ന വേദന..

Wednesday, September 18, 2013

ഒരു നേഴ്സിന്റെ ഡയറിക്കുറിപ്പ്. 28 ഫീമയില്‍ കോട്ടയം..



എഴുപതുകാരന്റെ അരക്കെട്ട് മെല്ലെ ഉയര്‍ത്തി പഴുപ്പും ചോരയും ഇടകലര്‍ന്ന മലവും മൂത്രം തുടച്ചു നീക്കുമ്പോള്‍ തൊട്ടടുത്ത കട്ടിലില്‍ കിടന്നിരുന്ന , തുടയെല്ല് പൊട്ടിയ ആ ചെറുപ്പക്കാരന്‍ എക്സ്റെയേക്കാള്‍ മൂര്‍ച്ചയുള്ള തന്റെ കണ്ണുകള്‍ കൊണ്ട്  സാരിയുടെ വിടവിലൂടെ എന്റെ വയറും മാറിടവും സ്കാന്‍ ചെയ്യുന്നത്  കണ്ടിട്ടും  ഞാന്‍  കണ്ടില്ലായെന്നു നടിച്ചുനിന്നു...കാരണം എന്നെ സംബന്ധിച്ച് ആ ചെറുപ്പക്കാരന്റെ വികലമായ മനസ്സും എഴുപതുകാരന്റെ പഴുപ്പും ചോരയുംകലര്‍ന്ന മലവും  തമ്മില്‍ യാതൊരുവിധ അന്തരവും  തോന്നിയിരുന്നില്ല..

രണ്ടാഴ്ച മുന്‍പായിരുന്നു ബൈക്കില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍ ആ ചെറുപ്പക്കാരനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്. എമെര്‍ജെന്‍സി യുണിറ്റിലേക്ക് അയാളെ സ്ട്രെക്ച്ചറില്‍ കിടത്തി തള്ളികൊണ്ട് വരുമ്പോള്‍ സെക്കണ്ടുകള്‍ക്ക്‌ മുന്‍പ് പിറന്നു വീണ പിഞ്ചു കുഞ്ഞിനെപ്പോലെ കണ്ണുകള്‍ ഇറുക്കിയടച്ചു അയാള്‍ നിലവിളിക്കുന്നാണ്ടായിരുന്നു.
ചോരയില്‍ കുതിര്‍ന്ന അവന്റെ ഡ്രെസ്സുകള്‍ ഊരിമാറ്റി പൊട്ടിയതുടയെല്ല് കൂട്ടി ചേര്‍ത്തു സ്റ്റിച്ച് ഇടുമ്പോഴെല്ലാം അവന്‍ കണ്ണുകള്‍ അടച്ചു കരഞ്ഞുകൊണ്ടേയിരുന്നു.പിന്നീടു ഒരാഴ്ചകഴിഞ്ഞു മുറിവിലെ അഴുക്കുകള്‍ തുടച്ചു വൃത്തിയാക്കുമ്പോള്‍ അവന്‍ പറയുമായിരുന്നു ...സിസ്റ്റര്‍ പതുക്കെ ചെയ്യണം...വേദന സഹിക്കുവാന്‍ പറ്റുന്നില്ല..
പിന്നീടുള്ള ഓരോ ദിവസങ്ങളിലും ആ ചെറുപ്പക്കാരന്റെ വേദന കുറയുന്നത് തുറന്നിരിക്കുന്ന അവന്‍റെ കണ്ണുകള്‍ എന്റെ ശരീരഭാഗങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്നതിലൂടെ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു......
പുരുഷന്റെ തുറന്ന മിഴികളെക്കാള്‍  കൂടുതല്‍   വേദനയോടെ അടഞ്ഞിരിക്കുന്ന അവന്‍റെ മിഴികളെ ഞാന്‍  സ്നേഹിക്കാന്‍ തുടങ്ങിയതും അന്ന് മുതല്‍ക്കായിരുന്നു ... ...സുരക്ഷിതത്തിനുവേണ്ടിയാണെങ്കിലും...

നേഴ്സുമാരെന്നാല്‍  ആ ചെറുപ്പകാരനെ സംമ്പച്ചിടത്തോളം കാമം തീര്‍ക്കുവാന്‍  മൊബൈല്‍ ഫോണില്‍ സൂക്ഷിക്കേണ്ട നമ്പറിന്റെ ഉടമയോ അല്ലെങ്കില്‍ ഇന്‍ജക്ഷനും മരുന്നുകളുമായി രോഗിയുടെ സമീപത്തു വരുമ്പോള്‍ ഒരു ഒരു സ്പര്‍ശനത്തിലൂടെയോ ദര്‍ശനത്തിലൂടെയോ തന്റെ അടിവസ്ത്രത്തില്‍ നനവ്‌ വരുത്താനുള്ള ഉപാധിയൊ മാത്രമായിരുന്നു..

അശൂപത്രിയില്‍ നിന്നും ഡിസ്ചാര്‍ജു ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പായിരുന്നു കാല്‍മുട്ടിനു മുകളിലെ ബാന്ടെജു നീക്കം ചെയ്യുന്നതിനായി അവന്‍ കിടന്നിരുന്ന കട്ടിലിന്റെ സമീപം ഞാന്‍ എത്തിയിരുന്നത്..ബാന്ടെജ് അഴിച്ചുമാറ്റി മെഡിക്കല്‍ സ്പിരിറ്റും കോട്ടനും കൊണ്ട് ഉണങ്ങിയ മുറിവ് തുടച്ചു വൃത്തിയാക്കുമ്പോഴാണ്  അടിവസ്ത്രത്തെ തുളച്ചുമാറ്റി പത്തി വിടര്‍ത്തി കൊണ്ട് എണീറ്റ്‌ വരുന്ന അവന്റെ സര്‍പ്പ ലിംഗം എന്റെ ശ്രദ്ധയില്‍പ്പെട്ടത്...

രണ്ടാഴച്ച മുന്‍പ് സ്ട്രെക്ച്ചരില്‍ കിടത്തി ഇവിടെ കൊണ്ടുവരുമ്പോള്‍  ചോരയില്‍ കുളിച്ചു കിടന്ന നിന്റെ ഇതേ  അവയവം ഊച്ചിയ അട്ടയേപ്പോലെ ചുരുണ്ടു കിടന്നത് ഞാന്‍ ഓര്‍മ്മിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആ സര്‍പ്പം  സെക്കണ്ടുകള്‍ക്കകം പത്തിമടക്കി ചുരുണ്ടു കിടന്നു..
പുനര്‍ജ്ജന്മം കൊടുത്ത അതേ കൈകളില്‍ തിരികെ കൊത്തുന്ന വിഷ പാമ്പുകളെയും വഹിച്ചു കൊണ്ട് നടക്കുന്ന പുരുഷവര്‍ഗ്ഗത്തെ ഞാന്‍ തിരിച്ചറിഞ്ഞതും വെറുക്കുവാന്‍ തുടങ്ങിയതും  അന്ന് മുതല്‍ക്കായിരുന്നു...
തെല്ലൊരു കുറ്റബോധത്തോടെ ആ ചെറുപ്പകാരന്‍  സോറി എന്ന്  പറയുമ്പോള്‍ ഞാന്‍ അവനോടായ് പറഞ്ഞു.......
സമൂഹത്തില്‍ ഇടത്തരവും അതില്‍ താഴെയുമുള്ള കുടുംബത്തില്‍ ജനിച്ച ഞാനും എന്നെപ്പോലെയുള്ള മറ്റ് പെണ്‍കുട്ടികളും നേഴ്സിംഗ് എന്നാ ജോലി തിരഞ്ഞെടുക്കുന്നത് ആ ജോലിയോടുള്ള താല്പര്യത്തെക്കാളുപരി എളുപ്പത്തില്‍ സ്ഥിരവരുമാനം  കിട്ടുവാനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയിലാണ്.
ഇരുപതു വര്‍ഷംകൊണ്ട് ലക്ഷങ്ങള്‍ ലാഭം തരുന്ന തെക്കിനെക്കാളും ഈട്ടിയെക്കാളും വെറും ആര് വര്‍ഷം കൊണ്ട്  പതിനായിരങ്ങള്‍ തരുന്ന റബര്‍ കൃഷി എന്നപോലെയാണ് നേഴ്സിംഗ് ജോലി..

അതുകൊണ്ട് തന്നെയാണ്  മധ്യകേരളത്തിലെ റബര്‍ മരങ്ങള്‍ക്ക് ഒപ്പം നേഴ്സുമാരുടെ എണ്ണവും ആ മേഖലകളില്‍ കൂടി വന്നത് .കൂലിപ്പണികാരും കര്‍ഷകരുമായ അപ്പനും അമ്മയും കൊടുത്ത വിയര്‍പ്പിന്‍റെ വിലയാണ് എന്നെപ്പോലെയുള്ള  ഒരു സാധാരണ പെണ്‍കുട്ടിയുടെ നേഴ്സിങ്ങ്‌ സര്‍ട്ടിഫിക്കറ്റുകള്‍. അത് ഏതെങ്കിലും പ്രൈവറ്റ് ആശുപത്രികളില്‍ പണയം വച്ചു മൂന്നു വര്‍ഷം ആശുപത്രി വരാന്തകളില്‍ക്കൂടി ഓടി നടന്നു കിട്ടുന്ന തുച്ഛമായ തുക കൂട്ടി വച്ചാണ് ഞങ്ങള്‍ വിദേശ നാടുകളില്‍ ജോലിക്ക് പോകുന്നത്..അപ്പോളും നാട്ടില്‍ അപ്പനും അമ്മക്കുമൊപ്പം അവശേഷിക്കുന്നത് നനഞ്ഞൊലിക്കുന്ന വീടും പഠിച്ചു കൊണ്ടിരിക്കുന്ന അനിയനോ അനുജത്തിയൊ ആയിരിക്കും...
ഇരുപത്തി അഞ്ചാം വയസ്സില്‍ ഗളിഫില്‍ കാലു കുത്തുന്ന ഞങ്ങള്‍ അയച്ചു കൊടുക്കുന്ന തുകകൊന്ടാണ് താഴെയുള്ളവര്‍ പടിപ്പു പൂര്ത്തിയാക്കുന്നതും നനഞ്ഞ് ഒലിച്ചു കിടന്നിരുന്ന വീട് അല്പം പുതുക്കി പണിയുന്നതും,,,
ആദ്യമൂന്നു വര്‍ഷത്തെ അദ്ധ്വാനം കൊണ്ട് കുടുംബം അല്പം കരകയറുമ്പോഴാണ്  മുന്നോട്ടു മാത്രം കുതിക്കുന്ന പ്രായത്തെക്കുറിച്ച് ഞങ്ങള്‍  ചിന്തിക്കുന്നത്. പിന്നീടുള്ള ഒന്നോ രണ്ടോ  വര്ഷം അധ്വാനിക്കുന്ന ശമ്പളം തിരിച്ചു നാട്ടില്‍ ചെന്ന് എന്നെ കെട്ടാന്‍ വരുന്നവന് കൊടുക്കുവാനുള്ള സ്ത്രീ ധനതുകയാണ്..
അങ്ങനെ ഇരുപത്തെട്ടോ മുപ്പതോ വയസ്സില്‍ വിവാഹ കമ്പോളത്തില്‍ കെട്ടാചരക്കായി നില്‍ക്കുമ്പോള്‍ നിന്നെപ്പോലുള്ള മനുഷ്യരുടെ മുന്‍പില്‍ ഞങ്ങള്‍ ഒരു പരിഹാസ്യ കഥാപാത്രമാവുകയാണ്...ആപ്പോഴും ഉള്ളില്‍ കരയുന്ന എന്നെപ്പോലെയുള്ള എല്ലാ നേഴ്സുമാരും ആശ്വസിക്കുന്നത് പടിപ്പു പൂര്‍ത്തിയാക്കിയ ഇളയ സഹോദരങ്ങളെയും മഴയില്‍ ചോര്‍ന്നോലിക്കാത്ത വീടിനെയും നോക്കി സമാധാനിച്ചുകൊണ്ടാണ്..
എരിയുന്ന മനസ്സിനെ പുഞ്ചിരി കൊണ്ട് മറച്ചു നിന്നെ പ്പോലെയുള്ള രോഗികളുടെ മുപില്‍ വരുമ്പോള്‍  ഓര്‍ക്കുക സഹോദര നിന്റെ അടി വസ്ത്രം നനക്കാനല്ല മറിച്ച് മുറിവ് ഉണക്കുവാനും കണ്ണുനീര്‍ തുടക്കുവാനാണ് ഞങ്ങള്‍ വരുന്നത് ....

വികലമായ മനസ്സിനുള്ളില്‍ കാമത്തിന്റെ വെരോടുമ്പോള്‍ മനസ്സിലാക്കുക,,,ഭൂമിയില്‍ ഓരോ പുതു ജീവനും പിറന്നു വീഴുന്നത് ഞങ്ങളുടെ കൈകളിലെക്കാണ് ..അമ്മയുടെ പ്രസവപാത്രത്തില്‍ നിന്നും പ്ലസന്ടയെന്ന നേര്‍ത്ത പുറംതോടോടുകൂടി  നീ പിറന്നു വീഴുമ്പോള്‍ .....അതുപൊട്ടിച്ചു നിന്നെ ലോകം കാണിച്ച  ഈ കൈകളില്‍ തന്നെ കൊത്തുവാതിരിക്കാന്‍ അടക്കി വക്കുക  ചീറ്റുന്ന ആ വിഷ പാമ്പിനെ....
പിന്നീട് അയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജു ചെയ്യപ്പെട്ട് കുറച്ചു നാളുകള്‍;ക്ക് ശേഷമാണ് എന്നെ കാണുവാന്‍ കയ്യിലൊരു കല്യാണക്കുറിയുമായ് ആശുപത്രിയുടെ പടികടന്നെത്തിയത്..കെട്ടുവാന്‍ പോകുന്ന പെണ്ണിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഒരു ചെറു പുഞ്ചിരിയോടുകൂടി പറഞ്ഞു..അവളും ഒരു നേഴ്സാണ്...  28 ഫീമയില്‍ കോട്ടയം..

Sunday, September 15, 2013

ദൈവം....



വാള്‍സ്ട്രീറ്റിലെ
പൊങ്ങി താഴുന്ന ഗ്രാഫുപോലെ
ഉയര്‍ന്നു താഴുമ്പോള്‍
അവള്‍ പറഞ്ഞു
നീയൊരു കാളകൂറ്റന്‍....

പാതി ചാരിയ വാതില്‍പ്പഴുതിലൂടെ
ഇരുളിന്‍റെ മറവില്‍
പതിയെ നടന്നകലുമ്പോള്‍ 
നാട്ടാര് പറഞ്ഞു
നീയൊരു പെരുച്ചാഴി......

അന്തിമയങ്ങുന്നേരം
രണ്ടു കുപ്പി കാലിയാക്കി
വഴി വക്കില്‍ കിടക്കുമ്പോള്‍
നാട്ടാര് പറഞ്ഞു
നീയൊരു പെരുപാമ്പ്‌

ഒരേ സമയം ഞാന്‍
കാളയും എലിയും,സര്‍പ്പവുമാണന്നു
നിങ്ങള്‍ പറയുമ്പോള്‍.......
ഞാനും നിങ്ങടെ ദൈവമല്ലേ..
പൂജ്യനായ ദൈവം....