Friday, November 8, 2013

കുമുദിനി ടീച്ചര്‍

അതിരാവിലെ എണീറ്റ്‌ പല്ല് തേക്കാതെ, കുളിക്കാതെ ,ഒന്ന് മൂത്രം പോലും ഒഴിക്കാതെ രണ്ടു മുറികളെയും വേര്‍തിരിക്കുന്ന അലമാരക്കിടയിലുളള ഒരു ചെറു ദ്വാരത്തിലൂടെ അടുത്ത മുറിയിലേക്ക് നോക്കി കണ്ണും നട്ട് ഇരിന്നിരുന്നു ,.അടുത്ത മുറിയില്‍ നിന്നും കുളികഴിഞ്ഞു ഈറനായി ഇറങ്ങി വരുന്ന പുതിയതായി വന്ന വാര്‍ഡന്‍റെ നഗ്നത നിറഞ്ഞ ശരീരം കാണുവാനായി.ഇനി തന്റെ ഊഴമാണെന്ന് പറഞ്ഞു കൂടെ താമസിക്കുന്ന അട്ടയും മസ്കുവും (ഹോസ്റലില്‍ ചേര്‍ന്ന് കഴിയുമ്പോള്‍ ജ്ഞാനസ്നാനം ചെയ്തിടുന്ന പേരുകള്‍) എന്നെ തള്ളി മാറ്റുമ്പോള്‍ ,അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്ന പാക്കിസ്ഥാന്‍ തീവ്രവാദികലോടുള്ള ദേഷ്യമായിരുന്നു എന്റെ മനസ്സു നിറയെ..

നാട്ടകം പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ മുടിയന്മാരായ വിദ്യാര്‍ഥികളെ മെരുക്കുവാന്‍ കഴിയാനാവാതെ ആണായി പിറന്ന വാര്‍ഡന്മാരെല്ലാവരും തലകുനിച്ചു തോറ്റ് പിന്മാറിയപ്പോഴായിരുന്നു ആ ദൗത്യം സ്വയം ഏറ്റെടുത്ത് തല ഉയര്‍ത്തിപ്പിടിച്ച സിംഹത്തിന്റെ ശൌര്യവുമായി ഒരു അധ്യാപിക ഹോസ്റ്റലിന്റെ പടികള്‍ കടന്നെത്തിയത്....

ദ്വാരങ്ങള്‍ വീണ, നിറം മങ്ങിയ ഷഡികള്‍ കൊണ്ട് തോരണം കെട്ടിയ ജനല്‍ കമ്പികളും സിനിമാ
വാരികകളിലെ നടുപേജിലെ തുണിയുടുക്കാത്ത സിനിമാ നടികളുടെ ചിത്രങ്ങളും കൊണ്ട്
അലന്കൃതമായ ഹോസ്റ്റലിനുള്ളിലേക്ക് ഒരു സ്ത്രീ, വാര്‍ഡനായി വരുകയാണന്നറിഞ്ഞപ്പോള്‍ ജാള്യത നിറഞ്ഞ അത്ഭുതത്തോടൊപ്പം കൌമാരത്തില്‍ കാണുവാന്‍ കൊതിക്കുന്ന ജിജ്ഞാസാവഹമായ പല കാഴ്ചകളും കാണുവാന്‍ കഴിയുമെന്നോര്‍ത്തുള്ള കുളിരോടുകൂടിയുമാണ്‌ അവിടത്തെ അന്തേവാസികളെല്ലാം ആ വാര്‍ത്ത സ്വീകരിച്ചത്....

ഓരോ രണ്ടു മിനിട്ടിലും പരസ്പരം തള്ളി മാറ്റി അലമാരയുടെ താഴെ തട്ടിലുള്ള ചെറിയ
ദ്വാരത്തിലൂടെ ഒളിച്ചു നോക്കുമ്പോള്‍ ഞങ്ങളെല്ലാവരെയും നിരാശരാക്കി ആ അധ്യാപിക തന്‍റെ മുറിയോട് ചേര്‍ന്നുള്ള ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത് പൂര്‍ണ വസ്ത്ര ധാരിണിയായി കോളേജിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പില്‍ തന്നെയായിരുന്നു... തന്‍റെ മുറിയില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ എല്ലാ ഭിത്തികളിലെയും വാതിലും ജനലുകളും പരിശോധിച്ച് ചെറുദ്വാരങ്ങളുടെ സ്ഥാനങ്ങള്‍ തിട്ടപ്പെടുത്തിയിരുന്നെന്ന് അന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞെത്തിയ ഉടനെ അലമാരയിലെ സുക്ഷിരം ഞങ്ങളെക്കൊണ്ട് തന്നെ അടപ്പിക്കുമ്പോള്‍ ബുദ്ധിമതിയായ ടീച്ചര്‍ പറഞ്ഞിരുന്നു....

പുറത്ത് മഴ ചാറിയ ഒരു രാത്രിയില്‍ തുറന്നിട്ടിരുന്ന ജനല്‍ പാളികള്‍ക്കിടയിലൂടെ അതിനടുത്തായി ഉറങ്ങി കിടന്നിരുന്ന എന്‍റെ മുതുകത്ത് , ഹോസ്റ്റലിന്റെ മുറ്റത്ത്‌ കാട് കയറി കിടന്ന കമ്മ്യുണിസ്റ്റ് പള്ളയുടെ കമ്പ് കൊണ്ട് കുത്തി എഴുന്നെല്പ്പിക്കുമ്പോഴായിരുന്നു ഞാനും ആ സ്ത്രീയുമായുള്ള വൈകാരികമായ ബന്ധത്തിനു തുടക്കമിടുന്നത്.അവധി ദിവസമായ വെള്ളിയും ശനിയും തിരുവനന്തപുരത്തുള്ള തന്‍റെ ഭര്‍ത്താവിനെയും മക്കളെയും കണ്ടു മടങ്ങി തിരിച്ചു നാട്ടകത്തെ ഹോസ്റ്റലില്‍ എത്തുമ്പോള്‍ പാതിരാത്രിയോടടുക്കുമായിരുന്നു.

അത്താഴം കഴിഞ്ഞു നാല് പെഗ്ഗ് അടിച്ചു കൂര്‍ക്കം വലിച്ചുറങ്ങുന്ന സെക്ക്യുരിറ്റിക്കാരനെ വിളിച്ചെഴുന്നെല്‍പ്പിച്ചു ടീച്ചറെ ഹോസ്റ്റലിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് എന്നില്‍ മാത്രം നിക്ഷിപ്തമായിരുന്ന ചുമതലയായിരുന്നോയെന്നു ഇതേ സംഭവം പലതവണ ആവര്‍ത്തിക്കുമ്പോള്‍ എനിക്ക് തോന്നാതിരുന്നില്ല.

പിന്നീട് ഹോസ്റ്റലിലെ അന്തേവാസികളെല്ലാം മൂടിപ്പുതച്ച് ഉറങ്ങുന്ന സമയത്ത് കാന്റീനിലിലെ പലക വാതില്‍ ശബ്ദമുണ്ടാക്കാതെ തള്ളിതുറന്നു മലര്ത്തിയിടുമ്പോള്‍ അതിനിടയിലൂടെ ഊളിയിട്ട് അടുക്കളയില്‍ കയറി വെള്ളം ഒഴിച്ചിട്ടിരിക്കുന്ന ചോറ് കലത്തില്‍ നിന്നും രണ്ടു തവി കഞ്ഞി , വക്ക് ചളുങ്ങിയ സ്റ്റീല്‍ പാത്രത്തിലിട്ട് ഇറങ്ങി വരുമ്പോള്‍ ഞാനോരുക്കില്‍ അവരോടു ചോദിച്ചിരുന്നു “ പാതിരാത്രിയില്‍ ഇത്രയും ദൂരം യാത്ര ചെയ്തു ഒറ്റയ്ക്ക് വരുവാന്‍ ടീച്ചര്‍ക്ക് ഭയമില്ലെയെന്നു..”

അതിനു മറുപടിയായി അവര്‍ ,അച്ചാറിന്റെ രക്ത നിറം അലിഞ്ഞിറക്കുന്ന കഞ്ഞി പാത്രം ആഹാര ശകലങ്ങളുടെ അഴുക്കുകള്‍ അവശേഷിപ്പിച്ച, അരികുകള്‍ അടര്‍ന്നു വീണ സിമന്റു മേശയില്‍ വച്ചിട്ട്, തന്റെ മാറിലെ സാരിതലപ്പിന്റെ മേല്‍പ്പാളി അല്പം മാറ്റി ബ്രേസ്സിയറിനുള്ളില്‍ നിന്നും മൂന്നായി മടക്കിയ ചെറു പിച്ചാത്തി പുറത്തെടുത്തു എന്നോട് പറഞ്ഞു.
.” നോക്ക് , ഇതും അല്പം ചങ്കുറപ്പും മാത്രം മതി ,ഏതു പാതിരാത്രിയിലും എവിടെയും ഒറ്റയ്ക്ക്
പോകുവാന്‍ “.

ഹോസ്റ്റലിലെ ബെഡിന്നടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന കൊച്ചു പുസ്തകങ്ങള്‍ (കമ്പി പുസ്തകങ്ങളെന്നു ഹോസ്റ്റല്‍ ഭാഷ്യം )വായിച്ചു നിര്‍വൃതിയടഞ്ഞു കിടന്നുറങ്ങുമ്പോള്‍ സ്വപ്നത്തില്‍ വരുന്ന കഥാനായിക സമ്മാനിച്ച , ബെഡ്ഷീറ്റിലെ നനഞു വെളുത്ത വട്ടത്തിലുള്ള പാണ്ടുകള്‍ ഞാന്‍ എല്ലാ ദിവസവും അലക്കി വൃത്തിയാക്കാന്‍ തുടങ്ങിയത് , ടീച്ചര്‍ വൈകുന്നേരങ്ങളില്‍ എല്ലാ മുറികളിലൂടെയും സ്ഥിരമായി റൌണ്ടിങ്ങിനു വരുമ്പോള്‍ ചിലപ്പോഴൊക്കെ എന്റെ ബെഡ്ഡില്‍ ഇരുന്നു സംസാരിക്കാറുള്ളത് കൊണ്ട് മാത്രമായിരുന്നു....

ഒരിക്കല്‍ ഹോസ്റ്റല്‍ അന്തേവാസികള്‍ ആരാധനയോടെ നോക്കിയിരുന്ന കോളേജിലെ പ്രധാനിയും രാഷ്ട്രീയ നേതാക്കളില്‍ ഒരുവനുമായിരുന്ന “ കടുവ തമ്പി” യെന്ന സുഹൃത്ത് ചെറു തമാശയെന്നോണം വൈകിട്ട് കറണ്ട് പോയ സമയത്ത് മുറിയിലൂടെ റൌണ്ടിങ്ങിനു വന്ന ടീച്ചറെ പുറത്ത് നിന്നും പൂട്ടിയിടുമ്പോള്‍ , അല്പം വ്യസനത്തോടെ ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു.......
” ആണ്‍കുട്ടികള്‍ മാത്രമുള്ള ഈ ഹോസ്റ്റലില്‍ വാര്‍ഡനായി എത്തിയത് നിങ്ങളോയെക്കെ സ്നേഹിച്ചു എനിക്ക് ആണ്‍ സന്തതികളെ നല്‍കാത്ത ദൈവത്തോടുള്ള വാശി തീര്‍ക്കാനാണ്‌.”

ഒരു അവധി ദിവസം അവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ടു സുഹൃത്തുക്കളോടൊപ്പം എന്നെയും കൂട്ടികൊണ്ട് ഒരിക്കല്‍ ഏറ്റുമാനൂരുള്ള ശിവക്ഷേത്രത്തില്‍ പോയി. പ്രാര്‍ത്ഥന കഴിഞ്ഞു വെളിയില്‍ വരുമ്പോള്‍ കയ്യിലിരുന്ന പ്രസാദം എന്റെ നെറുകയില്‍ ചാര്ത്തികൊണ്ട് അവര്‍ പറഞ്ഞിരുന്നു.
” മൂന്നാം വയസ്സില്‍ ദൈവം തിരികെയെടുത്ത എന്‍റെ മകന്‍റെ പിറന്നാള്‍ ദിനമാണ് ഇന്ന്.”

അമ്പലത്തിന്‍റെ ചുറ്റുമതിലിനു വെളിയിലെക്കിറങ്ങുമ്പോള്‍ ഇടവഴിയിലൂടെ അതിവേഗതയില്‍ പോയ കാര്‍ തട്ടിയിട്ട ഒരു നായകുട്ടി, കാലൊടിഞ്ഞു വഴിയോരത്തേക്കു തെറിച്ചു വീണിരുന്നു. ഉടുത്തിരുന്ന സാരിയുടെ തുമ്പ് വലിച്ചു കീറി നായകുട്ടിയുടെ കാലില്‍ കെട്ടിവെച്ചു അതിന്റെ എഴുന്നേല്‍പിച്ചു നടത്തിച്ചു വിടുമ്പോള്‍ എന്നെപ്പോലെ തന്നെ കൂടെ വന്ന അവരുടെ മറ്റ് രണ്ടു സഹപ്രവര്‍ത്തകരും അക്ഷമരായി മുഖത്തോടുമുഖം നോക്കി നിന്നിരുന്നു..

സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരം സെന്‍ട്രല്‍ പോളിയിലേക്ക് പോകുമ്പോള്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാതിരുന്നതിനാലാവണം തിരക്കേറിയ ജീവിതത്തിന്നിടയില്‍ ടീച്ചറുമായുള്ള ബന്ധം ഇടയ്ക്കു വച്ചു നഷ്ടപ്പെട്ടിരുന്നത്.......

എങ്കിലും ഇന്നും അവരെക്കുറിച്ച് അറിയാവുന്നവരോടൊക്കെ ഞാന്‍ ചോദിക്കാറുണ്ട് .. “കുമുദിനി ടീച്ചറിനെക്കുറിച്ച് വല്ല വിവരവും ഉണ്ടോയെന്ന്” ...ചില ജന്മങ്ങള്‍ അങ്ങിനെയാണ് ....തെല്ലു നേരത്തേക്ക് വന്ന് സ്നേഹം ചൊരിഞ്ഞു പോയിമറയും. മായാത്ത സ്നേഹക്ഷതങ്ങള്‍ ഹൃദയത്തില്‍ ഏല്‍പ്പിച്ചിട്ട്‌........

1 comment:

  1. കുമുദിനിടീച്ചര്‍ വ്യത്യസ്തയായൊരു ടീച്ചര്‍
    നല്ലോര്‍മ്മകള്‍

    ReplyDelete