Friday, October 11, 2013

വൃദ്ധദമ്പതികള്‍......

ജോലിത്തിരക്കിനിടെയാണ് പഴയ ആ സഹപാഠിയുടെ കോള്‍ എന്‍റെ മൊബൈലിലെത്തിയത്. അടുത്ത മാസം നാട്ടില്‍ വരുന്ന അവന്‍ വിശേഷങ്ങള്‍ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഫോണ്‍ അഞ്ചു വയസ്സുള്ള തന്‍റെ മകന് കൈ മാറിയത്.....”അങ്കിള്‍ ഞങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ ഇങ്ങോട്ടേക്കു കൊണ്ടു പോരുവാനായി എനിച്ച്‌ ഒരു അമ്മൂമ്മയെ വേണം....” അവന്‍ ചിണുങ്ങി ചിണുങ്ങി എന്നോട് പറഞ്ഞു....

വൈകുന്നേരം വീട്ടിലേക്കു തിരിക്കുവാന്‍ ബസില്‍ ഇരിക്കുമ്പോള്‍ രാവിലെ പത്രത്തില്‍ വായിച്ച വാര്‍ത്തകള്‍ മനസിലേക്ക് ഓടിയെത്തി. വൃദ്ധയെ കസേരയില്‍ കെട്ടിയിട്ടു മര്‍ദിച്ച മകനെയും ഭാര്യയെക്കുറിച്ചും..മക്കള്‍ വളരെ ദൂരെയല്ലാഞ്ഞിട്ടും നാല്പതുനാള്‍ വീടിനുള്ളില്‍ മരിച്ചു കിടന്ന വൃദ്ധമാതാവിനെക്കുറിച്ചുമൊക്കെ.. ഇത്തരം വാര്‍ത്തകള്‍ക്കിടയിലും കളിപ്പാട്ടത്തിന് പകരം അമ്മൂമ്മയെ ആവശ്യപ്പെട്ട ആ അഞ്ചു വയസ്സുകാരന്‍ എന്നെ തെല്ലൊന്നുമല്ല അതിശയപ്പെടുത്തിയത്..
അങ്ങനെയിരിക്കെ മനസ്സിലേക്ക് സുഹൃത്ത്തിനെക്കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ ഓടിയെത്തി...

പലപ്പോഴും സ്കൂളില്‍ നിന്നും ടൂറിനു പോകുമ്പോള്‍ കൂട്ടുകാരോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികസ്തിഥി അനുവദിക്കാറില്ലായിരുന്നതുകൊണ്ടു തന്നെ അവന്‍ ആ കാര്യം അതുവരെ വീട്ടില്‍ അവതരിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല. പത്താംതരത്തില്‍ എത്തിയപ്പോഴാണ് കൂട്ടുകാരുമൊത്ത് ഒരു യാത്ര എന്ന തോന്നല്‍ ആദ്യമായി മനസ്സില്‍ ഉദിച്ചത് ...അത് അപ്പോള്‍ തന്നെ വീട്ടില്‍ അവതരിപ്പിക്കുകയും ചെയ്തു..........

ദൈനംദിന ജീവിത ചിലവുകള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന കൂലിപ്പണിക്കാരായ അവന്റെ അപ്പനും അമ്മയ്ക്കും നിരാശയോട് കൂടിയാണെങ്കിലും മകന്‍റെ ആഗ്രഹം സ്നേഹത്തോടെ തന്നെ
നിരസിക്കേണ്ടിവന്നു........

ശാരീരിക അസ്വസ്ഥതമൂലം കിടപ്പിലായിരുന്ന അവന്‍റെ വല്യമ്മച്ചി അത് കട്ടിലില്‍
കിടന്നുകൊണ്ട് കേട്ടിട്ട് , കൊച്ചു മകനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാവാം, ക്ഷീണം മറച്ചുവെച്ച് അവര്‍ അടുത്ത ദിവസം തന്നെ അടുത്തുള്ള വയലില്‍ പണിക്കു പോകുകയായിരുന്നു ..മൂന്നു ദിവസം വെയിലിന്റെ കാഠിന്യം വകവെയ്ക്കാതെ ഞാറ് നട്ടും കൊട്ടയില്‍ മണ്ണ് ചുമന്നും അവര്‍ അദ്ധ്വാനിച്ചു.

ടൂറിനു പോകേണ്ടുന്ന ദിവസം വൈകുന്നേരം സ്കൂളിലേക്ക് പോകുവാന്‍ സുഹൃത്തിനെ തേടി വീടിന്റെ മുന്നില്‍ എത്തുമ്പോള്‍ അവന്‍ പണി കഴിഞു വരുന്ന വല്യമ്മയെ കാത്തു നില്‍ക്കുകയായിരുന്നു. ആ വൃദ്ധയുടെ മുന്നു ദിവസത്തെ അദ്ധ്വാനം കയ്യില്‍ ചുരുട്ടി
പിടിച്ചു...... തോളില്‍ തൂക്കിയ പഴകിയ ലെതര്‍ ബാഗുമായി അവന്‍ എന്റെ കൂടെ നടന്നു നീങ്ങി...തിരിഞ്ഞു നിന്ന് യാത്ര ചോദിച്ചുകൊണ്ട് കൈ വീശുമ്പോള്‍ വീടിന്റെ മുറ്റം അവസാനിക്കുന്ന കോണിലുള്ള ഒരു ഏത്തവാഴയുടെ ചുവട്ടില്‍ ആ വല്യമ്മ നിറകണ്‍ ചിരിയുമായി നിക്കുന്നുണ്ടായിരുന്നു..കൊച്ചു മകന്റെ സന്തോഷം സാധിച്ചു കൊടുക്കുവാന്‍
കഴിഞ്ഞതിലുള്ള സംതൃപ്തിയുമായ്‌....
നാളുകള്‍ക്കുശേഷം ഒരിക്കല്‍ അവന്റെ വീട്ടില്‍ ‍ ചെല്ലുമ്പോള്‍ അതി വിദൂരതയിലല്ലാത്ത മരണത്തെ വരവേല്‍ക്കുവാനായ് അണിഞ്ഞൊരുങ്ങി കിടക്കുന്ന ആ വൃദ്ധയെ മടിയില്‍ കിടത്തി സ്പൂണില്‍ നേര്‍ത്ത കുഴമ്പുപോലത്തെ ആഹാരം , ഒരു കൊച്ചുകുഞ്ഞിനോടെന്നപോലെ വായിലെക്കൊഴുച്ചു കൊടുക്കുന്ന സുഹൃത്തിന്റെ അമ്മയെയാണ് ഞാന്‍ കാണുന്നത്..

വാര്‍ദ്ധക്യത്തെ ഇന്നലെ പിറന്നു വീണ കുഞ്ഞിനോടെന്നപോലെ കരുതലോടെ പരിപാലിച്ച ആ അമ്മയും മകനും ആ കുടുംബവും എനിക്ക് നല്‍കിയത് മനസ്സില്‍ മറക്കാനാവാത്തെ ജീവിതത്തിന്റെ ഒരു നേര്ചിത്രമായിരുന്നു..
ഇന്ന് രാവിലെ ആ അഞ്ചു വയസ്സുകാരന്‍ ഒരു അമ്മൂയെ വേണമെന്ന് നാട്ടിലുള്ള എന്നോട് ആവശ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും നേരത്തെ വിട ചൊല്ലിയ അവന്‍റെ വല്യമ്മമാര്‍ മുകളിരുന്നു സന്തോഷിക്കുന്നുണ്ടാവണം..
വീടിന്റെ ഐശ്വര്യമായി കത്തി നിക്കുന്ന നിലവിളക്കുപോലെ എന്‍റെ വീട്ടിലും ഒരു അപ്പൂപ്പനും അമ്മൂമയും വേണമെന്നു ഞാനും അപ്പോള്‍ മനസ്സിലുറപ്പിച്ചു..എന്റെ കുട്ടികളെയും കഥകള്‍ പറഞ്ഞുറക്കാനും..വാര്‍ദ്ധക്യത്തെ കരുതലോടെ പരിപാലിക്കുന്നത് എന്റെ മക്കളും കണ്ടു പഠിക്കെണ്ടിയതിനു എനിക്കും വേണമൊരു വൃദ്ധദമ്പതികളെ......

2 comments:

  1. അതെ, നമുക്കു വേണം അവരെ
    നമ്മളെ അവര്‍ വളര്‍ത്തിയതുപോലെ നമുക്ക് അവരെയും പരിപാലിക്കണം

    നന്മയുള്ളൊരു കുറിപ്പ്

    ReplyDelete
  2. അജിത്തെട്ടാ..

    ReplyDelete