Monday, July 14, 2014

മാതൃകാ ഭര്‍ത്താവ്...


വീടിന് പിന്നിലുള്ള മരച്ചീനി ചെടികളുടെ  തലകള്‍ ഇളകിയാടുന്നത്‌ കണ്ടിട്ടു ,വൈകിട്ട് കഞ്ഞിക്കലം കഴുകിയ വെള്ളം കളയാന്‍ മുറ്റത്തേക്കിറങ്ങിയ അമ്മച്ചി പേടിച്ച് നില വിളിക്കുമ്പോള്‍ , അതൊന്നുമറിയാതെ നിഷ്കളങ്കനായ ഞാന്‍ ഇളകിയാടിയ  അതേ മരച്ചീനി ചെടികളുടെ  ചോട്ടിലിരുന്ന് , തൊട്ടപ്പുറത്തെ പറമ്പില്‍ കുളിക്കാനൊരുങ്ങുന്ന ശോശാമ്മ ചേച്ചിയുടെ കുളി സീന്‍ കാണുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അത്താഴം വിളമ്പി വച്ചിട്ട്, ഇത്രനേരം ഇവിടെ പഠിച്ചുകൊണ്ടിരുന്നവന്‍ ഇത്രപെട്ടെന്ന് എവിടെ പോയെന് ചോദിച്ചു കൊണ്ട് , വീടിനുള്ളിലൂടെ അമ്മ എന്നെ  പരതി നടക്കുമ്പോള്‍ ,അപ്പുറത്തെ കിണറ്റുകരയില്‍ ശോശാമ്മ ചേച്ചി മെഴുകുതിരി കത്തിച്ചുവച്ച്, നൈറ്റിയുടെ കൊളുത്ത്  അഴിക്കുവാന്‍ തുടങ്ങുന്നതെയുണ്ടായിരുന്നുള്ളൂ.

വൈകുന്നേരം കവലയിലുള്ള പീടിക തിണ്ണയിലിരുന്നുകൊണ്ട് കൂട്ടുകാര്‍ ഇരുവരും ആനശ്ശേരിയില്‍ ശോശാമ്മക്ക് രണ്ടു അമ്മിഞ്ഞകള്‍ ഇല്ലെന്നും, അല്ല ഉണ്ടെന്നും പന്തയം വക്കുമ്പോള്‍ അവര്‍ക്ക് മദ്ധ്യസ്ഥത വഹിക്കുവാനായ് രാത്രിയില്‍ ആ മരച്ചീനികള്‍ക്കിടയില്‍  ഇരിക്കേണ്ടിവന്നത് എന്‍റെ നിയോഗമായിരുന്നിരിക്കാം.

 നിലവിളി കേട്ട് മറു വശത്തുകൂടി  ഞങ്ങള്‍ വീട്ടിലേക്കു  ഓടി ചെല്ലുമ്പോള്‍, പിന്‍ വശത്തെ മരചീനികളുടെ തലകള്‍ ഇളകിയാടിയ കഥ അമ്മ വര്‍ണ്ണിക്കുകയായിരുന്നു.തെക്കേ പറമ്പിന് അപ്പുറത്തുള്ള കാവില്‍ നിന്നും വൈക്കിട്ട് ദേവനും ദേവിയും രഥത്തില്‍ പോകാറന്ടെന്നുള്ള വല്യമ്മച്ചിയുടെ വിശ്വാസവുമായി മരച്ചീനിയുടെ ഇളക്കത്തെ ഞങ്ങള്‍ ബന്ധിപ്പിച്ചിരുന്നു.
അന്തിക്ക് വീട്ടില്‍ വന്ന കൂട്ടുകാരെ അത്താഴം കൊടുക്കാതെ വിടരുതെന്നും പറഞ്ഞ് അമ്മച്ചി ചോറ് വിളമ്പി മുന്നില്‍ വക്കുമ്പോള്‍, പിന്നാമ്പുറത്ത് കുളികഴിഞ്ഞ  ശോശാമ്മമ്മ ചേച്ചി  തുരുമ്പെടുത്ത ആ ഇരുമ്പുതൊട്ടി കമഴ്ത്തി വയ്ക്കുന്ന ഒച്ച കേള്‍ക്കാമായിരുന്നു....

അസുഖം മൂലം ആശുപത്രിയില്‍ കിടന്നിരുന്ന ശോശാമ്മമ്മ ചേച്ചിയെ ജീവനോടെ തിരികെ നല്‍കണെയെന്ന് പള്ളികളായ പള്ളികളോക്കെയും നേര്‍ച്ച നേര്‍ന്ന തോമസ്‌  മാഷിന്‍റെ ഭാര്യാ സ്നേഹം നാട്ടിലുള്ള എല്ലാവര്‍ക്കും മനപാഠംമായിരുന്നു.

ഒരു ദുഖവെള്ളിയാഴ്ച പാറേല്‍ മാതാവിന്‍റെ പള്ളിയില്‍ നിന്നും തന്നോളം വരുന്ന ഒരു മരക്കുരിശും ചുമന്നു കുറിഞ്ഞിമലകയറി തന്‍റെ ശരീരത്തില്‍ ആണിയടിപ്പിച്ച് അയാള്‍ കുരിശില്‍ തൂങ്ങിയത്‌ ,ഈര്‍ക്കിലി കൊണ്ടുണ്ടാക്കിയ കുരിശും ചുമന്ന് മല കയറിയ അല്‍പ വിശ്വാസികള്‍ക്കും മുന്തിരി വീഞ്ഞിന്‍റെ കൊഴുപ്പിളക്കാന്‍ മലമുകളിലെത്തിയ പാതിരിമാര്‍ക്കും മുന്നില്‍ കഷ്ടാനുഭവം അഭിനയിക്കാനല്ലായിരുന്നെന്നും , മറിച്ച് പിറ്റേ ദിവസം ഓപ്പറേഷന് വിധേയയാകേണ്ട തന്‍റെ പ്രിയപത്നിയുടെ ജീവന്‍ തിരികെ ലഭിക്കേണ്ടതിനുള്ള നേര്‍ച്ചയായിരുന്നെന്നും അമ്മച്ചി വല്യമ്മച്ചിയോട് പറയുമ്പോള്‍ ഞങ്ങള്‍ അത്താഴം കഴിച്ച് വീടിന്റെ തിണ്ണയില്‍ മുഖത്തോടു മുഖം നോക്കി ഇരിക്കുകയായിയിരുന്നു..

രാവിലെ പശുവിനെ കറന്നു അയല്‍വാസികള്‍ക്കു  വിതരണം ചെയ്യുമ്പോള്‍   ശോശാമ്മക്കുള്ള പാലില്‍ വെള്ളം ചേര്‍ക്കണ്ടായെന്നു വല്യമ്മച്ചി പറഞ്ഞിരുന്നത് അമ്മിഞ്ഞ കുടിക്കാനാവാത്ത അവരുടെ കുരുന്നുകള്‍ ആരോഗ്യത്തോടെ വളര്‍ന്നോട്ടെയെന്ന സ്നേഹം കൊണ്ടായിരുന്നെന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌,

കഷ്ടാനുഭവ നാളിലെ ആണിപ്പാടുള്ള ശരീരവുമായി മുലകുടി മാറാത്ത കുഞ്ഞുങ്ങളും ഭാര്യയുമൊത്ത് ചിരിച്ച് കളിച്ചു  ഒരു പൂര്‍ണ്ണഭര്‍ത്താവായി തോമസ് മാഷ്‌ ജീവിക്കുമ്പോള്‍  അയാളൊരു നാടിന്‍റെ മാതൃക ഭര്‍ത്താവായി മാറ്റപ്പെടുകയായിരുന്നു..

3 comments:

  1. ആളു നിര്‍ദോഷിയാനല്ലേ...?

    ReplyDelete
  2. പീഢാനുഭവം ചിലര്‍ക്ക് യഥാര്‍ത്ഥമാണ്!

    ReplyDelete
  3. റോസിലി ചേച്ചി , അജിതെട്ടാ നന്ദി..

    ReplyDelete