മാട്ടുംഗയിലെ പബ്ലിക് പാര്‍ക്കിലിരുന്ന് ഹെര്‍മന്‍ ഹെസ്സെയുടെ
സിദ്ധാര്‍ത്ഥ വായിക്കുമ്പോഴായിരുന്നു അവള്‍ അതുവഴി നടന്നു വന്നത് .തല്‍ക്കാലം അവള്‍
എന്ന് വിളിക്കാം. അലസമായുടുത്ത സാരിയുടെ കൂന്താണി മാറില്‍ നിന്നും ഉടനെ തെന്നിവീഴും എന്ന പോലെ പടര്‍ത്തിയിട്ട് , മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെ അടുത്ത് വരുമ്പോള്‍ ആളുകള്‍ അവരുടെ ശിരസ്സ് അല്പം പിന്നിലേക്ക് ചരിച്ചു, അറപ്പോടുകൂടി എന്തെങ്കിലും ചില്ലറകൊടുത്തു ഒഴിവാക്കുന്നത്
മുംബൈ നഗരിയിലെ സ്ഥിരം കാഴ്ചകളായിരുന്നു.
രണ്ടാഴച്ച മുന്നെയൊരിക്കല്‍ ഉച്ചയൂണ് കഴിഞ്ഞ ഒരു ഇടനേരത്താണ്
ഇതുപോലെ ഒരുവള്‍ ഓഫീസ് പടിക്കല്‍ വന്നു കൈകള്‍
കൂട്ടിയടിച്ച് ഒരു പ്രത്യേക താളത്തിലുള്ള ശബ്ദമുണ്ടാക്കി എന്റെ നേരെ കൈ
നീട്ടിയത്. . ഓരോ പത്തു രൂപയിലും അവളുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാം
എന്ന് പറയുമ്പോള്‍ വിവാഹം കഴിയാത്ത എന്നെ
സംബന്ധിച്ച് ഒരു ശിഖണ്ടിയുടെ മര്‍മ്മ സ്ഥാനം
എങ്ങനെ ഉണ്ടാവുമെന്നറിയാന്‍ ഏറെ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും .കാലിയായ
കീശയില്‍ നോക്കി തല്‍ക്കാലം നിവൃതിയടയാനെ കഴിഞ്ഞിരുന്നുള്ളൂ..
ഉദ്യാനത്തിലേക്ക് നടന്നു വന്ന അവള്‍ ഞാനിരുന്ന നീളമുള്ള
കസേരയുടെ അങ്ങേ തലക്കലിരുന്ന് തന്റെ സാരിതുമ്പിലുള്ള കിഴിക്കെട്ടു തുറന്നു
അന്നത്തെ വരുമാനം എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ സുര്യന്‍ അസ്തമിക്കുകയും കടലക്കാരന്‍
ചെറുക്കന്‍ ചെറുതായോന്നു വിളിച്ചു കൂവി എന്‍റെ മുന്നിലൂടെ നടന്നുപോവുകയും
ചെയ്തിരുന്നു...
കിട്ടിയ പിരിവുകളത്രയും അവള്‍ മൂന്നായി വീതിച്ചുവച്ചു ദൂരെക്ക്
നോക്കി എന്തോ ചിന്തിച്ചിരിക്കുമ്പോള്‍ കൊളറാ കാലത്തെ പ്രണയത്തിലെ നായകനും നായികയും
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന ഭാഗം വായിച്ചു പുസ്തകം ഞാന്‍ മടക്കുകയായിരുന്നു..മുംബെയിലെ ഓരോ
ട്രെയിനുകളിലും ട്രാഫിക് ബ്ലോക്കുകളിലും
കൂട്ടമായി പ്രത്യക്ഷപ്പെടുമ്പോള്‍ വെറുപ്പോടെ ഇവര്‍ ആട്ടിയോടിക്കപ്പെടുന്നത്
, നിര്‍ണ്ണയിക്കപ്പെടുവാന്‍ അര്‍ഹമായ ഒരു അവയവത്തിന്റെ കുറവ് മാത്രമായിരുന്നോയെന്നു ഞാന്‍ പല തവണ
ചിന്തിച്ചിട്ടുണ്ട്. സ്വശരീരം രാത്രികാലങ്ങളിലെ ഒഴിഞ്ഞ മുറികളില്‍ പ്രദര്‍ശനത്തിനു
വയ്ക്കുവാന്‍ നിരത്തിന്‍റെ ഇരുവശങ്ങളിലുമായി ഇണയെ ആകര്‍ഷിക്കുന്ന ഇവരുടെ
ആംഗ്യപ്രകടനം ഞാന്‍ തിരിച്ചറിഞ്ഞത് ജോലി
കഴിഞു തിരികെ വരുമ്പോള്‍ കാണുന്ന പതിവ് കാഴ്ചകളിലൂടെയായിരുന്നു.
മൂന്നായി വീതിച്ച തന്റെ ദിവസ സമ്പാദ്യത്തിലൊന്ന് ,സ്വന്തം അനുജത്തിയുടെ
വിവാഹത്തിനു സമ്മാനിക്കുവാനുള്ള സ്വര്‍ണ്ണമാലക്കു വേണ്ടിയായിരുന്നെന്ന് പറയുമ്പോള്‍
അവളുടെ മിഴികളില്‍ നനവ് പടര്‍ന്നത് ,ശിഖണ്ടിയെന്ന ലേബലില്‍ ജനിക്കപ്പെട്ടതുകൊണ്ട്
തമിഴ്നാട്ടിലെ ഏതോ തെരുവുകളില്‍ ഉപേക്ഷിച്ച തന്റെ വീട്ടുകാരുടെ ക്രൂരതയെ ഓര്‍മിച്ചതുകൊണ്ടായിരുന്നിരിക്കണം.
തലമുറ കാക്കുവാന്‍ മക്കളെ നല്‍കാത്ത തങ്ങളുടെ കൂട്ടായ്മയിലെ വൃദ്ധര്‍ക്കുള്ള
ചികിത്സ നിധിയിലെക്കായിരുന്നുവത്രേ അവള്‍ മാറ്റി വച്ചിരുന്ന അതിലെ മറ്റൊരു വീതം...
ശിഖണ്ടിയെ മുന്നില്‍നിര്‍ത്തി യുദ്ധം ജയിച്ച പാണ്ടവരെപ്പോലെ, രാത്രിയില്‍
വഴിയോരങ്ങളില്‍ നിന്ന് ഇണയെ ആകര്‍ഷിക്കുന്ന എന്നെപ്പോലെയുള്ളവരുടെ ശരീരത്തിന്‍റെ മറവിലാണ് , ഞങ്ങളെ
ആട്ടിയോടിക്കുന്ന പലരുടെയും പെണ്മക്കളും ഭാര്യമാരും ഭയമില്ലാതെ രാത്രിയില്‍ ഈ
നിരത്തിലൂടെ യാത്ര ചെയ്യുന്നതെന്ന് അവള്‍ പറഞ്ഞപ്പോള്‍ , അതിലെ ചെറിയൊരു നേരിനെ
ഞാന്‍ തിരിച്ചറിഞ്ഞു,
ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന കുടുംബമെന്നത് ഞങ്ങളെ സംബന്ധിച്ച് സ്വപ്‌നങ്ങള്‍ മാത്രമാണെന്ന്
മുന്നിലൂടെ നടന്നുപോയ ചെറിയ കൂട്ടത്തെ
നോക്കി അവള്‍ പറയുമ്പോള്‍ ഗര്‍ഭമെന്ന വരദാനം നല്‍കാത്ത ദൈവത്തെ അവള്‍
പഴിക്കുന്നുണ്ടായിരുന്നു..
കൈകള്‍ ചേര്‍ത്ത് പ്രത്യേക താളത്തില്‍ ശബ്ദമുണ്ടാക്കി അവള്‍
നടന്നകലുമ്പോള്‍ മതത്തിനോ നിറത്തിനോ രാഷ്ട്രീയ ചിന്താഗതിഗള്‍ക്കോ വേര്‍തിരിക്കാനാവാത്ത
ശിഖണ്ടികള്‍ എന്ന മുന്നാം വര്‍ഗ്ഗത്തെ സ്നേഹിക്കുവാന്‍ ഞാന്‍ പഠിക്കുകയായിരുന്നു..
സകലരുടെയും പരിഹാസപാത്രങ്ങളെ സ്നേഹിക്ക എന്നതും നന്മ നിറഞ്ഞ പ്രവര്‍ത്തിയാണ്
ReplyDelete