Monday, July 7, 2014

മുത്തശ്ശിക്കഥ...


മകനൊരു കുട്ടിസൈക്കിള്‍ വാങ്ങുവാന്‍ ഞാനും ഭാര്യയും കൂടി സൈക്കിള്‍ കടയില്‍ കയറുമ്പോഴായിരുന്നു എഴുപതിനോടടുത്ത ഒരു മുത്തശ്ശിയും അവരുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുമോനും കൂടി ആ കടയിലേക്ക് കയറിവന്നത്. 

വഴിയിലൂടെ പോകുന്ന ഓരോ സൈക്കിളും നോക്കി പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വന്ന അവര്‍ , കടക്കാരനോടൊപ്പം അവിടെ നിരത്തി വച്ചിരുന്ന സൈക്കിളുകളുടെ വിലചോദിക്കുമ്പോള്‍, തന്‍റെ മടിയിലിരിക്കുന്ന പേഴ്സിലെ ചെറിയ തുകയിലേക്ക് നോക്കി ഇടക്കിടക്ക് നെടുവീര്‍പ്പിട്ടു.ഓരോ സൈക്കിളിന്റെയും വില കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന നിരാശയുടെ അളവ് മടിയിലിരിക്കുന്ന പേഴ്സില്‍ എന്ത് തുകയുണ്ടാവുമെന്നു കാണുന്നവര്‍ക്ക് ഊഹിക്കുവാന്‍ സാധിക്കുമായിരുന്നു..

കയ്യിലുള്ള കാശിന് ആനുപാതികമായി അതില്‍ ഏറ്റവും വിലകുറഞ്ഞ സൈക്കിളില്‍ നിന്നും ഊരിമാറ്റുവാന്‍ പറ്റാവുന്നത്രയും ഭാഗങ്ങള്‍ വേര്‍പെടുത്തി, ബാക്കി വന്ന സൈക്കിളുമായി ആ മുത്തശ്ശിയും കൊച്ചുമകനും യാത്രയാകുമ്പോള്‍ ,അവരുടെ കണ്ണില്‍ നിന്നും സന്തോഷത്തിന്റെ ഒരിറ്റു നീര് വീണത്‌ എനിക്ക് വ്യകതമായി കാണാമായിരുന്നു. നാല് മാസത്തെ പെന്‍ഷന്‍ തുക സമാഹരിച്ചു വാങ്ങിയ ആ സൈക്കിള്‍ ഓടിച്ചുവേണം തന്‍റെ കൊച്ചുമകന് ഇനി മുതല്‍ എന്നും രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്പായി എല്ലാ വീട്ടിലും പത്രം വിതരണം ചെയ്യേന്ടെതെന്ന് പോകുന്നതിനുമുന്പായി അവര്‍ പറയുന്നുന്ടായിരുന്നു...

പണ്ട് സ്കൂളില്‍ നിന്നും ടൂറിന് പോകുവാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതിനാല്‍ വിഷമിച്ചു നടന്ന എന്നെ സന്തോഷിപ്പിക്കുന്നതിനായി , വയലില്‍ ഞാറ് നടാന്‍ പോയികിട്ടിയ കൂലിയുടെ ഒരു ഭാഗം കൊണ്ട്‌ വഴിയരുകില്‍ നിന്ന് വാങ്ങിയ ഒരു ഷര്‍ട്ടുമായി ഒരിക്കല്‍ വല്യമ്മച്ചി വീട്ടിലെത്തിയിരുന്നു.. ടൂറിനു അടക്കാനുള്ള ഫീസിനൊപ്പം ഇട്ടുകൊണ്ട് പോകുവാന്‍ ആ ഷര്‍ട്ടും കൂടി എനിക്ക് സമ്മാനിച്ചപ്പോള്‍ , അല്‍പം മുന്‍പ് സൈക്കിള്‍ കടയില്‍ കണ്ട അതെ കണ്ണ് നീര്‍ അന്നും കണ്ടതായി എനിക്കോര്‍മ്മ വന്നു..

കാലിയായ പെഴ്സിനുള്ളില്‍ വാത്സല്യം നിറച്ച് ആ മുത്തശ്ശിയും കൊച്ചുമകനും യാത്രയാകുമ്പോള്‍ സമ്മാനമായി കൊടുത്ത സൈക്കിളില്‍ തുടിച്ചു നിന്നത്, ഒരു പക്ഷെ ഒരായുസ്സു മുഴുവന്‍ മകനുവേണ്ടി അവര്‍ നെഞ്ചിലെറ്റിയ സ്നേഹവും ജീവന്‍റെ തുടിപ്പുമായിരുന്നിരിക്കണം.

അന്യം നിന്നുപോകുന്ന ഇത്തരം വാര്‍ദ്ധക്യ സമ്മാനങ്ങള്‍ ലഭിച്ച ആ ഭാഗ്യവാനായ കുട്ടിയെ നോക്കി അപ്പോള്‍ എന്‍റെ മകന്‍ ചോദിക്കുന്നുണ്ടായിരുന്നു “അപ്പാ അതുപോലൊരു മുത്തശ്ശിയെ എനിക്കും തരുമോയെന്നു”....
കുഴിമാടത്തില്‍ കിടക്കുന്ന മുത്തശ്ശിയെ സമ്മാനിക്കാനാവത്തതിനാല്‍ , നിന്റെ മക്കള്‍ക്കായി തരാമെന്ന് ഉറപ്പു നല്‍കി ഞങ്ങളും അവിടെ നിന്ന് വാങ്ങിയ കുട്ടിസൈക്കിളുമായി തിരികെപോന്നു..

1 comment: