Sunday, June 30, 2013

നക്ഷത്രങ്ങളില്‍ ഒളിച്ച അപ്പൂപ്പന്‍..

സന്ധ്യ സമയങ്ങളില്‍ ആകാശത്തേക്ക് നോക്കിയിരിക്കുന്നത് അന്നും ഇന്നും എനിക്ക് രസകരമായ ഒരനുഭൂതിയാണ് .പ്രണയ കഥകളിലെ നവ്യാനുഭൂതി നല്കുന്ന നീലാകാശത്തെക്കള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് കവികള്‍ വര്ണിക്കാറുള്ള ആകാശത്തിന്റെ "നിശീഥിനി " എന്നാ ഭാവത്തെയാണ്. നക്ഷത്രങ്ങള്‍ തിങ്ങി നിറഞ്ഞ രാത്രികള്‍ ഞാന്‍ ഇഷ്ടപ്പെടുവാന്‍ കാരണമുണ്ട്..
എങ്ങിനെയാണ് ഞാന്‍ ഉണ്ടായത് എന്ന് ചെറുപ്പത്തില്‍ ചോദിക്കുമ്പോള്‍ അമ്മയും അമ്മൂമ്മയും പറയുമായിരുന്നു ആകാശത്തില്‍ നിന്ന് നിന്നെ നൂലില്‍ കെട്ടിയിറ ക്കിയതാണത്രെയെന്ന് . പിന്നീട് മരണത്തിന്‍റെ തീരങ്ങള്‍ തേടിപ്പോയ പൂര്‍വ്വികരെക്കുറിച്ചു പറയുമ്പോഴും കൈകള്‍ നീണ്ടത് നക്ഷത്രങ്ങളുടെ നേര്‍ക്കായിരുന്നു.

ജനിക്കാനിരിക്കുന്നവരും മരിച്ചു കഴിഞ്ഞവരും നക്ഷത്രങ്ങളായി നിറയുന്ന താരാപഥം.....

ടൗണില്‍ ജോലി ചെയ്യുമ്പോള്‍ സുഹൃത്തിന്‍റെ അപ്പൂപ്പനെ സന്ദര്‍ശിക്കുകയെന്നത് എന്റെ ഒരു വിനോദമായിരുന്നു.അദ്ദേഹം സമീപത്തെ ഒരു കോളേജില്‍ നിന്നും റിട്ടയറായ ലൈബ്രെറിയനാണ്. മുറിക്കുള്ളിലെ അലമാരകളില്‍ അടുക്കി വച്ചിരിക്കുന്ന പുസ്തക ശേഖരത്തില്‍ നിന്ന് നക്ഷത്രങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന തടിച്ച ബുക്ക് തുറന്നു എന്നോട് സംസാരിക്കുമ്പോള്‍ നരച്ച പുരികങ്ങള്‍ക്ക് താഴെ വിടര്‍ന്നു വരുന്ന ആ മിഴികള്‍ കാണുവാന്‍ മനോഹരമായിരുന്നു..
ഭൂമിയിലെ ഓരോ ജന്മങ്ങള്‍ക്കും സമാനമായി അങ്ങകലെ നക്ഷത്രങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനചലനങ്ങലെക്കുറിച്ചു അദ്ധേഹം വാചാലനാകുമ്പോള്‍ എന്‍റെ ചിന്തകളത്രയും എനിക്ക് അവകാശപ്പെട്ട നക്ഷ്ത്രത്തിന്റെ തല്‍സമയ അവസ്ഥയെക്കുറിച്ചാണ്.
പിന്നീടു അവിടെ നിന്നും പോരുമ്പോള്‍ എന്‍റെ കൈകളില്‍ എല്‍പിക്കുന്ന ഓരോ പുസ്തകങ്ങളും , അത് വായിക്കുന്നതിനെക്കാളേറെ തിരിച്ചുകൊടുക്കുവാന്‍ ഞാന്‍ അവിടെ എത്തുമെന്നുള്ള പ്രതീക്ഷകളായിരുന്നു അയാളെ സന്തോഷിപ്പിച്ചത്‌.
എന്നോടൊത്തു ചിലവിട്ട നിമിഷങ്ങളില്‍ ഞാനറിയാതെ ശേഖരിച്ചെടുത്ത വിവരങ്ങള്‍ വച്ചു അദ്ദേഹം എഴുതികൂട്ടിയ ജാതകം ഏല്‍പ്പിക്കുമ്പോള്‍ പുരോഗമന ചിന്തയില്‍ മാത്രം താല്പര്യമുള്ള ഞാന്‍ അപ്പൂപ്പന്റെ ഓര്‍മ്മക്കായി അതെന്‍റെ പുസ്തകകൂട്ടങ്ങളില്‍ ഒളിപ്പിച്ചുവച്ചു.

കുറച്ചുനാളുകള്‍ക്ക്‌ ശേഷം അദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് സുഹൃത്തിന്റെ ഫോണ്‍ വന്നിരുന്നു. മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞു ഞങ്ങള്‍ രണ്ടുപേരും ആ മുറികളിലെ പുസ്തകങ്ങള്‍ എല്ലാം അടുക്കി വൃത്ത്തിയാക്കുമ്പോളായിരുന്നു ഒരു ചെറിയ കുറിപ്പട ലഭിച്ചത്.താന്‍ മരിക്കെണ്ടുന്ന സമയവും അതിനു ശേഷം ചെയ്യേണ്ടുന്ന കുറച്ചു നേര്‍ച്ചകളുടെ വിവരണവുമായിരുന്നുവത്..
ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതിനുശേഷം ഡോക്ടറുടെ കഴിവുകൊണ്ട് ഐ,സി,യുവില്‍ കിടന്ന കുറച്ചു മണിക്കൂറുകള്‍ കിഴിച്ചാല്‍ ആ കുറിപ്പടയില്‍ പറഞ്ഞിരുന്നത് സത്യമായിരുന്നുവെന്നത് എനിക്ക് ഇന്നും വിശ്വസിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്..
ഇന്നും രാത്രികളില്‍ ഞാന്‍ മാനത്ത് നോക്കാറുണ്ട്. പുസ്തക താളില്‍ കുറിപ്പട ഒളിപ്പിച്ച അപ്പൂപ്പന്‍ നക്ഷത്രകൂട്ടങ്ങളില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട്...എന്റെ അനുവാദം ചോദിക്കാതെ അപ്പൂപ്പന്‍ എഴുതിതയവയെല്ലാം സംഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്നു വിളിച്ചുപറയുവാന്‍.......

2 comments:

  1. എന്തായാലും രാമാനത്ത് നക്ഷത്രങ്ങളെ നോക്കുന്നത് ഒരു രസം തന്നെയാണ്

    ReplyDelete
  2. അതെ അജിത്തെട്ടാ..

    ReplyDelete